കൊടുംചൂടിന്റെ കാഠിന്യത്തേക്കാള്‍ അന്ധകാര പൂര്‍ണ്ണമായ രാഷ്‌ട്രീയ തീഷ്ണതയില്‍ കേരളം കത്തുകയാണ്. 100 വര്‍ഷം മുമ്പ് കാലാവസ്ഥാ വ്യതിയാനത്തില്‍ അനുഭവപ്പെട്ട കൊടും വേനലിന്റെ ബാക്കിപത്രമെന്നപോല്‍ കുടിവെള്ളം ആവിയായി അനുദിനം വറ്റിവരണ്ട് കൊണ്ടിരിക്കുമ്പോള്‍, രാഷ്‌ട്രീയ ഭരണസംവിധാനങ്ങള്‍ അരുംകൊലകള്‍ക്കും കിരാത വാഴ്ചയ്‌ക്കും രാഷ്‌ട്രീയ ജല്‍പനങ്ങള്‍ക്കും സ്തുതിപാടുകയാണ്.
ഇടതുമുന്നണിയെ അധികാരത്തിലേക്ക് നയിച്ച നി്ഷ്പക്ഷമതികളായ കേരള ജനത അക്ഷരാര്‍ത്ഥത്തില്‍ ഇന്ന് സ്തംഭിച്ചിരിക്കുകയാണ്. വറുചട്ടിയില്‍ നിന്ന് എരിതീയിലേക്ക് വീണ അവസ്ഥയാണിപ്പോള്‍. സിപിഎം ഭരണത്തില്‍ ക്രമസമാധാനം പാഴ്‌വാക്കാണ്. ഗുണ്ടാരാഷ്‌ട്രീയത്തിന്റെ സമവാക്യം രൂപപ്പെടുത്തലാണ് അവര്‍ക്ക് ഓരോ അധികാര കസേരയും. ഭരണത്തിലെത്തിയാല്‍ വൈരാഗ്യബുദ്ധിയോടെ ജനങ്ങളുടെ നേരെ ആഞ്ഞടിക്കുമ്പോള്‍ രാഷ്‌ട്രീയ പ്രതിയോഗികള്‍ മാത്രമല്ല പാര്‍ട്ടി സഹയാത്രികര്‍ക്കും നിക്ഷപ്ക്ഷമതികള്‍ക്കും സാധാരണക്കാര്‍ക്കും ഉള്‍പ്പെടെ സമൂഹത്തിലെ മുഴുവന്‍ ജനങ്ങളുടെയും സ്വസ്ഥത തകരുന്നു എന്ന സാമാന്യ ചിന്തയോ, വകതിരിവോ സിപിഎം ഭരണകൂടത്തിനില്ല. ക്രമസമാധാനം തകര്‍ന്നാല്‍ ജനങ്ങള്‍ക്കിടയിലെ മനഃസമാധാനം തകരും എന്നതാണ് സത്യം. സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം നിയമവാഴ്ചയല്ല പ്രധാനം, രാഷ്‌ട്രീയ പ്രതികാരമാണ്. മുഖ്യമന്ത്രിയുടെയും പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുടെയും മന്ത്രിമാരുടെയും ശരീരഭാഷയും സംസാരവും അല്‍പ്പത്തം നിറഞ്ഞതും ധാര്‍ഷ്ട്യ ഭാവത്തോട് കൂടിയതുമാണ്. ആശയങ്ങളോടുള്ള എതിര്‍പ്പ് അസഹിഷ്ണുതയായി പുറത്തുവരുമ്പോള്‍ പിടിച്ചുനില്‍ക്കാനാവാതെ അവര്‍ അക്രമാസക്തരാവുന്ന കാഴ്ചയാണ് കാണുന്നത്.
സമാധാനം നടപ്പിലാക്കേണ്ടവര്‍ സമാധാനം ഇല്ലാതെ പരക്കംപായുന്നു എന്നത് വിരോധാഭാസം തന്നെ. തന്റെ പ്രതിച്ഛായ്‌ക്കൊപ്പം ഒരാള്‍കൂടി എത്തിച്ചേരരുത് എന്നതുകൊണ്ട് ആഭ്യന്തരം മടിശീലയില്‍ ഒതുക്കിയ പിണറായി വിജയന്‍ വകുപ്പിന്റെ ബാലപാഠം പഠിക്കുകയും അണികളെ പഠിപ്പിക്കുകയും വേണം. കേരളത്തില്‍ യുഡിഎഫ് അധികാരത്തില്‍ വന്നപ്പോഴൊക്കെ അഴിമതിയും സ്വജനപക്ഷപാതവും ആണ് നടന്നതെങ്കില്‍ ഒരുപടികൂടി കടന്ന് എല്‍ഡിഎഫ് അധികാരത്തില്‍ വരുമ്പോഴൊക്കെ ക്രമസമാധാനം കൂടി അട്ടിമറിക്കപ്പെടുന്ന പ്രവണത എല്ലാകാലത്തുമുണ്ട്. ആദ്യകാലഘട്ടത്തില്‍ സിഐടിയു ആണ് അതിന് നേതൃത്വം നല്‍കിയതെങ്കില്‍ ഇന്ന് സിപിഎമ്മിന്റെ യുവജനസംഘടനയിലെ കഞ്ചാവിനും ലഹരിമരുന്നിനും അടിമയായ ക്രിമനല്‍ വാസനയുള്ള പ്രവര്‍ത്തകര്‍കൂടി ചേരുന്നു എന്നുമാത്രം. നായനാരുടെ മന്ത്രിസഭാ കാലത്ത് ഒരു പ്രമുഖ ദിനപത്രത്തില്‍ പോലീസ് സ്റ്റേഷനില്‍ തലയില്‍ കെട്ടുംകെട്ടി സിഐടിയു തൊഴിലാളി മേശപ്പുറത്ത് കയറിയിരിക്കുകയും, യൂണിഫോമിട്ട എസ്‌ഐ ഔദ്യോഗിക മുദ്ര പതിപ്പിച്ച തൊപ്പി കൈയില്‍ പിടിച്ച് ഓച്ഛാനിച്ച് നില്‍ക്കുന്നതായുള്ള കാര്‍ട്ടൂണ്‍ വന്നത് ഓര്‍ക്കുന്നു. കമ്മ്യൂണിസ്റ്റ് ഭരണത്തില്‍ എന്നും നിയമം നോക്കുകുത്തിയായി മാറുന്നതിന്റെ നേര്‍ക്കാഴ്ചയായി ഇതിനെ കാണാം. ഭരണഘടന അനുവദിക്കുന്ന രീതിയില്‍ സാധാരണ ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നല്‍കേണ്ട ഗവണ്‍മെന്റ് ഗുണ്ടാരാജിന് വഴിമാറുന്നത് ലജ്ജാവഹമാണ്. കഴിവില്ലായ്‌മയാണ്. നിയമപരിപാലനത്തില്‍ നിന്നുള്ള ഒളിച്ചോട്ടമാണ്. രാഷ്‌ട്രീയ കൊലപാതകങ്ങളുടെ ഈറ്റില്ലമായി ദൈവത്തിന്റെ നാടായ ഈ കൊച്ചുകേരളത്തെ വളര്‍ത്തിക്കൊണ്ടുവരാനാണ് മാര്‍ക്‌സിസ്റ്റ് ഭരണകര്‍ത്താക്കള്‍ വ്യഗ്രതകാട്ടുന്നത്.
ആശയദാരിദ്ര്യം ബാധിച്ച സിപിഎം രാഷ്‌ട്രീയ പ്രതിയോഗികളെ വകവരുത്താന്‍ ക്വട്ടേഷന്‍ ടീമുകളെയും ഗുണ്ടകളെയും ഉപയോഗപ്പെടുത്താറുണ്ടെന്ന സത്യം പിണറായി വിജയന് പോലും സമ്മതിക്കേണ്ടിവരും. ഈ ക്രിമിനലുകള്‍ക്കും ക്വട്ടേഷന്‍ സംഘങ്ങള്‍ക്കും ചെങ്കൊടിയാണ് തണലേകുന്നത് എന്നത് തികച്ചും യാഥാര്‍ത്ഥ്യവും അപലപനീയവുമാണ്. അക്രമത്തിന്റെ പുകമറ സൃഷ്ടിച്ച് സമാധാന അന്തരീക്ഷം ഇല്ലാതാക്കി അതിന്റെ പിതൃത്വം സംഘപരിവാര്‍ സംഘടനകളുടെയും ബിജെപിയുടെയും അക്കൗണ്ടില്‍ ഉള്‍ക്കൊള്ളിക്കാനുള്ള നാലാംകിട രാഷ്‌ട്രീയ തന്ത്രമാണ് സിപിഎം നടത്തുന്നത്. രൂക്ഷമാകുന്ന കുടിവെള്ള ക്ഷാമം, ഭക്ഷ്യോപയോഗസാധനങ്ങളുടെ വിലവര്‍ദ്ധനവ്, ക്രമസമാധാന തകര്‍ച്ച, ഭരണസ്തംഭനം, ഇടതുപ്രസ്ഥാനങ്ങള്‍ക്കിടയിലെ രൂക്ഷമായ അഭിപ്രായ തര്‍ക്കങ്ങള്‍, സാമ്പത്തിക തകര്‍ച്ച, സാംസ്‌ക്കാരിക അരാജകത്തം, തൊഴില്‍ തര്‍ക്കങ്ങള്‍, ക്രൂരവും നിന്ദ്യവുമായ സ്ത്രീ പീഡനങ്ങള്‍, മനഃസാക്ഷിയെ മരവിപ്പിക്കുന്ന ബാലപീഡനങ്ങള്‍, ആരോഗ്യ മേഖലയിലെ സുരക്ഷാ വീഴ്ച, കലുഷിതമായ കലാലയ അന്തരീക്ഷം, തകര്‍ന്നടിഞ്ഞ കാര്‍ഷികരംഗം, അഴിമതിയില്‍ മുങ്ങിയ സഹകരണമേഖല, ഗതാഗതാ മേഖലയിലെ പ്രതിസന്ധികള്‍, ഭൂരഹിത മേഖലയിലെ സംഘര്‍ഷങ്ങള്‍, നിശ്ചലമാകുന്ന ഭരണസിരാകേന്ദ്രങ്ങള്‍ തുടങ്ങി എഴുതിയാല്‍ തീരാത്ത രാഷ്‌ട്രീയ വറുതിയില്‍ സ്വാതന്ത്ര്യാനന്തര കേരളം കത്തുകയാണ്.
കള്ളത്തരത്തിന്റെയും നുണപ്രചാരണത്തിന്റെയും അമ്പൊടുങ്ങാത്ത ആവനാഴിയുമായി കേന്ദ്രസര്‍ക്കാരിനെ വിമര്‍ശനമുനയില്‍ നിര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ ഇന്ത്യാ മഹാരാജ്യത്തിന്റെ തെക്കേ അറ്റെത്ത ഒരു സംസ്ഥാനമായ കൊച്ചുകേരളത്തില്‍ പരാതിരഹിതമായി ഒരു ദിവസം പോലും ഭരണം നടത്തുവാന്‍ കഴിയാത്ത ദയനീയാവസ്ഥ സര്‍ക്കാര്‍ തിരിച്ചറിയണം. ലോകരാഷ്‌ട്രങ്ങള്‍ നരേന്ദ്രമോദിയില്‍ അര്‍പ്പിച്ച വിശ്വാസവും ബഹുമാനവും അദ്ദേഹത്തെ നൂറ്റാണ്ടിന്റെ ചരിത്രപുരുഷനായി മാറ്റിയതുകണ്ട് ഭ്രമിച്ച് ഇറങ്ങിപ്പുറപ്പെട്ട പിണറായി വിജയന്‍ സ്വയം അപഹാസ്യനായി മാറുന്ന കാഴ്ചയാണ് നാം കാണുന്നത്. വിലക്കുറഞ്ഞ ജല്‍പ്പനങ്ങളുടെ ആകെത്തുകയായി മുഖ്യമന്ത്രി തരംതാണുകൊണ്ടിരിക്കുന്നു. വിവരാവകാശ നിയമപ്രകാരം ലഭിച്ച കണക്കില്‍ ഒരു വര്‍ഷത്തെ സിപിഎം കൂട്ടുകക്ഷിഭരണം മൂലം കൊച്ചുകേരളത്തില്‍ നടന്ന രാഷ്‌ട്രീയ കൊലപാതകങ്ങള്‍ മാത്രം 19 എണ്ണം. സര്‍ക്കാരിന്റെ രാഷ്‌ട്രീയ തണലില്‍ അരങ്ങേറിയ ക്രൂരതയുടെ കണക്കുകള്‍ പുറത്തുവന്നത് നാം കണ്ടു. ഇതിനോടകം ഒരു ലക്ഷത്തി എഴുപത്തിയയ്യായിരം ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി ആഭ്യന്തരവകുപ്പ് സാക്ഷ്യപ്പെടുത്തുന്നു. കണക്കുകളിലൂടെ കണ്ണോടിച്ചാല്‍ മനഃസാക്ഷി മരവിപ്പിക്കുന്ന വിവരങ്ങളാണ് കിട്ടുന്നത്.
വടക്കേയിന്ത്യയിലെ പ്രാന്തപ്രദേശത്ത് ആകസ്മികമായി ദളിത് സമുദായത്തില്‍പ്പെട്ട ഒരു യുവാവിന് നേരെയുണ്ടായ വേദനാജനകമായ സംഭവത്തില്‍ രാഷ്‌ട്രീയ മുതലെടുപ്പിനുവേണ്ടി മുതലക്കണ്ണീരൊഴുക്കി കേരളം സംതംഭിപ്പിച്ചവര്‍ സ്വന്തം ഭരണത്തില്‍ നാളിതുവരെ ഇന്ത്യ കണ്ടിട്ടില്ലാത്ത രീതിയില്‍ 8 മാസം കൊണ്ട് 7500 ദളിത് പീഡനകേസുകള്‍ അരങ്ങേറിയപ്പോള്‍ ചോര തിളയ്‌ക്കും യുവത്വത്തിന്റെ ഒരു ഫേസ്ബുക്ക് പോസ്റ്റുപോലും കണ്ടില്ല. ഒരുപക്ഷേ കേരളത്തിലെ ദളിതരെ ദളിതരായി അവര്‍ കരുതിയിട്ടുണ്ടാവില്ല. നിഷ്‌ക്രിയമായ എക്‌സൈസ് വകുപ്പ് നോക്കിനില്‍ക്കെ നിയമം കൈയിലെടുത്ത് കേരളത്തിലെ കുഞ്ഞുകുരുന്നുകള്‍ക്കിടയില്‍ ലഹരിമാഫിയ പിടിമുറുക്കുന്നതിന്റെ തെളിവാണ് നാലായിരത്തി ഇരുന്നോറോളും കേസുകള്‍ ഇതിനോടകം രജിസ്റ്റര്‍ ചെയ്തത്. സ്ത്രീ സുരക്ഷയ്‌ക്ക് പ്രാധാന്യം നല്‍കുമെന്ന് ആവര്‍ത്തിച്ച് പറഞ്ഞ് സമര പ്രഹസനം നടത്തി അധികാരം ഉറപ്പിച്ച സിപിഎമ്മിന്റെ പിങ്ക് പോലീസും, പിങ്ക് ബസും ഒക്കെ ചലനശേഷി നഷ്ടപ്പെട്ട് നോക്കുകുത്തിയായി നിലകൊള്ളുന്നു. സ്ത്രീകള്‍ക്ക് നേരെയുള്ള ക്രൂരമായ അതിക്രമങ്ങളുടെ പട്ടിക പിണറായി ഭരണത്തില്‍ 3000 കഴിഞ്ഞതായാണ് റിപ്പോര്‍ട്ട്. ലൈഗീകപീഡനകേസുകള്‍ ഭയാനകമായി വര്‍ദ്ധിക്കുമ്പോള്‍ ഇരകളാകുന്ന കുട്ടികളുടെ എണ്ണവും വര്‍ദ്ധിക്കുന്നു. 600 രൂപ ആയിരുന്ന പെന്‍ഷന്‍ 1000 മാക്കി വര്‍ദ്ധിപ്പിച്ച് അറിയിപ്പ് ഉണ്ടായെങ്കിലും മുമ്പ് കിട്ടിയ തുകപോലും കഴിഞ്ഞ എട്ട് മാസമായി ലഭിക്കുന്നില്ല. മരുന്ന് വാങ്ങുവാന്‍ ഗതിയില്ലാതെ അവര്‍ കഷ്ടപ്പെടുമ്പോള്‍ പിടിപ്പുകേടിന്റെ സാമ്പത്തിക ശാസ്ത്രം തെരയുകയാണ് മന്ത്രി തോമസ് ഐസക്.
ഭീകരവാദപ്രവര്‍ത്തനങ്ങള്‍ ഈ അനുകൂല സാഹചര്യത്തില്‍ കേരളത്തില്‍ തഴച്ച് വളരുന്നത് ആഭ്യന്തരമന്ത്രി കണ്ടില്ലെന്ന് നടിക്കുന്നു. ആഗോള തലത്തില്‍ അന്വേഷണ ഏജന്‍സികള്‍ കസ്റ്റഡിയില്‍ എടുക്കുന്ന ഭീകരപ്രവര്‍ത്തകരില്‍ മലയാളി സാന്നിദ്ധ്യം കൂടുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിനിടയിലാണ് 3000 ഓളം ക്രിമിനല്‍ പശ്ചാത്തലമുള്ള രാഷ്‌ട്രീയ തടവുകാരെ ജയില്‍ മോചിതരാക്കാനുള്ള നീക്കം അണിയറയില്‍ നടക്കുന്നത്. പേരൂര്‍ക്കട എസ്എപി ക്യാമ്പില്‍ അതീവസുരക്ഷയോടെ സൂക്ഷിച്ചിരുന്ന 7200 വെടിയുണ്ടകള്‍ കാണാതായത് എത്ര ലാഘവത്തോടെയാണ് കേരള ആഭ്യന്തരമന്ത്രാലയം കണ്ടത്. ഗവണ്‍മെന്റുകള്‍ മാറി മാറി വരുമെങ്കിലും സംസ്ഥാനത്തിന്റെ മര്‍മ്മപ്രധാനമായ സുരക്ഷാ ചുമതലയുള്ളവരില്‍ നിന്ന് ഉണ്ടാകുന്ന ഇത്തരം വീഴ്ചകള്‍ അതീവ ഗുരുതരമായി കാണേണ്ടതാണ്. പദ്ധതി വിഹിതം വിനിയോഗിക്കുന്നതിലും നടപ്പാക്കുന്നതിലുമുള്ള കാലതാമസം സര്‍ക്കാരിന്റെ പിടിപ്പുകേടിനെ കാണിക്കുന്നു. സെക്രട്ടറിയേറ്റ് വകുപ്പുകളില്‍ ഫയല്‍ തീര്‍പ്പാക്കുന്ന കാര്യത്തില്‍ അക്ഷന്തവ്യമായ കാലതാമസം ഉണ്ടെന്ന് പൊതുഭരണവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഷീല തോമസ് പരസ്യമായി സമ്മതിച്ചത് ഗവണ്‍മെന്റിന്റെ ഭരണവൈകല്യത്തെയാണ് തുറന്നുകാട്ടുന്നത്.
















