തിരുവനന്തപുരം: വിരമിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കുന്ന സംസ്ഥാന പോലീസ് മേധാവി ടി.പി. സെന്‍കുമാറിനെ കുടുക്കിയേ അടങ്ങൂ എന്ന വാശിയില്‍ സര്‍ക്കാര്‍. പോലീസ് ആസ്ഥാനത്തെ ടി സെക്ഷനുമായി ബന്ധപ്പെട്ട വിവാദത്തില്‍ സര്‍ക്കാര്‍ സെന്‍കുമാറിനോട് പുതിയ വിശദീകരണം തേടി.
നേരത്തെ ടി സെക്ഷനിലെ ഫയലുകള്‍ കൈമാറാന്‍ സെന്‍കുമാര്‍ ഇറക്കിയ ഉത്തരവ് ആഭ്യന്തരസെക്രട്ടറി വഴി സര്‍ക്കാര്‍ മരവിപ്പിച്ചിരുന്നു. ടി സെക്ഷനിലെ മുഴുവന്‍ ഫയലുകളുടെയും പട്ടിക കൈമാറാനായിരുന്നു സെന്‍കുമാര്‍ ഉത്തരവിട്ടത്.
ആ ഉത്തരവ് സര്‍ക്കാര്‍ മരവിപ്പിച്ചു. പിന്നീട് ആഭ്യന്തരസെക്രട്ടറി സുബ്രതോ വിശ്വാസ് മുഖേന വിശദീകരണം നല്‍കാനായി അഞ്ചുചോദ്യങ്ങള്‍ സെന്‍കുമാറിന് കൈമാറി. നേരത്തെ ടി സെക്ഷനിലെ ജൂനിയര്‍ സൂപ്രണ്ട് കുമാരി ബീന, എഡിജിപി ടോമിന് ജെ. തച്ചങ്കരി എന്നിവര്‍ നല്കിയ പരാതികളുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ സെന്‍കുമാറിനോട് വിശദീകരണം തേടിയിരുന്നു. അവയ്ക്ക് നല്കിയ മറുപടിയില്‍ സര്‍ക്കാരിന് ഒട്ടുംതന്നെ തൃപ്തിയില്ല.
താനറിയാതെ തച്ചങ്കരി മിനിസ്റ്റീരിയല്‍ ജീവനക്കാരുടെ യോഗം നേരിട്ടു വിളച്ചതിനെയാണ് സെന്‍കുമാര്‍ ചോദ്യം ചെയ്തത്. ഇതാവര്‍ത്തിക്കരുതെന്ന താക്കീതും നല്കി. ഇതിനെയാണ് കയ്യേറ്റമാക്കി ചിത്രീകരിച്ച് തച്ചങ്കരി പരാതിപ്പെട്ടിരിക്കുന്നതെന്നും സെന്‍കുമാര്‍ പറയുന്നു.
പുതിയ വിശദീകരണത്തിനു മറുപടി ലഭിച്ചു കഴിഞ്ഞാല്‍ വകുപ്പുതല അന്വേഷണം നടത്തി വിരമിക്കുന്നതിന് മുമ്പ് സെന്‍കുമാറിനെ കുടുക്കാനാണ് സര്‍ക്കാര്‍ നീക്കം. ഇതോടെ സുപ്രീംകോടതിയില്‍ തോറ്റതിന്റെ നാണക്കേട് തീര്‍ക്കാമെന്നും സര്‍ക്കാരും ഒരുവിഭാഗം സിപിഎം നേതാക്കളും കണക്കുകൂട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: