വാരാണസി: ഗംഗാതീരത്തെ പുണ്യനഗരിയെ ഇളക്കി മറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോ. മോദിയെ കാണാനും അഭിവാദ്യമര്‍പ്പിക്കാനും പതിനായിരങ്ങള്‍ തടിച്ചൂകൂടിയ വാരാണസിയിലെ വീഥികള്‍ അക്ഷരാര്‍ത്ഥത്തില്‍ കാവിക്കടലായി. കാശിവിശ്വനാഥ ക്ഷേത്രത്തിലും കാലഭൈരവ ക്ഷേത്രത്തിലും ദര്‍ശനം നടത്തിയ പ്രധാനമന്ത്രിയെ ഹര് ഹര് മോദി, ഘര്‍ ഘര്‍ മോദി വിളികളോടെ കാശിനിവാസികള് സ്വീകരിച്ചു.
ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വാരാണസിയില്‍ മോദി നടത്തിയ ശ്രദ്ധേയമായ റോഡ്ഷോയേക്കാള് വലിയ ജനപങ്കാളിത്തമായിരുന്നു പ്രധാനമന്ത്രി മോദിക്ക് ഇന്നലെ ലഭിച്ചത്. ബനാറസ് ഹിന്ദു സര്‍വ്വകലാശാല ക്യാമ്പസിലെ പണ്ഡിറ്റ് മദന മോഹന മാളവ്യയുടെ പ്രതിമയില്‍ പുഷ്പഹാരം അര്‍പ്പിച്ച ശേഷമാണ് റോഡ് ഷോ തുടങ്ങിയത്.
തുറന്ന വാഹനത്തില്‍ കിലോമീറ്ററുകളോളം ദൂരം ജനക്കൂട്ടത്തിനിടയിലൂടെ പ്രധാനമന്ത്രി സഞ്ചരിക്കുന്നതിനാല്‍ കര്‍ശന സുരക്ഷാ ക്രമീകരണങ്ങളാണ് റോഡ് ഷോയ്ക്കായി വാരാണസിയില്‍ ക്രമീകരിച്ചത്. എന്നാല്‍ പലപ്പോഴും സുരക്ഷാ ക്രമീകരണങ്ങള്‍ക്കപ്പുറം ജനങ്ങളുമായി സംവദിക്കാന്‍ പ്രധാനമന്ത്രി തയ്യാറായത് ശ്രദ്ധേയമായി.
പത്തു കിലോമീറ്റര്‍ അപ്പുറം കാശി വിശ്വനാഥ ക്ഷേത്രം വരെ റോഡ് ഷോ നീണ്ടു. തുടര്‍ന്ന് ക്ഷേത്രത്തിലെത്തി ദര്‍ശം നടത്തിയ പ്രധാനമന്ത്രി മുഖ്യപുരോഹിതന്റെ നിര്‍ദ്ദേശത്തില്‍ വിഗ്രഹത്തില്‍ അഭിഷേകവും നത്തി. തുടര്‍ന്ന് സമീപത്തെ പ്രസിദ്ധമായ കാലഭൈരവ ക്ഷേത്രത്തിലും ദര്‍ശനം നടത്തി.
ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ ബിജെപിക്ക് അനുകൂലമായ ജനവിധി നല്‍കിക്കഴിഞ്ഞെന്നും സംസ്ഥാനത്ത് പാര്‍ട്ടി സര്‍ക്കാര്‍ രൂപീകരിക്കുമെന്നും മോദി പറഞ്ഞു. ചെറുകിട കര്‍ഷകരുടെ കടങ്ങള്‍ പുതിയ ബിജെപി സര്‍ക്കാര്‍ എഴുതിത്തള്ളുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു.
റോഡ് ഷോയ്ക്ക് ശേഷം ജോന്‍പൂരില്‍ റാലിയിലും പ്രധാനമന്ത്രി പങ്കെടുത്തു. നോട്ട് നിരോധനത്തെ വിമര്‍ശിച്ചവര്‍ അഴിമതിക്കാരാണെന്നും വണ്‍ റാങ്ക് വണ്‍ പെന്ഷന് നടപ്പാക്കിയത് കേന്ദ്രസര്‍ക്കാരിന്റെ വിജയമാണെന്നും മോദി പറഞ്ഞു. തുടര്‍ച്ചയായ മൂന്നു ദിവസങ്ങളാണ് പ്രധാനമന്ത്രി സ്വന്തം മണ്ഡലമായ വാരാണസിയില്‍ ചെലവഴിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: