ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിന്റെ ഉദ്ഘാടന ചടങ്ങില്‍ മാര്‍ച്ച് പാസ്റ്റില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ ടീം
ഭുവനേശ്വര്‍: അരങ്ങുണര്‍ന്നു, ഇനി പോരാട്ടങ്ങളുടെ നാല് ദിനങ്ങള്‍. 22-ാമത് ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിന് ഭുവനേശ്വറിലെ കലിംഗ സ്‌റ്റേഡിയത്തില്‍ കൊടിയേറിയതോടെ നാടും നഗരവും അക്ഷരാര്‍ത്ഥത്തില്‍ കായിക ലഹരിയില്‍ അമര്‍ന്നു.
സ്‌റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയ പതിനായിരത്തിലേറെ കാണികളെ സാക്ഷിയാക്കി ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്ക് ഏഷ്യന്‍ വന്‍കരയുടെ പോരാട്ടങ്ങള്‍ ഉദ്ഘാടനം ചെയ്തു. അന്താരാഷ്‌ട്ര അത്‌ലറ്റിക് ഫെഡറേഷന്‍ പ്രസിഡന്റും വിഖ്യാത ബ്രിട്ടീഷ് അത്‌ലറ്റുമായ സെബാസ്റ്റ്യന്‍ കോ, ഏഷ്യന്‍ അത്‌ലറ്റിക് അസോസിയേഷന്‍ പ്രസിഡണ്ട് ദഹലാന്‍ ജുമാന്‍ അല്‍ഹമദ്, മലയാളി ഒളിമ്പ്യന്മാരായ പി.ടി.ഉഷ, എം.ഡി. വത്സമ്മ, ഷൈനി വില്‍സണ്‍, അഞ്ജു ബോബി ജോര്‍ജ്ജ് തുടങ്ങിയവരും ഉദ്ഘാടന വേദിയെ ധന്യമാക്കി.
ആറു മണിക്ക് ഉദ്ഘാടന വേദിയായ കലിംഗ സ്‌റ്റേഡിയത്തിലേക്ക് ആദ്യം എത്തിയത് ഭാഗ്യചിഹ്നമായ ‘ഒലി’യായിരുന്നു. തൊട്ടുപിന്നാലെ താരങ്ങളുടെ മാര്‍ച്ച്പാസ്റ്റ്. അക്ഷരമാലാ ക്രമത്തില്‍ ആദ്യം മുന്നില്‍ നടന്നത് അഫ്ഗാനിസ്ഥാന്‍. യുദ്ധമുഖത്ത് നിന്ന് കലിംഗയില്‍ പോരിനെത്തിയ ഏകാംഗ സംഘത്തിനെ കാണികള്‍ നിറഞ്ഞ കയ്യടിയോടെയാണ് വരവേറ്റത്. ഏറ്റവും ഒടുവിലാണ് ആതിഥേയരായ ഇന്ത്യ വന്നത്. മാര്‍ച്ച് പാസ്റ്റില്‍ഇന്ത്യന്‍ പതാകയേന്തിയത് മലയാളികളുടെ അഭിമാനതാരം ടിന്റു ലൂക്ക. ടിന്റുവിന് പിന്നില്‍ അടിവച്ച് ഇന്ത്യന്‍ ടീം അംഗങ്ങള്‍ അണിനിരന്നു. 2013ല്‍ വുഹാന്‍ ചാമ്പ്യന്‍ഷിപ്പില്‍ 800മീറ്ററിലെ സ്വര്‍ണ്ണമെഡല്‍ ജേത്രിയാണ് ടിന്റു. തുടര്‍ന്ന് ഉദ്ഘാടന ചടങ്ങുകള്‍ നടന്നു. ഇന്ത്യന്‍ സ്പ്രിന്റ്താരം ്രശബാനി നന്ദ പ്രതിജ്ഞചൊല്ലി.
ഒഡീഷയുടെ സാംസ്‌കാരികത്തനിമ വിളിച്ചോതുന്ന കലാപരിപാടികള്‍ അരങ്ങുവാണു. പ്രശസ്ത ഒഡീസി നര്‍ത്തകി അരുണ മൊഹന്തിയാണ് നൃത്താവിഷ്‌കാരത്തിന് നേതൃത്വമേകിയത്. അശോക ചക്രവര്‍ത്തിയുടെ ജീവിതകഥയും ചരിത്ര പ്രസിദ്ധമായ കലിംഗയുദ്ധവും വേദിയില്‍ ആവിഷ്‌ക്കരിക്കപ്പെട്ടു. 400 ഓളം നര്‍ത്തകരാണ് വേദിയിലെത്തിയത്. തുടര്‍ന്ന്ഗൗതമബുദ്ധന്റെ ജീവിതചരിത്രവും നൃത്താവിഷ്‌കാരത്തിലൂടെ അവതരിപ്പിച്ചു. കണ്ണഞ്ചിക്കുന്ന ലേസര്‍ ഷോയും ഉദ്ഘാടന ചടങ്ങിന്റെ കൊഴുപ്പുകൂട്ടി. ഒടുവില്‍ ഒറിയന്‍ സംഗീതവും ബ്രത്ത് ലസ് ഗാനവുമായി ശങ്കര്‍ മഹാദേവനും കൂട്ടരും അരങ്ങുതകര്‍ക്കുകയും ചെയ്തു. വര്‍ണഭമായ വെടിക്കെട്ടോടെയാണ് ഉദ്ഘാടന ചടങ്ങ് അവസാനിച്ചത്.
















