ഭുവനേശ്വര്‍: കലിംഗനഗരിയില്‍ ഇനി കായിക മാമാങ്കം. 22-ാമത് ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിനായി ഒഡീഷയുടെ തലസ്ഥാനമായ ഭുവനേശ്വറിലെ കലിംഗ സ്‌റ്റേഡിയത്തിലെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. ജൂലൈ ആറ് മുതല്‍ 9 വരെയാണ് ട്രാക്കിലും ഫീല്‍ഡിലും പിറ്റിലുമായി ത്രസിപ്പിക്കുന്ന പോരാട്ടങ്ങള്‍ക്ക് അരങ്ങൊരുങ്ങുന്നത്. ട്രാക്ക് ഉണരുന്നത് ആറിനാണെങ്കിലും ഉദ്ഘാടന ചടങ്ങുകള്‍ നാളെയാണ്.
ഉദ്ഘാടന ചടങ്ങ് അവിസ്മരണീയമാക്കാനുള്ള ഒരുക്കത്തിലാണ് സംഘാടകര്‍. വൈകിട്ട് 6 മുതല്‍ എട്ട് വരെയാണ് ചടങ്ങുകള്‍. തനത് കലാരൂപമായ ഒഡീസിക്ക് പ്രാധാന്യമേകിയുള്ള നൃത്തനൃത്യങ്ങള്‍ അരങ്ങേറും. അരുണ മൊഹന്തിയുടെ നേതൃത്വത്തിലാകും നര്‍ത്തകികള്‍ അരങ്ങിലത്തെുക. 500 നര്‍ത്തകികളും നര്‍ത്തകന്മാരും അണിനിരക്കും. ചടങ്ങിന് കൊഴുപ്പേകാന്‍ തായ്‌ലന്‍ഡില്‍ നിന്നുള്ള ‘തൗസന്റ് ഹാന്റ്’ എന്ന പ്രത്യേക നൃത്തസംഘവും പരിപാടികള്‍ അവതരിപ്പിക്കും.
ഏഷ്യന്‍ വന്‍കരയിലെ വമ്പന്മാരെല്ലാം തന്നെ കായിക മാമാങ്കത്തില്‍ പങ്കെടുക്കുന്നുണ്ട്. താജിക്കിസ്ഥാന്‍ ഒഴികെയുള്ള ടീമുകള്‍ കഴിഞ്ഞ ദിവസങ്ങളിലായി ഇവിടെ എത്തിക്കഴിഞ്ഞു.
45 രാജ്യങ്ങളില്‍ നിന്ന് 650ലേറെ അത്‌ലറ്റുകളാണ് പോരാട്ടത്തില്‍ മാറ്റുരയ്‌ക്കുന്നത്. ആതിഥേയരായ ഇന്ത്യ 95 അംഗ സംഘവുമായി പരിശീലനത്തിന്റെ അവസാനഘട്ടത്തിലാണ്. സ്വര്‍ണമെഡല്‍ പ്രതീക്ഷകളായ ടിന്റു ലൂക്കയും നയന ജെയിംസും മുഹമ്മദ് അനസുമടക്കം 17 മലയാളി താരങ്ങളുടെ സാന്നിധ്യം ചാമ്പ്യന്‍ഷിപ്പിലുണ്ടാകും.
പുരുഷ, വനിത വിഭാഗങ്ങളിലായി 42 ഇനങ്ങളിലാണ് ജേതാക്കളെ നിശ്ചയിക്കുന്നത്. സ്വര്‍ണ്ണമെഡല്‍ ജേതാക്കള്‍ക്ക് ആഗസ്റ്റ് നാല് മുതല്‍ 13 വരെ ലണ്ടനില്‍ നടക്കുന്ന ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ പ്രവേശനം ലഭിക്കും.ശ്രീലങ്കയും ബംഗ്ലാദേശും ആഴ്ചകളായി ഇവിടെ പരിശീലനത്തിലാണ്. ആതിഥേയരുടെ പോരാളികളിലേറയും നാലു ദിവസമായി കലിംഗയില്‍ ഒരുക്കത്തിലാണ്.
തീര്‍ത്തും അപ്രതീക്ഷിതമായാണ് ഭുവനേശ്വര്‍ മീറ്റിന് വേദിയായത്. അയല്‍നാടായ ഝാര്‍ഖണ്ഡിലെ റാഞ്ചിയായിരുന്നു ആദ്യം വേദിയായി പ്രഖ്യാപിച്ചത്. എന്നാല്‍ ഝാര്‍ഖണ്ഡ് അത്‌ലിക്‌സ് അസോസിയേഷന്‍ അവസാന നിമിഷം അസൗകര്യമറിയിച്ചതോടെ ഭുവനനേശ്വറിന് നറുക്ക് വീഴുകയായിരുന്നു. മീറ്റ് ഏറ്റെടുക്കുമ്പോള്‍ വെറും 90 ദിവസം മാത്രമായിരുന്നു ബാക്കിയുണ്ടായിരുന്നത്. എന്നാല്‍ എല്ലാം സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റിലെടുത്ത മുഖ്യമന്ത്രി നവീന്‍ പട്‌നായികും സംഘവും കൃത്യസമയത്തിനകം എല്ലാം ശരിയാക്കി. കലിംഗ സ്‌റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്കും പരിശീലന ട്രാക്കും ചുരുങ്ങിയ സമയത്തിനുള്ളില്‍ പുനര്‍നിര്‍മ്മിച്ചു. സ്‌റ്റേഡിയത്തിലെ മറ്റ് സംവിധാനങ്ങളും സര്‍വ്വസജ്ജമാണ്.
11000 കാണികള്‍ക്ക് മത്സരങ്ങള്‍ കാണാനുള്ള സൗകര്യമുണ്ട്. ഉദ്ഘാടന ചടങ്ങിന്റെ ടിക്കറ്റുകളെല്ലാം വിറ്റുതീര്‍ന്നതായി സംഘാടകര്‍ അറിയിച്ചു. സ്റ്റേഡിയത്തിന് മുന്‍വശം മറ്റൊരത്ഭുതവും കാണികള്‍ക്ക് വിരുന്നാവും. ഒഡീഷയിലെ ഏറ്റവും പ്രശസ്തമായ കൊണാര്‍ക്കിലെ സൂര്യക്ഷേത്രത്തിന്റെ ചെറുരൂപം മണല്‍ശില്‍പമായി കലിംഗക്ക് പുറത്തുണ്ടാകും. മണല്‍ശില്‍പ വീരനായ സുദര്‍ശന്‍ പട്‌നായികാണ് പുരി കടത്തീരത്ത് നിന്ന് മാറി ഏഷ്യന്‍ പോരാട്ടവേദിയില്‍ കലാരൂപമൊരുക്കിയത്. ഒഡിഷയുടെ സമ്പന്നമായ സംസ്‌കാരം ഏഷ്യക്ക് മുന്നില്‍ തുറന്നിടുകയാണ് ലക്ഷ്യം. ഒമ്പത് ടണ്‍ മണലാണ് ഇതിനായി ഉപയോഗിച്ചത്.
















