കൊച്ചി: മെട്രോ റെയില്‍ കൊച്ചിയുടെ സാമ്പത്തിക പുരോഗതിക്ക് ഏറെ ഗുണം ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിന്റെ വ്യവസായക തലസ്ഥാനമാണ് കേരളം. കേരളത്തിൽ ഏറ്റവുമധികം വിനോദ സഞ്ചാരികളുള്ള നാട്. സിറ്റിയുടെ ജനസംഖ്യ ദിനം പ്രതി ഉയരുകയാണ്. അതുകൊണ്ട് തന്നെ നഗര വികസനത്തിന് മെട്രോ അനിവാര്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
കൊച്ചി മെട്രോ നാടിന് സമര്‍പ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ആദ്യ റൗണ്ടില്‍ തന്നെ കൊച്ചി സ്മാര്‍ട്ട് സിറ്റിയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു എന്നും വരുംദിനങ്ങളില്‍ കൂടുതല്‍ വലിയ നേട്ടങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മലയാളികള്‍ക്കൊപ്പം സന്തോഷത്തില്‍ പങ്കുചേരുന്നു എന്ന് മലയാളത്തില്‍ പറഞ്ഞുകൊണ്ടാണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. കൊച്ചി മെട്രോയ്‌ക്കായി രണ്ടായിരം കോടി രൂപയില്‍ അധികം കേന്ദ്രം അനുവദിച്ചു. മെട്രോയില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗക്കാരെ ജീവനക്കാരായി തെരഞ്ഞെടുത്തതും മലിനീകരണം കുറഞ്ഞ സാങ്കേതികവിദ്യ പ്രാവര്‍ത്തികമാക്കിയതിനെയും അദ്ദേഹം എടുത്തുകാട്ടി.
പതിനഞ്ച് മിനിറ്റ് നീണ്ട പ്രസംഗത്തിൽ കേന്ദ്ര സർക്കാരിന്റെ വികസന നയവും വിശദീകരിച്ചു. അടിസ്ഥാന സൗകര്യ വികസനത്തിൽ കുതിച്ചു ചാട്ടമാണ് ലക്ഷ്യമെന്നും പറഞ്ഞു. ഡിജിറ്റിൽ കാർഡിലൂടെ കൊച്ചി മെട്രോയുടെ മുഖം മാറ്റുമെന്നും പറഞ്ഞു.
















