കൊച്ചി: കേരളത്തിന്റെ വികസന സ്വപ്നങ്ങള്‍ക്ക് വേഗവും ചാരുതയും പകര്‍ന്ന് കൊച്ചിയിലെ ആകാശപാതയില്‍ മെട്രോട്രെയിന് ഓടിത്തുടങ്ങി. നിറഞ്ഞ സദസിനെയും ടിവിയിലും ഇന്റര്‍നെറ്റിലും സാകൂതം കണ്ണുംനട്ടിരുന്ന ജനകോടികളെയും സാക്ഷിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി മെട്രോ ഉദ്ഘാടനം ചെയ്തു. നിലയ്ക്കാത്ത കൈയടികളും ആവേശത്തിന്റെ അലയൊലികളും ചടങ്ങുകള്‍ക്ക് കൊഴുപ്പേകി.
കേന്ദ്രവും സംസ്ഥാനവും തോളോടുതോള്‍ ചേര്‍ന്നുനിന്ന് നിര്‍മ്മിച്ച പദ്ധതി കേരളത്തിന്റെ ഗതാഗത ചരിത്രത്തില്‍ പുതിയ നാഴികക്കല്ലായി. ഇന്നലെ രാവിലെ മെട്രോയില്‍ യാത്ര ചെയ്താണ് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചത്.
ഗവര്‍ണ്ണര്‍ ജസ്റ്റിസ് പി. സദാശിവവും മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രമന്ത്രി വെങ്കയ്യ നായിഡുവും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും മെട്രോയുടെ ശില്‍പ്പി ഇ. ശ്രീധരനും കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജ്ജും ചീഫ് സെക്രട്ടറി നളിനി നെറ്റോയും കേന്ദ്ര നഗര വികസന സെക്രട്ടറി രാജീവ് ഗൗബയും മോദിക്കൊപ്പം പാലാരിവട്ടത്തു നിന്ന് പത്തടിപ്പാലം വരെ യാത്ര ചെയ്തു.
അതിനു ശേഷം പാലാരിവട്ടത്തെ സ്റ്റേഷന് ഉദ്ഘാടനം ചെയ്തു. പിന്നീട് കലൂര്‍ ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തിലെ പ്രത്യേക വേദിയില്‍ പ്രധാനമന്ത്രി മെട്രോ കേരളത്തിന് സമര്‍പ്പിച്ചു. ആയിരങ്ങള്‍ ചരിത്ര മുഹൂര്‍ത്തത്തിന് സാക്ഷിയായി.
രാജ്യത്തെ ഗതാഗത വികസനത്തിനായി കൂടുതല്‍ വിദേശ നിക്ഷേപങ്ങള്‍ സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. പൊതു ഗതാഗത സംവിധാനം മെച്ചപ്പെടുത്തുന്നതിനുള്ള ഒട്ടേറെ പദ്ധതികള്‍ നടപ്പാക്കി വരികയാണ്. ഇന്ത്യയിലെ 50 നഗരങ്ങള്‍ മെട്രോ റെയില്‍ പദ്ധതിയ്ക്ക് സജ്ജമായിക്കഴിഞ്ഞെന്നും പ്രധാനമന്ത്രി പറഞ്ഞു. മലയാളത്തില്‍ പ്രസംഗിച്ചായിരുന്നു തുടക്കം.
വികസനകാര്യത്തില്‍ കേരളത്തിന് ഏറെ മുന്നേറാനുണ്ടെന്നും, ഇതിന് കേന്ദ്രത്തിന്റെ സഹായം ആവശ്യമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനച്ചടങ്ങില്‍ പറഞ്ഞു. വികസന മുന്നേറ്റത്തിനാവശ്യമായ വിഭവ ശേഷി സംസ്ഥാനത്തിനില്ല. വികസനത്തോട് കേന്ദ്രത്തിന് ക്രിയാത്മകമായ സമീപനമാണുള്ളതെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: