മുംബൈ: ബോളിവുഡ് നടി ആലിയാ ഭട്ടിനേയും അമ്മയേയും കൊലപ്പെടുത്തുമെന്ന് ഫോൺ ഭീഷണി മുഴക്കിയ ആളിനെ പോലീസ് അറസ്റ്റ് ചെയ്തു. ലക്നൗ സ്വദേശിയായ സന്ദീപ് സാഹുവിനെയാണ്(24) മുംബൈ പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസമാണ് ആലിയാ ഭട്ടിനേയും അമ്മ സോണി റസ്ദാനെയും 50 ലക്ഷം രൂപ നൽകിയില്ലെങ്കിൽ കൊലപ്പെടുത്തുമെന്നാണ് ഭീഷണിപ്പെടുത്തിയത്. അധോലോക നായകൻ ബബ്‌ലൂ ശ്രീവാസ്തവ എന്ന പേരിലാണ് സന്ദീപ് ആലിയയുടെ പിതാവ് മഹേഷ് ഭട്ടിനെ ഫോണിൽ വിളിച്ചത്. 50 ലക്ഷം രൂപ തന്നില്ലെങ്കിൽ മകളേയും ഭാര്യയേയും വെടിവച്ച് കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു.
തുടർന്ന് ഇയാൾ പണം ബാങ്കിൽ നിക്ഷേപിക്കണമെന്ന് ആവശ്യപ്പെട്ട് മഹേഷ് ഭട്ടിന് മെസേജ് അയക്കുകയും ചെയ്തു. തുടർന്ന് ഈ നമ്പർ പിന്തുടർന്നപ്പോളാണ് സന്ദീപ് ഉത്തർപ്രദേശിലാണെന്ന് മനസിലാക്കാനായത്. തുടർന്ന് യുപി പോലീസിനെ വിവരമറിയിക്കുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
ഉത്തർപ്രദേശിൽ ചെറുകിട ബിസിനസ് നടത്തിക്കൊണ്ടിരുന്ന ഇയാൾ നഷ്ടത്തിലായപ്പോൾ മുംബൈയിലേക്ക് സിനിമാ മോഹവുമായി വരുകയായിരുന്നു. എന്നാൽ ഒന്നും പ്രാവർത്തികമാകാത്തതിനെ തുടർന്ന് ഇയാൾ ഇത്തരത്തിൽ വ്യാജ ഭീഷണി മെനഞ്ഞ് പണം തട്ടാൻ തുനിഞ്ഞത്.
















