ആലപ്പുഴ: പനി ബാധിച്ച് ഇന്നലെ രണ്ട് പേര്‍ കൂടി മരിച്ചതോടെ ജനം കടുത്ത ആശങ്കയിലായി. ഡെങ്കിപ്പനി ബാധിച്ച് കുട്ടനാട് സ്വദേശിയും എലിപ്പനി ബാധിച്ച് മുഹമ്മ സ്വദേശിനിയുമാണ് ഇന്നലെ കോട്ടയത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലിരിക്കെ മരിച്ചത്.
എന്നാല്‍ ഇവരുടേത് എലിപ്പനിയോ ഡെങ്കിപ്പനിയോ എന്ന കാര്യത്തില്‍ ആരോഗ്യവകുപ്പ് സ്ഥിരീകരണം നടത്തിയിട്ടില്ല. പകര്‍ച്ചപ്പനിക്ക് പുറമെ, ഡെങ്കിപ്പനിയും എലിപ്പനിയും ജില്ലയെ വേട്ടയാടുന്നു. മഴയ്‌ക്ക് ശമനം വന്നെങ്കിലും പകര്‍ച്ചവ്യാധികള്‍ ജില്ലയെ വേട്ടയാടുകയാണ്.
പ്രത്യേക പനി വാര്‍ഡുകള്‍ തുറന്നിട്ടെങ്കിലും ചികിത്സ തേടിയെത്തുന്നവരെ പ്രാഥമിക ചികിത്സ നല്‍കി വീടുകളിലേക്ക് പറഞ്ഞയയ്‌ക്കുകയാണ്. ആശുപത്രികളെ അസൗകര്യങ്ങള്‍ മൂലം പനി മൂര്‍ഛിച്ചെത്തുന്നവര്‍ക്ക് മാത്രമാണ് പനി വാര്‍ഡില്‍ പ്രവേശനം നല്‍കുന്നത്.
ഇവര്‍ക്ക് തന്നെ മതിയായ ചികിത്സയോ മരുന്നോ ലഭിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. ജില്ലയില്‍ ഇന്നലെ എട്ട് പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിക്കുകയും ഒരാള്‍ മരിക്കുകയും ചെയ്തു.
25 പേര്‍ ഡെങ്കിപ്പനി സംശയിക്കുന്നതായും ആരോഗ്യവകുപ്പ് അറിയിച്ചു. കഞ്ഞിക്കുഴി, മാരാരിക്കുളം നോര്‍ത്ത്, തണ്ണീര്‍മുക്കം, മുഹമ്മ(രണ്ട്), ആര്യാട്(രണ്ട്), ജനറല്‍ ആശുപത്രി(രണ്ട്) എന്നിങ്ങനെയാണ് ഇന്നലെ ഡെങ്കിപ്പനി സ്ഥിരീകരിച്ചവരുടെ കണക്ക്.
ഇന്നലെ പനി ബാധിച്ച് വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയെത്തിയത് 1007 പേരാണ്. ഇതില്‍ 45 പേരെ കിടത്തി ചികിത്സക്കായി പ്രവേശിപ്പിച്ചു. നാല് പേര്‍ക്ക് എലിപ്പനി സ്ഥിരീകരിക്കുകയും ആറ് പേര്‍ക്ക് എലിപ്പനി സംശയിക്കുന്നുമുണ്ട്.
കുട്ടനാട്ടിലെ രാമങ്കരി, മണ്ണഞ്ചേരി, ആലപ്പുഴ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി(രണ്ട്) എന്നിങ്ങനെയാണ് ജില്ലയില്‍ ഇന്നലെ എലിപ്പനി സ്ഥിരീകരിച്ചവരുടെ കണക്ക്. കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വീട്ടമ്മ എലിപ്പനി ബാധിച്ച് ഇന്നലെ മരിച്ചു.
എന്നാല്‍ ഇത് എലിപ്പനി മൂലമാണോയെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്നാണ് ആരോഗ്യവകുപ്പിന്റെ വാദം. 94 പേര്‍ ചിക്കന്‍പോക്‌സിന് ചികിത്സ തേടിയതില്‍ മൂന്ന് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
















