കോഴിക്കോട്: പുനെയിലെ ഇന്‍ഫോസിസ് ജീവനക്കാരി രസിലയുടെ കൊലപാതകത്തില്‍ ദുരൂഹതയുണ്ടെന്നും കേസ് സിബിഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് സൂഹൃത്തുക്കള്‍ ഫെയ്സ്ബുക്ക് കൂട്ടായ്മയ്ക്ക് രൂപം നല്കി. ജസ്റ്റിസ് ഫോര്‍ രസീല എന്ന പേരിലാണ് ഫെയ്സ്ബുക്ക് പേജ് ആരംഭിച്ചിരിക്കുന്നത്. രസീലയോടൊപ്പം സ്കൂളിലും, കോളജിലും പഠിച്ചവരും ഇന്‍ഫോസിസിലെ സഹപ്രവര്‍ത്തകരുമാണ് കൂട്ടായ്മയിലുള്ളത്. സെക്യൂരിറ്റി ജീവനക്കാരനാണ് കൊലക്ക് പിന്നില്‍ എന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ സാഹചര്യത്തെളിവുകള്‍ വെച്ച് ഇത് വിശ്വസനീയമല്ല. വെറും സെക്യൂരിറ്റി ജീവനക്കാരന് വേണ്ടി കോടതിയില്‍ ഹാജരാകുന്നത് അഡ്വക്കറ്റ് ബി.എ. ആളൂരാണ്. ഇതിലൂടെ വ്യക്തമാവുന്നത് കൊലപാതകത്തില്‍ ഉന്നതര്‍ക്ക് പങ്കുണ്ടെന്നാണ്. ഇന്‍ഫോസിസ് പോലെ ധാരാളം ക്യാമറകളും മറ്റും ഉള്ളിടത്ത് പോലും സ്ത്രീകള്‍ക്ക് സുരക്ഷയില്ല എന്നത് രാജ്യത്തിന് തന്നെ അപമാനമാണെന്നും ഫെയ്സ്ബുക്ക് കൂട്ടായ്മ പറയുന്നു. കൊലപാതകത്തിനു പിന്നിലെ ദുരൂഹത പുറത്ത് കൊണ്ടുവരാനായി കേസ് സിബിഐ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് ഗ്രൂപ്പിലെ ഇരുപത് അംഗ സംഘം മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. വരും ദിവസങ്ങളില്‍ പ്രധാനമന്ത്രിക്കും കേന്ദ്രമന്ത്രി മേനകാഗാന്ധിക്കും, ഓണ്‍ലൈന്‍ മുഖേന പരാതി നല്‍കുമെന്നും ഗ്രൂപ്പ് അംഗങ്ങള്‍ പറഞ്ഞു. കോഴിക്കോട്ട് നടന്ന സാഹിത്യോത്സവത്തിലും, ദേവഗിരി കോളജില്‍ നടന്ന ഫൈന്‍ ആര്‍ട്സ് ഡേയ്ക്കും രസീലയുടെ നീതിക്കായി ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ സംഗമങ്ങള്‍ നടത്തിയിരുന്നു. ദേവഗിരിയില്‍ നടന്ന പരിപാടിയില്‍ വിദ്യാര്‍ത്ഥികള്‍ ഫെയ്സ്ബുക്ക് കൂട്ടായ്മക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു. ഓണ്‍ലൈന്‍ പരാതിയുടെ ഭാഗമായി വരും ദിവസങ്ങളില്‍ ജില്ലയിലെ കോളജ് വിദ്യാര്‍ത്ഥികളുമായി ചേര്‍ന്ന് രസീലയുടെ നീതിക്കായി നഗരത്തില്‍ ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും ഗ്രൂപ്പ് അംഗങ്ങള്‍ പറഞ്ഞു. അതേ സമയം രസീലയുടെ മരണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് രസീലയുടെ വീടിന്റെ പരിസരപ്രദേശങ്ങളിലുള്ളവര്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു. പയിമ്പ്ര സ്കൂളില്‍ വെച്ചാണ് ആക്ഷന്‍ കമ്മിറ്റി രൂപീകരണം നടന്നത്. രസീലയുടെ സുഹൃത്തുക്കളുടെ ഫെയ്സ്ബുക്ക് കൂട്ടായ്മക്ക് ആക്ഷന്‍ കമ്മിറ്റി പൂര്‍ണ്ണ പിന്തുണ നല്‍കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: