ഇന്ത്യയുടെ അവസാന വിക്കറ്റെടുത്ത ഓസ്‌ട്രേലിയന്‍ ടീമിന്റെ ആഹ്‌ളാദ പ്രകടനം
പൂനെ: കീഴടങ്ങല്‍ എന്ന വാക്കിന്റെ പര്യായമായി മാറിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് സമീപകാല ചരിത്രത്തിലെ ഏറ്റവും ദയനീയമായ തോല്‍വി. സ്വന്തം നാട്ടില്‍ സ്പിന്നിന് അനുകൂലമായി വരണ്ട പിച്ചുകളൊരുക്കി വിജയങ്ങളും റെക്കോഡുകളും കൊണ്ടാടിയ ഇന്ത്യയെ അതേ കളത്തില്‍ 333 റണ്‍സിനു നിലംപരിശാക്കിയ ഓസ്‌ട്രേലിയ നാലു ടെസ്റ്റ് പരമ്പരയില്‍ മുന്നിലെത്തി. കഴിഞ്ഞ പത്തൊമ്പതു ടെസ്റ്റുകളുടെ അപരാജിത അഹങ്കാരത്തിന്റെ തലയ്‌ക്കടിച്ചത് സ്റ്റീവ് ഒ കീഫ് എന്ന ഓസീസ് ഇടംകയ്യന്‍ സ്പിന്നര്‍. ഒന്നാം ഇന്നിംഗ്‌സിലെ മികവ് ആവര്‍ത്തിച്ച സ്റ്റീവ് രണ്ടാം ഇന്നിംഗ്‌സിലും ആറു വിക്കറ്റുകള്‍ വീഴ്‌ത്തി സന്ദര്‍ശകരെ തകര്‍പ്പന്‍ വിജയത്തിലേക്ക് നയിച്ചു. ( ഓസ്‌ട്രേലിയ 260, 285 ഇന്ത്യ 105, 107)
സ്റ്റീവ് സ്മിത്ത് താലത്തില്‍ വച്ചു സമ്മാനിച്ച സെഞ്ചുറിയുടെ കരുത്തില്‍ ഓസ്‌ട്രേലിയ രണ്ടാം ഇന്നിംഗ്‌സില്‍ 285 റണ്‍സെടുത്തപ്പോള്‍ ഇന്ത്യക്ക് വിജയലക്ഷ്യം 441 റണ്‍സ്. വിരാട് കോഹ്‌ലിയുടെ നേതൃത്വത്തിലുള്ള വിഖ്യാത ഇന്ത്യന്‍ ബാറ്റിങ്ങ് നിരയില്‍ അത്ഭുതങ്ങള്‍ പ്രതീക്ഷിച്ചിരുന്നു അപ്പോഴും ആരാധകര്‍. 2012ല്‍ കൊല്‍ക്കത്തയില്‍ ഇംഗ്ലണ്ടിനോടു തോറ്റതിനു ശേഷം മറ്റൊരു തോല്‍വി സ്വന്തം നാട്ടില്‍ അനുഭവിച്ചിട്ടില്ലാത്ത ഇന്ത്യന്‍ ടീം സമനിലയെങ്കിലും പിടിക്കാന്‍ ശ്രമിക്കുമെന്നു കരുതിയെങ്കിലും അതു തെറ്റി. വിജയിക്കാന്‍ സന്ദര്‍ശകര്‍ കാട്ടിയതിനേക്കാള്‍ തിരക്കാണ് തോല്‍ക്കാന്‍ ആതിഥേയര്‍ കാട്ടിയത്. ഒന്നാം ഇന്നിംഗ്‌സിന്റെ തനിയാവര്‍ത്തത്തില്‍ ഇന്ത്യ 107 റണ്‍സിനു പുറത്തായി. ഒന്നാം ഇന്നിംഗ്‌സില്‍ മുപ്പത്തഞ്ചു റണ്‍സിന് ആറു വിക്കറ്റു വീഴ്‌ത്തിയ സ്റ്റീവ് കീഫ് അതേ പ്രകടനം ആവര്‍ത്തിച്ചു.
നാലിന് 143 റണ്‍സെന്ന സ്‌കോറില്‍ ഇന്നലെ രണ്ടാം ഇന്നിംഗ്‌സ് തുടങ്ങിയ ഓസ്‌ട്രേലിയയെ മികച്ച ലീഡിലേക്കു നയിച്ചത് ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്തിന്റെ സെഞ്ച്വറിയാണ്. ഇന്ത്യയില്‍ സ്മിത്തിന്റെ ആദ്യത്തെ സെഞ്ചറി. ഇന്ത്യക്കെതിരായ തുടര്‍ച്ചയായ അഞ്ചാം സെഞ്ച്വറിയില്‍ പതിനൊന്നു ബൗണ്ടറികള്‍. സ്മിത്ത് നല്‍കിയ ക്യാച്ചുകള്‍ തുടര്‍ച്ചയായി വിട്ടുകളഞ്ഞ ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍ ആ സെഞ്ചുറിക്ക് എല്ലാ പിന്തുണയും നല്‍കി. 202 പന്തുകള്‍ നേരിട്ട സ്മിത്ത് 109 റണ്‍സെടുത്തു പുറത്തായി. ഒന്നാം ഇന്നിംഗ്‌സില്‍ അടിച്ചു കളിച്ച മൈക്കിള്‍ സ്റ്റാര്‍ക്ക് അതാവര്‍ത്തിച്ചു. മുപ്പത്തൊന്നു പന്തുകളില്‍ നിന്ന് രണ്ടു ബൗണ്ടറികളും മൂന്നു സിക്‌സറുകളും അടിച്ച സ്റ്റാര്‍ക്ക് മുപ്പതു റണ്‍സെടുത്ത് ലീഡുയര്‍ത്തുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചു.
അശ്വിന്‍ നാലു വിക്കറ്റുകള്‍ വീഴ്‌ത്തി. ജഡേജയ്‌ക്ക് മൂന്നു വിക്കറ്റുകള്‍. ഉമേഷ് യാദവിനു രണ്ട്, ജയന്ത് യാദവിന് ഒന്ന്.
ലക്ഷ്യം 441. രണ്ടര ദിവസത്തോളും കളി ബാക്കി. സമനിലയ്‌ക്കായിപ്പോലും പൊരുതാനില്ലെന്ന് മുരളി വിജയും(2) കെ.എല്‍. രാഹുലും (10) പ്രഖ്യാപിച്ചു. ഒരു വഴിപാടിനെന്നപോലെ സ്റ്റാര്‍ക്കിനെക്കൊണ്ട് രണ്ട് ഓവര്‍ എറിയിച്ച് കീഫിനും നാഥാന്‍ ലിയോണിനും പന്തു നല്‍കിയ ഓസീസ് ക്യാപ്റ്റന്റെ മനസിലിരുപ്പ് വളരെ വ്യക്തമായിരുന്നു. അതു തെറ്റിച്ചില്ല ഇന്ത്യയുടെ ബാറ്റിങ് നിരയും. പതിമൂന്നു റണ്‍സെടുത്ത കോഹ്‌ലി, കീഫിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായപ്പോള്‍ ആരാധകരുടെ പ്രതീക്ഷയുടെ കുറ്റികളും തെറിക്കുകയായിരുന്നു. പിന്നീടെല്ലാം തികച്ചും സാധാരണം. പുജാരയും(31) രഹാനെയും(18) പുറത്തായിക്കഴിഞ്ഞ് ഇന്ത്യന്‍ സ്‌കോര്‍ ഷീറ്റിലെ ടോപ്‌സ്‌കോറര്‍ എകസ്ാട്രാസാണ്(12). തോറ്റ അവസരങ്ങളില്‍പ്പോലും ഇത്ര മോശമായി ബാറ്റ് വീശിയിട്ടില്ല ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ അടുത്തൊന്നും.
പതിനഞ്ച് ഓവര്‍ എറിഞ്ഞ കീഫ് മുപ്പത്തഞ്ചു റണ്‍സിനാണ് ആറു വിക്കറ്റുകള്‍ വീഴ്‌ത്തിയത്. അവശേഷിച്ചത് ലിയോണും സ്വന്തമാക്കി. കളിയിലെ കേമന്‍ കീഫ് തന്നെ. ഒന്നാം ഇന്നിംഗ്‌സില്‍ നാല്‍പ്പത് ഓവര്‍ ബാറ്റ് ചെയ്യാന്‍ ക്ഷമ കാണിച്ച ഇന്ത്യയുടെ കളിക്കാര്‍ രണ്ടാം ഇന്നിംഗ്‌സില്‍ മുപ്പത്തിമൂന്നാം ഓവറില്‍ പണി നിര്‍ത്തി. ന്യായീകരിക്കാനില്ല. തെറ്റു തിരുത്തും എന്ന കോഹ്‌ലിയുടെ പോസ്റ്റ് മാച്ച് കമന്റ് വെറും വാക്കാണോ? കാണാം അടുത്ത മാസം നാലിന് ബംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍.
















