വാഷിംഗ്ടണ്‍: ഭീകരവാദത്തിനെതിരെ കൈകോര്‍ക്കുമെന്ന് ഇന്ത്യയും അമേരിക്കയും. വൈറ്റ് ഹൗസിലെ ഓവല്‍ ഓഫീസില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം സംയുക്തമായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപും ചര്‍ച്ചയുടെ വിവരങ്ങള്‍ വ്യക്തമാക്കിയത്.
ഭീകരവാദത്തെ തുടച്ചു നീക്കുന്നതിനുള്ള എല്ലാ പ്രവര്‍ത്തനങ്ങളിലും ഇരുരാജ്യങ്ങളും സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് മോദി പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം വിവിധ മേഖലകളിലേക്ക് വ്യാപിച്ചിട്ടുണ്ട്. അത് ഭാവിയില്‍ തുടരുന്നതിനു വേണ്ട നടപടികള്‍ സ്വീകരിക്കും. അമേരിക്കന്‍ ഉത്പന്നങ്ങളും മറ്റും ഇന്ത്യയില്‍ ഇറക്കുമതി ചെയ്യുന്നതിനുള്ള തടസങ്ങള്‍ നീക്കണമെന്നും വ്യാപാരക്കമ്മി കുറക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇക്കാര്യങ്ങള്‍ പരിഗണിക്കുമെന്ന് പറഞ്ഞ മോദി ഇരുരാജ്യങ്ങളും തമ്മില്‍ സഹകരണം മെച്ചപ്പെടുന്നതിലൂടെ സാങ്കേതിക മേഖലയുടെ വളര്‍ച്ച, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ അനായാസമായി സാധ്യമാകുമെന്ന് പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു.
സമുദ്രവ്യാപാര മേഖലയിലെ സഹകരണം മെച്ചപ്പെടുത്താനുള്ള എല്ലാ നടപടികള്‍ക്കും ഇന്ത്യയുടെ പൂര്‍ണ പിന്തുണയുണ്ടാകുമെന്നും മോദി അറിയിച്ചു. അഫ്ഗാന് വിഷയവും തങ്ങള്‍ ചര്‍ച്ച ചെയ്തു. അഫ്ഗാനിലെ സുരക്ഷ സംബന്ധച്ച അമേരിക്കന്‍ നിലപാടുകള്‍ക്ക് പിന്തുണ നല്‍കുമെന്നും മോദി പറഞ്ഞു.
തന്റെ അമേരിക്കന്‍ സന്ദര്‍ശനവും ചര്‍ച്ചകളും ഇന്ത്യ- അമേരിക്ക ബന്ധത്തിലെ സുപ്രധാന ഏടായി നിലനില്‍ക്കുമെന്നും ട്രംപുമായുള്ള ചര്‍ച്ച എല്ലാതരത്തിലും ഗുണപരമായിരുന്നു എന്നും മോദി കൂട്ടിച്ചേര്‍ത്തു.
അതിവേഗം വളരുന്ന സാമ്പത്തിക മേഖലയാണ് ഇന്ത്യയുടേതെന്ന് ട്രംപ് പറഞ്ഞു. ഇന്ത്യയില്‍ ജിഎസ്ടി നടപ്പാക്കാന്‍ പോകുന്നതിനെ സംബന്ധിച്ച് പരാമര്‍ശിച്ച ട്രംപ് അത്തരം നികുതി സംബന്ധമായ പരിഷ്കാരങ്ങള്‍ അമേരിക്കയിലും ഉടന്‍ ഉണ്ടാകുമെന്ന് അറിയിച്ചു. ഇരുരാജ്യങ്ങളും ഒരു പോലെ നേരിടുന്ന പ്രശ്നമാണ് ഭീകരവാദം. ഭീകരവാദത്തെ ഉന്മൂലനം ചെയ്യുന്നതിന് ഒരുമിച്ച് പോരാടും- ട്രംപ് പറഞ്ഞു.
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള നയതന്ത്രബന്ധം ഊഷ്മളമാക്കുന്നതിന് വേണ്ട എല്ലാ നടപടികളും സ്വീകരിക്കുമെന്നും വിവിധ മേഖലകളില്‍ സഹകരിച്ച് പ്രവര്‍ത്തിക്കുംമെന്നും ട്രംപ് വ്യക്തമാക്കി. ആഗോള സംരഭകത്വ പരിപാടികളുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി മോദി, തന്റെ മകള്‍ ഇവാന്‍കയെ ഇന്ത്യയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ഇവാന്‍ക ആ ക്ഷണം സ്വീകരിക്കുമെന്നാണ് വിശ്വാസമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
നേരത്തെ, വൈറ്റ്ഹൗസിലെത്തിയ പ്രധാനമന്ത്രിയെ ട്രംപും ഭാര്യ മെലാനിയയും ചേര്‍ന്ന് സ്വീകരിച്ചു. ട്രംപ്- മോദി കൂടിക്കാഴ്ചയ്ക്കു പിന്നാലെ ഇരുവരും സംബന്ധിച്ച പ്രതിനിധിതല ചര്‍ച്ചകളും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: