പത്തനംതിട്ട: ശബരിമലയിലെ ഭണ്ഡാരത്തിൽ നിന്നും പാക്കിസ്ഥാന്റെ നോട്ട് കണ്ടെടുത്തു. റോക്കറ്റിന്റെ രൂപത്തിൽ മടക്കിയ പാക്കിസ്ഥാന്റെ 20 രൂപ നോട്ടാണ് കണ്ടത്. സംഭവത്തെ അസാധാരണമെന്ന് വിലയിരുത്തിയ പോലീസും രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം തുടങ്ങിയിട്ടുണ്ട്.
പമ്പ സിഐയുടെ നേതൃത്വത്തിലാണ് അന്വേഷണം. സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്. ജൂലായ് ഒന്നിനു മുൻപും ശേഷവുമുളള ദൃശ്യങ്ങളാണ് പരിശോധിക്കുന്നത്. അന്ന് ഉച്ചവരെയുളള കാണിക്ക എണ്ണിത്തിട്ടപ്പെടുത്തിയിരുന്നു. തുടർന്നുളള കാണിക്ക മൂന്നിന് രാവിലെ എണ്ണിയപ്പോഴാണ് പാക്കിസ്ഥാൻ നോട്ട് റോക്കറ്റിന്റെ ആകൃതിയിൽ കണ്ടത്.
ശബരിമലയിലെ ഭണ്ഡാരത്തിൽ നിന്ന് നൂറിലേറെ രാജ്യങ്ങളുടെ കറൻസി ലഭിക്കാറുണ്ട്. വിദേശ രാജ്യങ്ങളിലുളള അയ്യപ്പ ഭക്തർ കാണിക്കയായി അർപ്പിക്കുന്നതാണിത്. ഇങ്ങനെ ലഭിക്കുന്ന പാക്കിസ്ഥാന്റെ നോട്ടുകളെപ്പറ്റി ദേവസ്വം അധികൃതർ പോലീസിൽ വിവരം അറിയിക്കാറുണ്ട്. എന്നാൽ, അസാധാരണ നിലയിൽ കറൻസി കണ്ടതാണ് അന്വേഷണത്തിനു വഴിവച്ചത്.
കുട്ടികൾ പേപ്പർകൊണ്ട് ഉണ്ടാക്കുന്ന റോക്കറ്റിന്റെ ആകൃതിയിൽ അഗ്രം കൂർപ്പിച്ചു മടക്കിയ നിലയിലാണ് ഭണ്ഡാരം ജീവനക്കാർക്ക് നോട്ടു ലഭിച്ചത്. ജൂലായ് ഒന്നിനു വൈകിട്ട് നടതുറന്ന ശേഷമാണ് ശ്രീകോവിലിനു മുന്നിലെ ഭണ്ഡാരത്തിൽ നോട്ട് ഇട്ടതെന്നു വ്യക്തമായിട്ടുണ്ട്.
















