ബംഗളൂരു: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ജയിലിലായ ശശികല ആദ്യദിനം അന്തിയുറങ്ങിയത് നിലത്ത്. ശശികല ആവശ്യപ്പെട്ട പ്രത്യേക മുറി, കട്ടിൽ, യൂറോപ്യൻ ടോയ്‌ലെറ്റ് എന്നിവയൊന്നും ലഭിച്ചില്ല. 9234 നമ്പർ തടവുകാരിയായ ശശികല തികച്ചും സാധാരണ തടവുകാരിയായിട്ടാണ് തന്റെ ആദ്യദിനം ജയിലിൽ കഴിഞ്ഞത്.
61കാരിയായ ശശികലയ്‌ക്ക് നാല് വർഷത്തെ ജയിൽവാസമാണ് സുപ്രീം കോടതി ശിക്ഷയായി നൽകിയത്. ജയിലിൽ ശിക്ഷ ലഭിച്ച തന്റെ സഹോദര ഭാര്യ ഇളവരസിയുമായിട്ടാണ് ശശികല ജയിൽ മുറി പങ്കിട്ടതെന്നാണ് സംസാരം. ആദ്യം ശശികലയ്‌ക്ക് കട്ടിൽ വാഗ്ദാനം ചെയ്തെങ്കിലും പിന്നീട് ഈ തീരുമാനം മാറ്റുകയായിരുന്നു. അതേ സമയം ജയില്‍ വസ്ത്രമായ മൂന്ന് സാരികള്‍, ഒരു ബക്കറ്റ്, ഒരു മഗ് എന്നിവ അനുവദിച്ചു.
പുലർച്ചെ എഴുന്നേറ്റ ശശികലയ്‌ക്ക് പുളിസാധവും ചമ്മന്തിയുമാണ് പ്രഭാത ഭക്ഷണമായി നൽകിയത്. തുടർന്ന് കുറച്ച് നേരം ധ്യാനത്തിൽ മുഴുകുകയും ചെയ്തു. പ്രമേഹ രോഗിയായ ശശികല തനിക്ക് പ്രത്യേക മുറി വേണമെന്ന് ആവശ്യപ്പെട്ടിരുന്നു.
















