സീറ്റ് കിട്ടാത്തതിന് പാര്‍ട്ടിവിടുന്ന നേതാക്കള്‍ തെരഞ്ഞെടുപ്പ് കാലത്തെ കാഴ്ചയാണ്. എന്നാല്‍ ഫുംഗ്‌സതാംഗ് തോംസിംഗ് സീറ്റ് കിട്ടിയതിന് ശേഷമാണ് കോണ്‍ഗ്രസ് വിട്ടത്. നിസാരക്കാരനല്ല ഫുംഗ്‌സതാംഗ്. ആറ് തവണ എംഎല്‍എ. മുന്‍ മന്ത്രി. സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനായും ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. ചുര്‍ചന്ദ്പുരില്‍ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയാണ് ഇദ്ദേഹമിപ്പോള്‍.
ചുര്‍ചന്ദ്പുര്‍ ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ ഒന്നരവര്‍ഷത്തോളമായി സൂക്ഷിച്ചിരിക്കുന്ന എട്ട് മൃതദേഹങ്ങളാണ് ഫുംഗ്‌സതാങ്ങിനെ കോണ്‍ഗ്രസ് വിടാന്‍ പ്രേരിപ്പിച്ചത്. ഈ മൃതദേഹങ്ങള്‍ അദ്ദേഹത്തെ മാത്രമല്ല, മണിപ്പൂരിലെ കോണ്‍ഗ്രസ്സിനെ ഒന്നാകെ ഭയപ്പെടുത്തുന്നു.
താഴ്‌വരയിലെയും മലമ്പ്രദേശങ്ങളിലെയും വിവിധ വിഭാഗങ്ങള്‍ തമ്മിലെ നിരന്തര സംഘര്‍ഷത്തിന്റെ മറ്റൊരധ്യായമാണ് സംസ്‌കരിക്കാത്ത മൃതദേഹങ്ങള്‍. കുടിയേറ്റം തടയുന്നതിന് ഇന്നര്‍ ലൈന്‍ പെര്‍മിറ്റ് സിസ്റ്റം (ഐഎല്‍പി) നടപ്പാക്കണമെന്ന താഴ്‌വരയിലെ മൈതേയ് വിഭാഗത്തിന്റെ തുടര്‍ച്ചയായുള്ള ആവശ്യമാണ് സംഭവങ്ങളുടെ തുടക്കം.
പ്രക്ഷോഭം ശക്തിയാര്‍ജ്ജിച്ചപ്പോള്‍ 2015 ആഗസ്തില്‍ മൂന്ന് ബില്ലുകള്‍ നിയമസഭ പാസാക്കി. ബില്ലുകള്‍ ഗോത്രവര്‍ഗ്ഗവിരുദ്ധമാണെന്നാരോപിച്ച് മലമ്പ്രദേശത്തുള്ള കുകി, നാഗാ വിഭാഗങ്ങള്‍ രംഗത്തെത്തി. പ്രതിഷേധങ്ങള്‍ അക്രമാസക്തമായി. മന്ത്രിയായിരുന്ന ഫുംഗ്‌സതാംഗ് തോംസിങ്ങിന്റെയും നാല് എംഎല്‍എമാരുടെയും ഒരു എംപിയുടെയും വീട് അക്രമികള്‍ അഗ്‌നിക്കിരയാക്കി. കലാപം ആളിപ്പടര്‍ന്നതോടെ പോലീസ് വെടിവെച്ചു. ഒന്‍പത് പേര്‍ കൊല്ലപ്പെട്ടു. ഇവരെ രക്ഷസാക്ഷികളായി പ്രഖ്യാപിച്ച ഗോത്രവര്‍ഗ്ഗക്കാര്‍ മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ വിസമ്മതിച്ചു.
മൃതദേഹങ്ങളുമായി ദല്‍ഹി ജന്തര്‍ മന്ദിറില്‍ പ്രതിഷേധിച്ചു. ഇതിനിടെ ഒരാളുടെ മൃതദേഹം വീട്ടുകാര്‍ സംസ്‌കരിച്ചു. മോര്‍ച്ചറിയിലുള്ള മൃതദേഹങ്ങളില്‍ എല്ലാ ദിവസവും സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ ആദരാഞ്ജലി അര്‍പ്പിക്കാനെത്തുന്നു. തീവ്രവാദ സംഘടനകള്‍ പ്രതിഷേധത്തെ ഏറ്റെടുത്തിരിക്കുകയാണിപ്പോള്‍. കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ചാല്‍ ജയിക്കില്ലെന്ന് ഉറപ്പ്. കോണ്‍ഗ്രസ്സിന് വോട്ടുചെയ്യരുതെന്ന് ഗോത്രനേതാക്കളും തീവ്രവാദ സംഘടനകളും പരസ്യമായി ആവശ്യപ്പെട്ടിരുന്നു.
കോണ്‍ഗ്രസ്സിനെതിരെ ശക്തമായ വികാരമാണ് പ്രദേശത്തുള്ളതെന്നും അതിനാലാണ് പിന്മാറിയതെന്നും ഫുംഗ്‌സതാംഗ് പറഞ്ഞു. തന്നോടായിരുന്നില്ല അവരുടെ ദേഷ്യം. വീട് പുനര്‍നിര്‍മ്മിച്ചതായും അദ്ദേഹം പറഞ്ഞു. ബില്ലുകള്‍ സാങ്കേതിക തടസ്സങ്ങള്‍ ചൂണ്ടിക്കാട്ടി രാഷ്‌ട്രപതി തടഞ്ഞെങ്കിലും ഇതിനകം അക്രമത്തില്‍ വ്യാപക നഷ്ടങ്ങളുണ്ടായി.
അനധികൃത കുടിയേറ്റക്കാരെ തടയുകയാണ് ഐഎല്‍പി നടപ്പാക്കാന്‍ ആവശ്യപ്പെടുന്നതിലൂടെ മൈതേയ് വിഭാഗം ലക്ഷ്യമിടുന്നത്. മ്യാന്മാറില്‍ നിന്നും കുകി, നാഗാ വിഭാഗങ്ങള്‍ കൂടുതലായി മലമ്പ്രദേശങ്ങളിലെത്തുന്നു. ഇവര്‍ പിന്നീട് താഴ്‌വരയിലും താമസമാക്കുന്നു.
അതിര്‍ത്തിയിലെ കടന്നുകയറ്റം തടയാന്‍ സര്‍ക്കാര്‍ നടപടിയെടുക്കുന്നില്ല. കുകി, നാഗാ ഗോത്രവിഭാഗങ്ങള്‍ മതപരിവര്‍ത്തനത്തിലൂടെ െ്രെകസ്തവരായതാണ്. 41.35 ശതമാനമാണ് സംസ്ഥാനത്തെ ഹിന്ദു ജനസംഖ്യ. ഇതില്‍ ഭൂരിഭാഗവും മൈതേയ് വിഭാഗമാണ്. ക്രൈസ്തവര്‍ 41.25 ശതമാനവും. നേരിയ വ്യത്യാസത്തിലാണ് ഹിന്ദു ഭൂരിപപക്ഷമായി അവശേഷിക്കുന്നത്.
മതപരിവര്‍ത്തനം ശക്തമായതിന് പുറമെ കുടിയേറ്റം കുകി, നാഗാ വിഭാഗങ്ങളെ ഭൂരിപക്ഷമാക്കുമെന്ന് മൈതേയികള്‍ ഭയക്കുന്നു. അതിനാല്‍ മണിപ്പൂരിലെ തദ്ദേശവാസികളെ സംരക്ഷിക്കുന്നതിനാണ് തങ്ങളുടെ ആവശ്യമെന്നാണ് അവരുടെ നിലപാട്. ബംഗ്ലാദേശില്‍ നിന്നുള്ള മുസ്ലിം കുടിയേറ്റവും ആശങ്കയോടെയാണ് ഇവര്‍ കാണുന്നത്. തെരഞ്ഞെടുപ്പിലെ പ്രധാന വിഷയങ്ങളിലൊന്നാണ് ഇതും.
മഹാരാജാ സര്‍ ചുര്‍ചന്ദ് സിങ്ങിന്റെ പേരില്‍ നിന്നാണ് ചുര്‍ചന്ദ്പുര്‍ ഉണ്ടായത്. മണിപ്പൂരില്‍ രാജാക്കന്മാരുടെ പേരിലുള്ള ഏക സ്ഥലമാണിത്. വി. ഹാംഗ്ഖാലിയാനാണ് ബിജെപി സ്ഥാനാര്‍ത്ഥി. കോണ്‍ഗ്രസിനെതിരായ വികാരം ബിജെപിയുടെ പ്രതീക്ഷകള്‍ വര്‍ദ്ധിപ്പിക്കുന്നു. കോണ്‍ഗ്രസ് വിട്ടെങ്കിലും ഫുംഗ്‌സതാങ്ങിന് വോട്ടുചെയ്യില്ലെന്ന് പ്രദേശവാസികള്‍ നിലപാടെടുത്തിട്ടുണ്ട്.
















