കൊച്ചി: കൊച്ചിയില്‍ പെണ്‍കുട്ടിയെ പട്ടാപ്പകല്‍ വഴിയില്‍ തടഞ്ഞു നിര്‍ത്തി കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമം. സംഭവവുമായി ബന്ധപ്പെട്ട് കോതമംഗലം പുത്തന്‍പുരയക്കല്‍ ശ്യാം (28)നെ പോലീസ് അറസ്റ്റ് ചെയ്തു. കോതമംഗലം സ്വദേശിനി ചിത്തിര (25) എന്ന യുവതിയെയാണ് നടുറോഡില്‍ വെച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്.കലൂര്‍, ദേശാഭിമാനി -കറുകപ്പള്ളി റോഡില്‍ കൈരളി സ്ട്രീറ്റിന് സമീപമാണ് സംഭവമുണ്ടായത്.
ദേശാഭിമാനി റോഡിലെ സ്വകാര്യ ലബോറട്ടറിയിലെ ജീവനക്കാരിയാണ് ചിത്തിര. എറണാകുളത്ത് ഹോസ്റ്റലിലാണ് ഇവര്‍ താമസിക്കുന്നത്. ജോലിസ്ഥലത്ത് ഓട്ടോറിക്ഷയില്‍ വന്നിറങ്ങുമ്പോള്‍, ബൈക്കില്‍ പിന്തുടര്ന്നുവന്ന ശ്യാം ചിത്തിരയെ തടഞ്ഞു നിര്‍ത്തിയശേഷം പെയിന്റിങിന് ഉപയോഗിക്കുന്ന വലിയ ബ്ലേഡ്കൊണ്ട് കഴുത്ത് മുറിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ചിത്തിരയുടെയും ഒപ്പമുണ്ടായിരുന്ന മറ്റൊരു പെണ്‍കുട്ടിയുടെയും അലര്‍ച്ചകേട്ടെത്തിയ നാട്ടുകാരാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. കഴുത്തിലും ഇടതുതോളിലും നടുവിനും ഇടതുതുടയിലും ആഴത്തില്‍ മുറിവുണ്ട്. അടിയന്തര ശസ്ത്രക്രിയക്കു വിധേയയാക്കിയ ചിത്തിര അപകട നില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. സംഭവത്തിനുശേഷം രക്ഷപ്പെട്ട ശ്യാം ബൈക്കില്‍ എറണാകുളം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലെത്തിയ ശേഷം അവിടെനിന്ന് മൂവാറ്റുപുഴയിലേക്ക് പോയി.
മൂവാറ്റപുഴ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ ഇറങ്ങുന്നതിനിടെ കോതമംഗലം പോലീസെത്തി കസ്റ്റഡിയിലെടുത്ത ശേഷം എറണാകുളം നോര്‍ത്ത് പോലീസിന് പ്രതിയെ കൈമാറി. ശ്യാമും ചിത്തിരയും നേരത്തെ പരിചയക്കാരായിരുന്നെന്ന് പോലീസ് പറയുന്നു. പെയിന്റിങ് ജോലിക്കാരനായ ശ്യാം ചിത്തിരയുടെ വീട്ടില്‍ വിവാഹാലോചനയുമായി എത്തിയെങ്കലും വീട്ടുകാര്‍ ഇത് നിരസിച്ചു. ഇതിലുള്ള വൈരാഗ്യമാണ് ആക്രമണത്തില്‍ കലാശിച്ചതെന്നാണ് പോലീസ് നിഗമനം. പ്രതിയെ റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: