കോഴിക്കോട്: കാട് കാണാന്‍ പോകുന്നവരോട് പറയാനുള്ളത് ഒന്നു മാത്രം, അമൂല്യസമ്പത്താണ് കാട്. അവിടെയുള്ള ഒന്നിനെയും നശിപ്പിക്കരുത്. കാടി നുള്ളിലെ ഓരോ പുല്ച്ചെടിയ്ക്കും അതിന്റേതായ ധര്‍മ്മം നിര്‍വ്വഹിക്കാനുണ്ട്. അവിടെയുള്ള ഓരോ ജീവജാലങ്ങള്‍ക്കും അവരുടേതായ ജിവിതമുണ്ട്, അതിന് താളഭംഗം വരുത്തരുത്. ഇതു നമ്മെ ഓര്‍മ്മപ്പെടുത്തുകയാണ് കോഴിക്കോട് ലളിതകലാ അക്കാദമി ആര്‍ട്ട് ഗ്യാലറിയില്‍ നടക്കുന്ന വന്യജീവി ഫോട്ടോ പ്രദര്‍ശനം. ലോക വന്യജീവിദിനത്തോടനുബന്ധിച്ച് ദ ആര്‍ട്ട് ഓഫ് നേച്വര്‍ എന്ന കൂട്ടായ്മയാണ് ഫോട്ടോ പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്.
കാട്ടിനുള്ളിലെ പക്ഷി മൃഗാദികളെ ഒപ്പിയെടുത്തിരിക്കുകയാണ് ഓരോ ചിത്രവും. ഒരോ ചിത്രവും ഓരോ കഥപറയുകയാണ്. മണിക്കൂറുകള്‍ കാത്തിരുന്നു എടുത്ത ചിത്രങ്ങളാണ് ഓരോന്നും. ആനയും പുലിയും കടുവയും മയിലും മാനും കാട്ടുകോഴിയും കാട്ടുപോത്തും കരിങ്കുരങ്ങും മലയണ്ണാനും വരയാടും കണ്ടാമൃഗവുമെല്ലാം ചിത്രങ്ങളില്‍ നിറഞ്ഞു നില്ക്കുന്നു. ഇവയെയെല്ലാം സംരക്ഷിക്കേണ്ടത് നമ്മുടെ കൂടി ഉത്തരവാദിത്വമാണെന്ന് ഓര്‍മ്മപ്പെടുത്തുന്നു.
കാടിനെയും വന്യജീവികളെയും യാത്രയെയും സ്നേഹിക്കുന്ന വിവിധമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ജോലിയ്ക്കിടയില്‍ വീണു കിട്ടിയ സമയത്ത് നടത്തിയ യാത്രകളിലാണ് ഈ ചിത്രങ്ങള്‍ എടുത്തിട്ടുള്ളത്. ഡോ. ലക്ഷ്മി ജയകുമാര്‍, രവി ഉണ്ണി, സുജീഷ് പുത്തന്‍വീട്ടില്‍, സത്രജിത്ത് കാരാട്, ശ്രീജ സന്തോഷ്, സി.ആര്. പുഷ്പ, സംഗീത എ. ബാലകൃഷ്ണന്, ബി. സജു, വിനീത് മണാലിയില്‍, ഉമ്മര്‍ ബാവ, സുജിത് കാരാട്, മുരളി ഐറിസ്, ജസീക് തന്തുതുലാന്, അലി മലപ്പുറം തുടങ്ങി 14പേരുടെ 140 ഫോട്ടോകളാണ് പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലെ കാടുകളില്‍ നിന്നു പകര്ത്തിയവയാണിതെല്ലാം.
കാടകങ്ങളിലെ ഭാവപകര്‍ച്ചകള്‍ ഒപ്പിയെടുത്തിരിക്കുന്ന ഫോട്ടോപ്രദര്‍ശനം കാഴ്ചക്കപ്പുറമുള്ള പ്രകൃതിയുടെ സന്ദേശവും പകര്‍ന്നുനല്‍കുന്നു. ജൈവസമ്പത്തായ പശ്ചിമഘട്ടത്തിന്റെ സംരക്ഷണത്തിലേക്കുള്ള ശ്രദ്ധക്ഷണിക്കല്‍ കൂടിയാണ് പ്രദര്‍ശനത്തിന്റെ ലക്ഷ്യമെന്ന് ഫോട്ടോഗ്രാഫര്മാരിലൊരാളായ അലി മലപ്പുറം ജന്മഭൂമിയോട് പറഞ്ഞു.
സൈലന്റ്വാലി വൈല്‍ഡ് ലൈഫ്വാര്ഡന് ശില്പ വി. കുമാറാണ് ഫോട്ടോപ്രദര്‍ശനം ഉദ്ഘാടനം ചെയ്തത്. ജൈവകര്‍ഷക കെ. ലീലാവതി മുഖ്യാതിഥിയായിരുന്നു. രാവിലെ 11 മുതല്‍ രാത്രി ഏഴുവരെ നടക്കുന്ന പ്രദര്‍ശനം മാര്‍ച്ച് നാലിന് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: