തിരുവനന്തപുരം: കുട്ടികളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും അവരുടെ വയസ് നിര്‍ണ്ണയിക്കുന്നതിനും കേരള ജുവനൈല്‍ ജസ്റ്റിസ് നിയമത്തിലെ വ്യവസ്ഥകള്‍ മാത്രമേ പാലിക്കാവൂ എന്ന് വ്യക്തമാക്കി നിര്‍ദ്ദേശം പുറപ്പെടുവിക്കാന്‍ സാമൂഹ്യനീതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിയോട് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ആവശ്യപ്പെട്ടു.
സാമൂഹികനീതി വകുപ്പ് പുറപ്പെടുവിക്കുന്ന നിര്‍ദ്ദേശം കുട്ടികളുടെ വയസ് നിര്‍ണ്ണയിക്കുന്ന കാര്യത്തില്‍ പോലീസ് പാലിക്കണം. വയസ് നിര്‍ണ്ണയിക്കുന്നതിന് ആധാര്‍, പാന്‍ കാര്‍ഡ് മുതലായ രേഖകള്‍ ആശ്രയിക്കാന്‍ പാടില്ലെന്നും കമ്മീഷന്‍ ഉത്തരവിട്ടു.
കുട്ടികളുടെ പ്രായം നിര്‍ണ്ണയിക്കുന്നതിന് അടിസ്ഥാനരേഖയായി പരിഗണിക്കേണ്ടത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നല്‍കുന്ന ജനന സര്‍ട്ടിഫിക്കറ്റ് ആണെന്ന് കേരള ജുവനൈല്‍ ജസ്റ്റിസ് (കെയര്‍ ആന്‍ഡ് പ്രൊട്ടക്ഷന്‍) നിയമം വ്യവസ്ഥ ചെയ്യുന്നു. അത് ലഭ്യമല്ലെങ്കില്‍ മെട്രിക്കുലേഷന്‍ അഥവാ തത്തുല്യമായ സര്‍ട്ടിഫിക്കറ്റുകള്‍ പരിഗണിക്കാം. ഈ സര്‍ട്ടിഫിക്കറ്റുകളും ലഭിക്കുന്നില്ലെങ്കില്‍ കുട്ടി ആദ്യം പഠിച്ച സ്‌കൂളില്‍നിന്നുള്ള (പ്ലേ സ്‌കൂള്‍ ഒഴികെ) ജനന സര്‍ട്ടിഫിക്കറ്റ് പരിഗണിക്കണം. ഇവ മൂന്നും ലഭിക്കുന്നില്ലെങ്കില്‍ ഇക്കാര്യത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസറുടെ വിദഗ്‌ധോപദേശം തേടണമെന്നാണ് വ്യവസ്ഥ.
ഒരു കേസുമായി ബന്ധപ്പെട്ട് മഞ്ചേരി സബ് ജയിലില്‍ ആയ ഗോത്രവര്‍ഗ വിഭാഗത്തില്‍പെട്ട കുട്ടിക്ക് 18 വയസ് തികഞ്ഞിട്ടില്ലെന്നും ആധാര്‍ അടിസ്ഥാനമാക്കി വയസ കണക്കാക്കിയതിനെ തുടര്‍ന്നാണ് കുട്ടിക്ക് ജയിലില്‍ പോകേണ്ടിവന്നതെന്നുമുള്ള മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സ്വമേധയാ കൈക്കൊണ്ട കേസിലാണ് കമ്മീഷന്റെ ഉത്തരവ്.
















