വാഷിങ്ടണ്‍: ഇന്ത്യക്കാര്‍ക്കെതിരായ അക്രമം തുടരുന്നതിന്റെ സൂചനകള്‍ നല്കി അമേരിക്കയില്‍ വീണ്ടും വെടിവെപ്പ്. കെന്റ് പ്രദേശത്ത് ദീപ് റായി എന്ന സിഖുകാരന്റെ നേര്‍ക്ക്, നിന്റെ രാജ്യത്തേക്കു മടങ്ങിപ്പോകൂ എന്ന് ആക്രോശിച്ചുകൊണ്ട് അമേരിക്കക്കാരന് നിറയൊഴിച്ചു. കന്‍സാസ് നഗരത്തില്‍ ഇന്ത്യന്‍ എഞ്ചിനീയര്‍ ശ്രീനിവാസ് കച്ചിബോട്ല അമേരിക്കക്കാരന്റെ വെടിയേറ്റു മരിച്ചതിനു ശേഷമുള്ള രണ്ടാമത്തെ സംഭവമാണിത്. കഴിഞ്ഞ ദിവസം സൗത്ത് കരോലിനില്‍ ഹര്‍ണിഷ് പട്ടേല്‍ എന്ന ഇന്ത്യക്കാരന് അക്രമിയുടെ വെടിയേറ്റു മരിച്ചിരുന്നു.
ശ്രീനിവാസിന്റെ ദുരന്തത്തിനു ശേഷം വംശീയമായ ആക്രമണം എന്നുറപ്പിക്കാവുന്ന സംഭവമാണ് 39കാരനായ ദീപ് റായിക്കു നേരെയുള്ള വെടിവെപ്പ്. എന്റെ രാജ്യത്തു നിന്നു പുറത്തു പോകൂ, എന്നാണ് ശ്രീനിവാസിനോട് അക്രമി പറഞ്ഞത്. നിന്റെ രാജ്യത്തേക്കു പോകൂ എന്നാണ് ദീപ് റായിയോട് ആവശ്യപ്പെട്ടത്.
കെന്റില്‍ വീടിനടുത്ത് രാത്രി എട്ടു മണിയോടെ തന്റെ കാര്‍ റിപ്പയര്‍ ചെയ്തുകൊണ്ടു നിന്ന ദീപിന് അടുത്തെത്തിയ അക്രമി കുറച്ചു സമയത്തെ വാക്കു തര്‍ക്കത്തിനൊടുവിലാണ് വെടിവെച്ചത്. അക്രമി മുഖംമൂടി ധരിച്ചിരുന്നതായി ദീപ് പിന്നീട് പോലീസിനോടു പറഞ്ഞു. ദീപിന്റെ കൈയിലാണ് വെടിയേറ്റത്. ദീപിനു സംസാരിക്കാന്‍ കഴിയുന്നുണ്ട്. ജീവനു ഭീഷണിയുള്ള പരിക്കല്ലെങ്കിലും സംഭവത്തെ നിസ്സാരമായി കാണുന്നില്ലെന്ന് പോലീസ് മേധാവി കെന്‍ തോമസ് പറഞ്ഞു. അന്വേഷണത്തിന് അവര്‍ എഫ്ബിഐയുടെ സഹായം തേടി.
വംശവെറി കാരണമുള്ള ആക്രമണം എന്ന നിലയില്‍ത്തന്നെയാണ് അന്വേഷണമെന്ന് പോലീസ് അറിയിച്ചു. അക്രമിയെ തിരിച്ചറിഞ്ഞിട്ടില്ല. 2001ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ഭീകരാക്രമണത്തിനു ശേഷം നിരവധി തവണ അമേരിക്കയില്‍ സിഖ്കാര്‍ വംശീയ ആക്രണത്തിന് ഇരയായിട്ടുണ്ട്.
ദീപിനെതിരായ ആക്രമണത്തെ വളരെ ഗൗരവമായാണ് കാണുന്നതെന്ന് ഇന്ത്യയുടെ വിദേശ കാര്യമന്ത്രി സുഷമ സ്വരാജ് പറഞ്ഞു. ദീപ് സുഖം പ്രാപിക്കുകയാണെന്നും അച്ഛന് സര്‍ദാര്‍ ഹര്‍പാല്‍ സിങ്ങുമായി താന്‍ സംസാരിച്ചെന്നും സുഷമ ട്വീറ്റ് ചെയ്തു. ദീപിന്റെ കൈയിലാണ് വെടിയേറ്റത്. അപകടനില തരണം ചെയ്തിരിക്കുന്നു, ട്വീറ്റില്‍ പറയുന്നു.
സാന്‍ഫ്രാന്‍സിസ്കോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നിന്നുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. ദീപിനും കുടുംബത്തിനും ആവശ്യമായ എല്ലാ സഹായവും നല്കാന് കോണ്‍സുലേറ്റിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് വിദേശകാര്യ വക്താവ് അറിയിച്ചു.
ദീപിനു നേര്‍ക്കുള്ള ആക്രമണത്തിനു പിന്നാലെ സിഖ് സംഘടനകള്‍ പ്രതിഷേധ പ്രകടനം നടത്തി. സിഖ് സമൂഹം അമേരിക്കയുടെ മുന്നേറ്റത്തില്‍ നിര്‍ണായ പങ്കു വഹിച്ചിട്ടുണ്ടെന്ന് മറക്കരുതെന്ന് സംഘടനയുടെ നേതാവ് ജസ്മിത് സിങ് പ്രസ്താവിച്ചു.
ലോകത്തിനാകെ ആശങ്കയെന്ന് ഇന്ത്യ
ബോസ്റ്റണ്‍: അമേരിക്കയില്‍ ഇന്ത്യാക്കാര്‍ക്കെതിരെ നടക്കുന്ന അക്രമങ്ങളില്‍ ലോകത്തിനാകെ ആശങ്കയുണ്ടെന്ന് പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിന് അമേരിക്കയിലെത്തിയ പ്രധാന്, ഇന്ത്യക്കാരുടെ സംഘടന നല്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു.
അമേരിക്കയില്‍ ഇന്ത്യക്കാര്‍ക്കെതിരെ തുടര്‍ച്ചയായി ആക്രമണങ്ങളുണ്ടാവുന്ന സാഹചര്യത്തിലാണ് പ്രധാന്റെ പ്രതികരണം. വളരെ വൈകാരികമാണ് ഈ വിഷയം. ലോകത്തിനാകെ ആശങ്കയുണ്ട്. എന്നാല്‍ വളരെ കരുതലോടെ വേണം പ്രതികരിക്കാന്‍. സ്ഥിതി കൂടുതല്‍ വഷളാക്കുന്ന തരത്തില്‍ നീങ്ങരുത്, അദ്ദേഹം അഭിപ്രായപ്പെട്ടു.
അമേരിക്കയിലെ ഇന്ത്യക്കാര്‍ തെരഞ്ഞെടുപ്പില്‍ വിജയിക്കുകയും നിര്‍ണായക സ്ഥാനങ്ങളിലെത്തുകയും ചെയ്യുന്നുണ്ട്. എന്നാല്‍ അവര്‍ ആക്രമണത്തിന് ഇരയാവുകയും ചെയ്യുന്നു. കേന്ദ്രസര്‍ക്കാര്‍ ഗൗരവത്തോടെ സ്ഥിതി നിരീക്ഷിക്കുന്നുണ്ടെന്ന് പ്രധാന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: