ഇടുക്കി: ഉടുമ്പന്‍ചോല താലൂക്കില്‍പ്പെടുന്ന ചതുരങ്കപ്പാറ വില്ലേജിലെ സര്‍ക്കാര്‍ ഭൂമിയില്‍ നിന്ന് പാറ മാഫിയ പൊട്ടിച്ചെടുത്തത് രണ്ട് ലക്ഷം ടണ്‍ പാറ. മാര്‍ബേസില്‍ ഗ്രാനൈറ്റ് എന്ന പേരില്‍ ചതുരങ്കപ്പാറയില്‍ പ്രവര്‍ത്തിക്കുന്ന പാറ മാഫിയയാണ് സര്‍ക്കാരിന് കോടികള്‍ നഷ്ടം വരുന്ന പാറമോഷണം നടത്തിയത്.
ദേവികുളം സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന് പാറമടയില്‍ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് പാറക്കൊള്ള കണ്ടെത്തിയത്. 39/21 എന്ന സര്‍വ്വേ നമ്പരില്‍പ്പെട്ട, റവന്യൂ ഭൂമിയിലെ രണ്ടേക്കറോളം പ്രദേശത്തെ പാറയാണ് മൂന്ന് വര്‍ഷം കൊണ്ട് പൊട്ടിച്ചെടുത്തത്.
തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശത്തെ പാറഖനനം ഉഷ്ണക്കാറ്റിന് കാരണമാകുമെന്ന് കാണിച്ച് സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിയായിരുന്ന വി.എന്‍ സജി നല്കിയ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് ഈ പാറമടയിലെ നിര്‍മ്മാണ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചിരുന്നു.
പാറമടയുടമ ഹൈക്കോടതിയെ സമീപിക്കുകയും അനുകൂലമായി വിധി സമ്പാദിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ദേവികുളം സബ് കളക്ടറും സംഘവും പാറമടയിലെത്തി സര്‍ക്കാര്‍ ഭൂമിയില്‍ നിന്നു കോടിക്കണക്കിന് രൂപ വിലവരുന്ന രണ്ട് ലക്ഷത്തോളം ടണ്‍ പാറപൊട്ടിച്ചതായി കണ്ടെത്തിയത്.
ശാന്തന്‍പാറയിലുള്ള മറ്റൊരു പാറമടയും സര്‍ക്കാര്‍ ഭൂമി കയ്യേറി പാറപൊട്ടിച്ചതായി റവന്യൂ സംഘം നേരത്തെ കണ്ടെത്തിയിരുന്നു. ഈ പാറമടയുടമ രണ്ട് കോടി രൂപ പിഴയടയ്ക്കാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. മാര്‍ബേസില്‍ പാറമടയ്ക്ക് സര്‍ക്കാര്‍ ഭൂമി കയ്യേറി പാറപൊട്ടിക്കാന്‍ സാഹചര്യമൊരുക്കിയതിന് പിന്നില്‍ മൈനിങ് ആന്റ് ജിയോളജി ഉദ്യോഗസ്ഥരുമുണ്ടെന്ന ആക്ഷേപം ശക്തമാണ്.
പെര്‍മിറ്റില്‍ നല്‍കിയിരിക്കുന്ന വസ്തുവില്‍ നിന്നാണോ പാറ പൊട്ടിക്കുന്നത് എന്ന് അന്വേഷിക്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറാകുന്നില്ല എന്നതാണ് വാസ്തവം. എല്‍ഡിഎഫും യുഡിഎഫും പാറ മാഫിയയെ സഹായിക്കുന്ന സമീപനമാണ് സ്വീകരിച്ച് വരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: