ന്യൂദല്‍ഹി: നിരപരാധികളെ കൊന്നൊടുക്കിയ ഭീകരര്‍ക്ക് ജാമ്യമോ പരോളോ നല്‍കാവില്ലെന്ന് സുപ്രീം കോടതി. ഇത്തരം ഹീനമായ കുറ്റകൃത്യങ്ങള്‍ ചെയ്ത ശേഷം തങ്ങള്‍ക്കും കുടുംബമുണ്ടെന്നും ഉത്തരവാദിത്തമുണ്ടെന്നും വാദിക്കാനാവില്ല. ഇതുപോലെയുള്ള കിരാതമായ കൃത്യങ്ങള്‍ ചെയ്തതിന് ശിക്ഷിക്കപ്പെടുന്നതോടെ നിങ്ങളുടെ കുടുംബ ജീവിതത്തിനും കുടുംബാംഗങ്ങളുമായുള്ള ബന്ധത്തിനും അന്ത്യമായി.
ചീഫ് ജസ്റ്റിസ് ജെഎസ് ഖേഹര്‍, ജസ്റ്റിസുമാരായ ഡിവൈ ചന്ദ്രചൂഡ്, സഞ്ജയ് കിഷല കൗള്‍ എന്നിരുള്‍പ്പെട്ട ബെഞ്ച് വ്യക്തമാക്കി. ഈ മാസം 27ന് മകളുടെ നിക്കാഹാണെന്നും അതില്‍ പങ്കെടുക്കാന്‍ ജാമ്യം നല്‍കണമെന്നും അഭ്യര്‍ഥിച്ച് മൊഹമ്മദ് നൗഷാദ് എന്ന ഭീകരന് നല്കിയ ഹര്‍ജി തള്ളിയാണ് കോടതിയുടെ വിധി.
96ല്‍ ദല്‍ഹി ലജപത് നഗറില്‍ ഇയാളും കൂട്ടരും വച്ച ബോംബ് പൊട്ടി 13 പേര് മരിക്കുകയും 38 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഗൂഡാലോചനക്കുറ്റം ചുമത്തി വിചാരണക്കോടതി വധശിക്ഷ നല്‍കിയിരുന്നു. ദല്‍ഹി ഹൈക്കോടതി ഇത് ജീവപര്യന്തമായി കുറച്ചു.
എനിക്ക് കുട്ടികളുണ്ട്. മകനുണ്ട്, മകളുണ്ട്, അതിനാല്‍ ജാമ്യം വേണം എന്നഭ്യര്‍ഥിക്കാന്‍ നിങ്ങള്‍ക്കാവില്ല. കീഴ്ക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാം.
അത് ഞങ്ങള്‍ കേള്‍ക്കും വിധി പറയും. കീഴ്ക്കോടതിയും ഹൈക്കോടതിയും ശിക്ഷിച്ച നിങ്ങള്‍ക്ക് ഇടക്കാല ജാമ്യം നല്‍കാനാവില്ല. നിങ്ങള്‍ നിരപരാധികളെ വെറുതേ കൊന്നിട്ടുണ്ടെങ്കില്‍ നിങ്ങള്‍ക്ക് ജാമ്യമില്ല. കോടതി വ്യക്തമാക്കി. ഇയാളുടെ അപ്പീലും ശിക്ഷ കൂട്ടണമെന്ന് ആവശ്യപ്പെട്ടുള്ള സിബിഐ അപ്പീലും സുപ്രീം കോടതിയുടെ പരിഗണനയിലാണ്.
താന്‍ 20 വര്‍ഷം തടവ് അനുഭവിച്ചെന്നും ബോംബ് സ്ഫോടനമല്ലാതെ മറ്റൊരു തെറ്റും ചെയ്തിട്ടില്ലെന്നും പുറത്തിറങ്ങിയാല്‍ മുങ്ങില്ലെന്നും നൗഷാദ് വാദിച്ചു. അത്തരം വാദങ്ങളെല്ലാം കോടതി തള്ളി.
നാലു പ്രതികളും കശ്മീരികളാണ്. കേസില്‍ മൂന്നു പ്രതികള്‍ക്ക് വധശിക്ഷയും ഒരാള്‍ക്ക് ജീവപര്യന്തവുമാണ് കീഴ്ക്കോടതി വിധിച്ചത്. വധശിക്ഷ ലഭിച്ച രണ്ടു പേരെ ഹൈക്കോടതി വിട്ടയച്ചു. നൗഷാദിന്റെ ശിക്ഷ ജീവപര്യന്തമായി കുറച്ചു,
പ്രതികരിക്കാൻ ഇവിടെ എഴുതുക: