ഭുവനേശ്വര്‍: ഇരുപത്തിരണ്ടാമത് ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിന് ഇനി ഏഴുനാള്‍. ഒഡീഷയുടെ തലസ്ഥാന നഗരമായ ഭുവനേശ്വറിലെ കലിംഗ സ്‌റ്റേഡിയമാണ് വന്‍കരയിലെ പോരിന് വേദിയാകുന്നത്. മൂന്നാം തവണയാണ് ചാമ്പ്യന്‍ഷിപ്പിന് ഇന്ത്യ വേദിയാകുന്നത്. 1989ലെ എട്ടാം ചാമ്പ്യന്‍ഷിപ്പിനും2013ലെ ഇരുപതാം ചാമ്പ്യന്‍ഷിപ്പിനുമാണ് ഇന്ത്യ ഇതിന് മുന്‍പ് വേദിയായിട്ടുള്ളത്.
ജൂലൈ ആറ് മുതല്‍ ഒന്‍പത് വരെയാണ് ട്രാക്കിലും ഫീല്‍ഡിലുമായി ഏഷ്യയിലെ വമ്പന്മാര്‍ പോരിനിറങ്ങുന്നത്. അഞ്ചിനാണ് ഉദ്ഘാടന ചടങ്ങുകള്‍. അന്ന് വൈകീട്ട് അഞ്ഞൂറിലേറെ കലാകാരന്മാര്‍ പങ്കെടുക്കുന്ന വര്‍ണ്ണാഭമായ ചടങ്ങുകള്‍ ഉദ്ഘാടനത്തോടനുബന്ധിച്ച് നടക്കും. ആറ് മുതല്‍ എട്ട് മണി വരെയാണ് ചടങ്ങ്. ഒഡിഷയുടെ ചരിത്രവും സംസ്‌കാരവും ബുദ്ധമതത്തിന്റെ പ്രതാപകാലവുമെല്ലാം ചടങ്ങില്‍ കലാപാരിപാടികളായി നിറയും. താരങ്ങളുടെ മാര്‍ച്ച് പാസ്റ്റടക്കമുള്ള പതിവ് ചടങ്ങുകളുമുണ്ടാകും. തായ്‌ലന്‍ഡില്‍ നിന്നുള്ള കലാകാരന്മാരും പങ്കെടുക്കും.
പ്രശസ്ത ഒഡീസി നര്‍ത്തകി അരുണ മൊഹന്തിയുടെ നേതൃത്വത്തിലുള്ള നൃത്തവും ശങ്കര്‍ മഹാദേവന്റെ സംഗീതവിരുന്നും ചടങ്ങുകള്‍ക്ക് കൊഴുപ്പേകും. പങ്കാളിത്തത്തിന്റെ കാര്യത്തില്‍ ഇത്തവണ റെക്കോര്‍ഡാണ്. 45 രാജ്യങ്ങളില്‍ നിന്നായി 800ലേറെ താരങ്ങളാണ് നാല് ദിവസത്തെ ചാമ്പ്യന്‍ഷിപ്പിനായി ഭുവനേശ്വറിലെത്തുന്നത്. 42 ഇനങ്ങളിലാണ് പോരാട്ടങ്ങള്‍. കഴിഞ്ഞ തവണ ചൈനയിലെ വുഹാനില്‍ 40 രാജ്യങ്ങളില്‍ നിന്ന് 497 താരങ്ങള്‍ മാത്രമാണുണ്ടായിരുന്നത്. 100 മീറ്ററില്‍ ഖത്തറിന്റെ ഏഷ്യന്‍ റെക്കോര്‍ഡ് ജേതാവ് ഫാമി സ്യൂന്‍ ഒഗുനോഡെ, ഹൈജമ്പ് താരം മുതസ് ഇസ, ഉസ്‌ബെക്കിസ്ഥാന്റെ ഹാമര്‍ത്രോ താരം ദില്‍ഷോദ് നസറോവ്, കസാഖിസ്ഥാന്റെ വനിതാ ലോങ്ജമ്പര്‍ ഓള്‍ഗ റ്യപാകോവ തുടങ്ങിയവര്‍ ഭുവനേശ്വറിലെത്തും.
നേരത്തെ റാഞ്ചിയിലായിരുന്നു ചാമ്പ്യന്‍ഷിപ്പ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ജൂണില്‍ നടക്കേണ്ടിയിരുന്ന ചാമ്പ്യന്‍ഷിപ്പിന്റെ അവസാന നിമിഷത്തില്‍ റാഞ്ചി പിന്മാറിയതിനെ തുടര്‍ന്നാണ് വേദി ഭുവനേശ്വറിലേക്ക് മാറ്റിയത്. മത്സരത്തിന് 100 ദിവസം മുന്‍പാണ് നടത്തിപ്പ് ഏറ്റെടുത്തതെങ്കിലും ഒഡിഷയുടെ തലസ്ഥാനത്ത് ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായിക്കഴിഞ്ഞു.
കഴിഞ്ഞ തവണ വുഹാനില്‍ നാല് സ്വര്‍ണ്ണവും അഞ്ച് വെള്ളിയും നാല് വെങ്കലവുമായി മൂന്നാം സ്ഥാനത്തായിരുന്ന ഇന്ത്യ സ്വന്തം നാട്ടില്‍ ഇത്തവണ നില മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ്.
















