ജിഎസ്ടിക്ക് അഖിലേന്ത്യാടിസ്ഥാനത്തില്‍ പ്രാബല്യമുണ്ടാകും. സ്വതന്ത്ര ഇന്ത്യയിലെ നികുതി വ്യവസ്ഥയില്‍ അടിസ്ഥാനപരമായ ഏറ്റവും വലിയ മാറ്റമാണിത്.
നികുതിനിരക്കുകള്‍ നിര്‍ണയിക്കാനുള്ള സംസ്ഥാനങ്ങളുടെ അധികാരം കവരുന്നതിനെതിരെ ഡോ. അശോക് മിത്ര, ഡോ. പ്രഭാത് പട്‌നായിക് തുടങ്ങിയ സാമ്പത്തികവിദഗ്ധരും നിശിതമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്.
നികുതിനിരക്കില്‍ വരുന്ന കുറവിന്റെ പ്രയോജനം ഉപഭോക്താക്കള്‍ക്കു ലഭിക്കുമോ എന്ന ചോദ്യമാണ് ജനങ്ങളെ സംബന്ധിച്ച് ഏറ്റവും പ്രധാനം. ഇപ്പോള്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്ക് ലഭിക്കുന്ന മൊത്തം നികുതി വരുമാനത്തില്‍ ഏതാണ്ട് ഒരു ലക്ഷം കോടി രൂപയുടെയെങ്കിലും കുറവു വരും. ഈ തുക ആരുടെ പോക്കറ്റില്‍ പോകും? ഉപഭോക്താവിന്റെയോ കുത്തകകളുടെയോ?
ജിഎസ്ടി സൃഷ്ടിക്കുന്ന നികുതിയിളവ് സാധാരണക്കാര്‍ക്ക് പ്രാപ്യമാക്കണമെന്ന് തുടക്കം മുതല്‍ വാശിയോടെ കേരളം വാദിച്ചുവന്നു. ജിഎസ്ടി കൗണ്‍സിലിന് തെളിവു നല്‍കാന്‍ വന്ന ഫിക്കിയുടെ ഉന്നതതല സംഘവുമായി ഇക്കാര്യത്തില്‍ ഒരു വാദപ്രതിവാദം തന്നെ നടത്തി. താഴ്ന്ന നികുതിനിരക്കിനു വേണ്ടിയായിരുന്നു അവരുടെ മുഖ്യവാദം.
‘നികുതി നിരക്കു താഴ്‌ത്തിയാല്‍ വില കുറച്ചുകൊണ്ട് ഉപഭോക്താവിനു കൈമാറും എന്നതിന് എന്തുറപ്പാണുള്ളത്’ എന്ന് ഞാന്‍ ആരാഞ്ഞു. പ്രത്യേകിച്ച് ഉറപ്പ് ആവശ്യമില്ല, കമ്പോളം അതുറപ്പാക്കിക്കൊള്ളും എന്നായിരുന്നു ഫിക്കി സംഘത്തിന്റെ മറുപടി.
ഈ ഉത്തരത്തിനു മറുവാദമുണ്ടായിരുന്നു. സ്വതന്ത്ര മത്സരക്കമ്പോളമാണെങ്കില്‍ അങ്ങനെ നടക്കും.
പക്ഷേ, കമ്പോളം കുത്തകകളുടെ പിടിയിലാണ്. കുത്തകവത്കരണമാണ് കമ്പോളത്തിന്റെ സ്വഭാവം. വില നിശ്ചയിക്കപ്പെടുന്നത് കമ്പോള മത്സരത്തിന്റെ ഭാഗമായല്ല. നിശ്ചിതലാഭം ചേര്‍ത്ത് കുത്തകകള്‍ വില സ്വയം നിശ്ചയിക്കുകയാണ് ചെയ്യുന്നത്. ഇത്രയും ചൂണ്ടിക്കാട്ടിയ ശേഷം, നിങ്ങളുടെ ബ്രാന്‍ഡു വാങ്ങുന്ന ആള്‍ നിങ്ങള്‍ പറയുന്ന വില നല്‍കി ഉല്‍പന്നം വാങ്ങാന്‍ നിര്‍ബന്ധിതനാവുകയല്ലേ എന്ന എന്റെ ചോദ്യത്തിന് ഫിക്കി സംഘത്തിന് ഉത്തരമുണ്ടായില്ല.
നികുതി നിരക്കിലുണ്ടാകുന്ന കുറവ് ഉപഭോക്താവിന് കൈമാറുന്നതിന് കോര്‍പ്പറേറ്റുകള്‍ക്ക് സമ്മതമല്ല. ജിഎസ്ടി വരുമ്പോള്‍ നികുതി നിരക്കില്‍ വരുന്ന ഇളവിന് അനുസൃതമായി എല്ലാ ഉപഭോക്തൃ വസ്തുക്കളുടെയും പരമാവധി വില്‍പ്പന വില (എംആര്‍പി) കുറയ്‌ക്കുമെന്ന് ഉറപ്പുവരുത്താനുള്ള ബാധ്യത കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കണം.
എങ്കിലേ ജിഎസ്ടിയുടെ നേട്ടം സാധാരണക്കാര്‍ക്കു ലഭിക്കൂ. പക്ഷേ വാറ്റിന്റെ അനുഭവം നോക്കിയാല്‍ ഇതിനുള്ള സാധ്യത വിരളമാണ്. അങ്ങനെയാണ് ജിഎസ്ടി കോര്‍പ്പറേറ്റുകള്‍ക്ക് വമ്പന്‍ ലാഭമാകാന്‍ സാധ്യത തെളിയുന്നത്.
















