ബാലുശ്ശേരി: നാട് പനിച്ച് വിറക്കുമ്പോഴും ബാലുശ്ശേരി താലൂക്ക് ആശുപത്രിയില്‍ കിടത്തി ചികിത്സ രോഗികള്‍ക്ക് അന്യം. ഒന്‍പത് ഗ്രാമപഞ്ചാത്തുകളിലെ ആയിരക്കണക്കിന് രോഗികള്‍ ഇന്നും ദുരിതത്തിലാണ്. വിപുലമായ സൗകര്യത്തോടെയുള്ള ആശുപത്രി ഉണ്ടായിട്ടും ജനങ്ങള്‍ ഇന്നും കോഴിക്കോട്ടേയും മറ്റും ആശുപത്രികളെ ആശ്രയിക്കണം.
രോഗികള്‍ക്ക് ഇവിടെ ഗുണം ലഭിക്കുന്നത് ഒ.പി സമയത്ത് മാത്രം. സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാര്‍ ഇല്ലാത്തതാണ് കിടത്തി ചികിത്സ ലഭിക്കാതിരിക്കാന്‍ കാരണം. ഏഴു ഡോക്ടര്‍മാരാണ് ഇപ്പോള്‍ ഇവിടെയുള്ളത്. നിത്യേന ആയിരത്തോളം രോഗികളാണ് ഇവിടെ എത്തുന്നത്. ഒ.പി സമയം കഴിഞ്ഞാല്‍ ഡോക്ടര്‍മാര്‍ സ്ഥലം വിടുകയും ആശുപത്രി ഗേറ്റ് അടക്കുകയുമാണ് പതിവ്. പത്തില്‍ കുറഞ്ഞ രോഗികളെ അഡ്മിറ്റുചെയ്യാറുണ്ടെങ്കിലും ബാക്കി അന്‍പതിലധികം ബെഡ്ഡുകള്‍ തുരുമ്പെടുത്ത് നശിച്ചുകൊണ്ടിരിക്കുകയാണ്. കൂടുതല്‍ ഡോക്ടര്‍മാരെ അനുവദിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായിട്ടും സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ തസ്തിക അനുവദിക്കുവാന്‍ തയ്യാറായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: