വിക്കിലീക്സ് പുറത്തുവിട്ട രഹസ്യരേഖകളില് അമേരിക്കന്‍ പ്രതിനിധികള്‍ മണിപ്പൂര്‍ മുഖ്യമന്ത്രി ഒക്രം ഇബോബി സിങ്ങിനെ വിശേഷിപ്പിക്കുന്നത് ‘മിസ്റ്റര്‍ ടെന്‍ പേര്െസന്റ്’ എന്നാണ്. എന്തിനും ഏതിനും പത്ത് ശതമാനം കമ്മീഷന് വാങ്ങുന്ന മുഖ്യമന്ത്രി. സര്‍ക്കാരുദ്യോഗത്തിന് മുഖ്യമന്ത്രിക്കും സംഘത്തിനും ലക്ഷങ്ങള്‍ നല്‍കണമെന്നത് മണിപ്പൂരില്‍ അങ്ങാടിപ്പാട്ടാണ്. അടുത്തിടെ സിവില്‍ സപ്ലൈസ് വകുപ്പില്‍ ഇന്‍സ്പെക്ടര്‍ തസ്തികയിലേക്ക് വാങ്ങിയത് എഴുപത് ലക്ഷമാണത്രെ!. കോഴ നല്കി പോലീസ് കുപ്പായമണിയുന്നവര്‍ കൊള്ളക്കാരായി മാറുന്നതും ജനങ്ങള്‍ അനുഭവിക്കുന്നു. കരാര്‍ പ്രവൃത്തികളില്‍ ഒരു പങ്ക് ഇബോബിക്ക് അവകാശപ്പെട്ടതാണ്. അഴിമതിയാരോപണം ഇല്ലാത്ത പദ്ധതികളും സംസ്ഥാനത്ത് വിരളം.
ഇബോബിക്ക് പകരം നൂറ് ശതമാനം വികസനം നടപ്പാക്കുന്ന മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കണമെന്നാണ് മോദിയുടെ ആഹ്വാനം. മണിപ്പൂര്‍ അത് തീരുമാനിച്ചു കഴിഞ്ഞു. 2012ല്‍ സംപൂജ്യരായിരുന്ന ബിജെപി മിന്നല്‍ വേഗത്തിലാണ് സംസ്ഥാനത്ത് പടര്‍ന്നു കയറിയത്. ലോക്സഭാ തെരഞ്ഞടുപ്പില്‍ രണ്ട് സീറ്റും കോണ്‍ഗ്രസ് നേടിയെങ്കിലും ബിജെപിയുടെ മുന്നേറ്റത്തിന് മോദി തരംഗം അടിത്തറയിട്ടു. തുടര്‍ന്നുണ്ടായ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച്് ബിജെപി അക്കൗണ്ട് തുറന്നപ്പോഴാണ് അടിയൊഴുക്ക് കോണ്‍ഗ്രസ് തിരിച്ചറിഞ്ഞത്. ഹിന്ദിക്കാരുടെയും ഹിന്ദുക്കളുടെയും പാര്‍ട്ടിയായ ബിജെപി വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് അപകടമാണെന്ന കുപ്രചാരണം മോദിക്ക് മുന്നില്‍ തകര്‍ന്നടിഞ്ഞു. വിദേശശക്തികള്‍ സ്പോണ്സര് ചെയ്യുന്ന എന്‍ജിഒകളുടെയും വിഘടനവാദികളുടെയും കോണ്‍ഗ്രസ്സിന്റെയും വാക്കുകളേക്കാള്‍ ഗോത്രവിഭാഗങ്ങള്‍ ഉള്‍പ്പെടെ മോദിയെ വിശ്വസിക്കുന്നു. ഭീകരവാദികളുടെ ഭീഷണി വകവെക്കാതെ ഇംഫാലില്‍ പതിനായിരങ്ങള്‍ പ്രധാനമന്ത്രിയെ കേള്ക്കാനെത്തിയതിന് കാരണവും മറ്റൊന്നല്ല.
നിരവധി തവണ കോണ്‍ഗ്രസ് ഭരണത്തിലേറിയിട്ടുള്ള സംസ്ഥാനത്ത് രാഷ്ട്രീയ അസ്ഥിരതയും പ്രകടമായിരുന്നു. ഇത് ഇടക്കിടെ രാഷ്ട്രപതി ഭരണത്തിലേക്ക് മണിപ്പൂരിനെ കൊണ്ടെത്തിച്ചു. 15 വര്‍ഷമായി ഇബോബിയാണ് മുഖ്യമന്ത്രി. പ്രാദേശിക പാര്‍ട്ടികളുമായി ഏറ്റമുട്ടിയിരുന്ന കോണ്‍ഗ്രസ് ഇത്തവണ ദേശീയ പാര്‍ട്ടിയുമായി നേര്‍ക്കുനേര്‍ പോരാടുന്നു. പ്രാദേശിക പാര്‍ട്ടികളില്‍ ഭിന്നിപ്പുണ്ടാക്കിയും പണമൊഴുക്കിയും ജയിച്ച രാഷ്ട്രീയ കളികള്‍ ബിജെപിക്കെതിരെ വിലപ്പോവില്ലെന്ന് കോണ്‍ഗ്രസ്സിനറിയാം. അയല്‍ സംസ്ഥാനമായ ആസാം അഞ്ച് സീറ്റില്‍ നിന്നും അറുപതിലേക്കെത്തി ബിജെപി പിടിച്ചെടുത്തത് ഇബോബിയുടെ ഉറക്കം കെടുത്തുന്നു. 15 വര്‍ഷം മുഖ്യമന്ത്രിയായിരുന്ന കോണ്‍ഗ്രസ്സിന്റെ തരുണ്‍ ഗൊഗോയിയെയാണ് ബിജെപി ആസാമില്‍ മലര്‍ത്തിയടിച്ചത്. ഗൊഗോയിയുടെ വിധിയാണ് ഇബോബിയെയും കാത്തിരിക്കുന്നത്.
ഭരണവിരുദ്ധ വികാരം ശക്തമായതും ബിജെപിക്ക് അനുകൂലമാകുമെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ. ഭാബാനന്ദ സിങ് ‘ജന്മഭൂമി’യോട് പറഞ്ഞു. കോണ്‍ഗ്രസ്സിന്റെ ആറ് എംഎല്‍എമാര്‍ ബിജെപിയിലെത്തിയത് മാറ്റം വ്യക്തമാക്കുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
താഴ്വരയും മലമ്പ്രദേശങ്ങളുമായി വിഭജിക്കപ്പെട്ട മണിപ്പൂരില്‍ 60 സീറ്റിലേക്ക് രണ്ട് ഘട്ടമായാണ് തെരഞ്ഞെടുപ്പ്. മാര്‍ച്ച് നാലിനും എട്ടിനും വോട്ടെടുപ്പ്. വിവിധ ഗോത്രവിഭാഗങ്ങളായി വിഘടിച്ച് നില്ക്കുന്ന മണിപ്പൂരില്‍ നാല്‍പ്പത് സീറ്റുള്ള താഴ്വരയാണ് ആര് ഭരിക്കണമെന്ന് തീരുമാനിക്കുന്നത്. 65 ശതമാനം ജനങ്ങളുള്ള പ്രദേശം ഹിന്ദു ഭൂരിപക്ഷ പ്രദേശമാണ്.
ഭൂരിഭാഗവും മൈതേയ് വിഭാഗം. ക്രൈസ്തവ മതപരിവര്‍ത്തനത്തിന് വിധേയരായ കുകി, നാഗാ ഗോത്ര വിഭാഗങ്ങളാണ് മലമ്പ്രദേശങ്ങളില്‍. കേന്ദ്ര സര്‍ക്കാര്‍ ഫണ്ടുകളെ ആശ്രയിക്കുന്ന മലമ്പ്രദേശങ്ങള്‍ പൊതുവെ കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിക്ക് അനുകൂലമാണ്. ഇത്തവണ ഇവര്‍ ബിജെപിക്കൊപ്പം നില്‍ക്കുമെന്നാണ് വിലയിരുത്തല്‍.
നാല് മാസത്തോളമായി നാഗാ വിഭാഗം നടത്തുന്ന സാമ്പത്തിക ഉപരോധത്തിനിടെയാണ് വോട്ടെടുപ്പ്. തങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള ജില്ലകള്‍ വിഭജിച്ചതാണ് നാഗകളെ പ്രകോപിപ്പിച്ചത്. സംസ്ഥാനത്തേക്കുള്ള രണ്ട് ഹൈവേകളിലും യുണൈറ്റഡ് നാഗാ കൗണ്‍സില്‍ ഉപരോധം പ്രഖ്യാപിച്ചു. താഴ്വരയില് സാധനങ്ങള്‍ക്ക് തീ വിലയാണിപ്പോള്‍. കുകി വിഭാഗത്തെ പ്രീണിപ്പിക്കാനാണ് തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ മതിയായ ആലോചനയില്ലാതെ ഇബോബി പുതിയ ഏഴ് ജില്ലകള്‍ രൂപീകരിച്ചത്. ഉപരോധം അവസാനിപ്പിക്കാന്‍ ശ്രമിക്കാതെ താഴ്വരയിലുള്ള ജനങ്ങളെ നാഗകള്‍ക്കെതിരെ തിരിച്ച് വര്‍ഗീയ മുതലെടുപ്പിനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. നടപടിയെടുക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണെന്നും പ്രചാരണം നടത്തുന്നു.
ഭരണപരാജയം ചര്‍ച്ചയാകുന്നത് തടയാന്‍ വൈകാരിക വിഷയങ്ങളുന്നയിച്ചാണ് കോണ്‍ഗ്രസ്സിന്റെ നീക്കം. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഭീകരത അവസാനിപ്പിക്കുന്നതിന് നാഗാ തീവ്രവാദ സംഘടനയായ എന്എസ്സിഎന്നു (ഐഎം)മായി കേന്ദ്ര സര്‍ക്കാര്‍ രൂപരേഖ ഒപ്പുവച്ചത് മണിപ്പൂരിനെ വിഭജിക്കാനുള്ള ശ്രമമാണെന്ന് കോണ്‍ഗ്രസ് വ്യാജപ്രചാരണം നടത്തുന്നു. നാഗകളുമായി ശത്രുത പുലര്‍ത്തുന്ന മൈതേയ് വിഭാഗത്തിന്റെ വോട്ടുകളാണ് ഇവിടെയും ലക്ഷ്യം. സംസ്ഥാനത്തിന് ദോഷകരമാകുന്നതൊന്നും രൂപരേഖയിലില്ലെന്ന് പ്രധാനമന്ത്രി ഉള്‍പ്പെടെ വ്യക്തമാക്കി.
എന്‍ഡിഎ സഖ്യത്തിലുള്ള നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി, നാഗാ പീപ്പിള്‍സ് ഫ്രണ്ട്, ലോക് ജനശക്തി പാര്‍ട്ടി എന്നിവരെ ഒഴിവാക്കി ബിജെപി ഒറ്റക്കാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. മൂന്ന് പാര്‍ട്ടികളും ചില സീറ്റുകളില്‍ മത്സരിക്കുന്നു. തൃണമൂല്‍ കോണ്‍ഗ്രസ്, പീപ്പിള്‍സ് ഡെമോക്രാറ്റിക് അലയന്‍സ്, ഇറോം ശര്‍മ്മിളയുടെ പീപ്പിള്‍സ് റിസര്‍ജന്‍സ് ആന്‍ഡ് ജസ്റ്റിസ് അലയന്‍സ് എന്നിവരും മത്സരരംഗത്തുണ്ട്. കഴിഞ്ഞ തവണ തൃണമൂല്‍ ഏഴ് സീറ്റുകള്‍ നേടിയിരുന്നെങ്കിലും അഞ്ച് എംഎല്‍എമാര്‍ കോണ്‍ഗ്രസ്സിലും രണ്ട് പേര് ബിജെപിയിലും ചേര്‍ന്നു. ഇന്ത്യാ ടുഡെ ആക്സിസ് സര്‍വ്വെ ഫലം 35 സീറ്റ് നേടി ബിജെപി അധികാരത്തിലെത്തുമെന്ന് പ്രവചിക്കുന്നു. കേന്ദ്രമന്ത്രിമാരെ അണിനിരത്ത് ശക്തമായ പ്രചാരണമാണ് പാര്‍ട്ടി നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: