സര്‍പ്പവും എനിക്ക് ഗുരുവാണ്. സര്‍പ്പം ഇന്ന സ്ഥലത്തേ തങ്ങൂ എന്നില്ല. കൃത്യമായ ഒരു വാസസ്ഥാനം പതിവില്ല. ഓരോ ദിവസം ഓരോ സ്ഥലത്തായിരിക്കും. സ്വന്തമായി വീടുവയ്‌ക്കുന്നില്ല.
”ഗൃഹാരംദോഹി ദുഃഖായ വിഫലത്സാധ്രുവാത്മനഃ”
ആത്മാവു തങ്ങുന്ന വീട് ശരീരം തന്നെയാണ്. എത്രകാലം നിലനില്‍ക്കുമെന്ന് യാതൊരുറപ്പുമില്ലാത്ത ഈ ശരീരത്തിനുവേണ്ടീട്ട് ഒരു വീട് ഉണ്ടാക്കുന്നത് അനാവശ്യമല്ലേ.
വീടുണ്ടാക്കാന്‍ ഏറെ ദുഃഖങ്ങള്‍ സഹിക്കേണ്ടിയും വരും. അതിന് അധികം പണം ആവശ്യം. പിന്നെ വീട്ടുപകരണങ്ങള്‍ക്കുള്ള ചെലവ്. അത് കാത്തു രക്ഷിക്കാനുള്ള ചെലവ്. അങ്ങനെ വരുമ്പോള്‍ പണം സമ്പാദിക്കാനുള്ള വാസന. ഇതെല്ലാം ഇന്നോ നാളെയോ നശിക്കുന്ന ഈ ശരീരത്തിന് വേണ്ടി. അതിനാല്‍ സന്യാസിമാര്‍ ഇത്തരം മഠങ്ങളുണ്ടാക്കാനോ പരിചരിക്കാനോ ഒന്നും ശ്രമിക്കേണ്ടതില്ല. മാത്രമല്ല, യോഗി ഏകചര്യനും അനികേതനുമായിരിക്കണം. അറിയപ്പെടാത്ത ഏതെങ്കിലും സങ്കേതത്തില്‍ കഴിയുന്നവനായിരിക്കണം. ഏകനായി സഞ്ചരിക്കുന്നവനും സഹായത്തിനാരുമില്ലാത്തവനുമാകണം. മുനി അല്‍പം മാത്രം സംസാരിക്കുന്നവനാകണം. ആലോചിച്ചു പെരുമാറുന്നവനാകണം.
ഏകനായി സഞ്ചരിക്കുന്ന അവസ്ഥയില്‍നിന്ന് ഏകനായ ഭഗവാനിലേക്കുള്ള ലയനമാണ് ജീവിതലക്ഷ്യം. ഇതിന് കൈവല്യം എന്നുപറയും. കേവലം ഞാന്‍ മാത്രമെന്ന ജീവാത്മാവിന്റെ അവസ്ഥ കേവലം ഭഗവാന്‍ മാത്രമെന്നായി മാറുന്നതാണ് കൈവല്യം. ജീവാത്മ-പരമാത്മ ഐക്യമാണത്. അപ്പോള്‍ ജഗത് മിഥ്യ ജഗന്നാഥന്‍ സത്യം. അതോടെ മറ്റു ചിലതും ബോധ്യപ്പെടും. ഇന്ന് ആ ഭഗവാന്‍ മാത്രമേയുള്ളൂ. ഇന്നലെയും അതേ ഉണ്ടായിരുന്നുള്ളൂ. നാളെയും അതുമാത്രമേ ഉണ്ടാകൂ.
കാണുന്ന ജഗത് അസത്യവും കാണാത്ത ജഗന്നാഥന്‍ സത്യവും എന്നുപറയുമ്പോള്‍ പലരും സംശയദൃഷ്ട്യാ നോക്കി പരിഹസിക്കും. എന്നാല്‍ ഊര്‍ണനാഭി (എട്ടുകാലി)യെ ശ്രദ്ധിക്കൂ.
”യഥോര്‍ണനാഭിര്‍ഹൃദയാദൂര്‍ണാം സന്തത്യ വക്ത്രതഃ
തയാ വിഹൃത്യ ഭൂയസ്താം ഗ്രഹസ്‌ത്യേവം മഹേശ്വര”
ഊര്‍ണനാഭിയുടെ ശരീരത്തിനുള്ളില്‍ നിന്നും വരുന്ന ഒരുതരം നൂല് അന്തരീക്ഷത്തില്‍ വലയുണ്ടാക്കുന്നു. എന്നിട്ട് ആ വലയില്‍ കുടുങ്ങിയതുപോലെ ഉള്ളിലിരിക്കും. അതില്‍ കളിക്കുകയും അവിടെ വന്നിരിക്കുന്ന ചെറുപ്രാണികളെ ഭക്ഷിക്കുകയും ചെയ്യും. പിന്നെ ആ നൂലുകളും വലയുമല്ല സത്യം. ഊര്‍ണനാഭിയാണ് സത്യം. വലയില്‍ ഇരുന്നപ്പോള്‍ എട്ടുകാലിയെക്കാണാനായിരുന്നു പ്രയാസം.
ഇതെല്ലാം കണ്ടപ്പോള്‍ തന്റെ സൃഷ്ടിരീതികള്‍ വ്യക്തമാക്കിത്തരാന്‍ വേണ്ടി മാത്രമായി ഭഗവാന്‍ ഊര്‍ണനാഭിയെ സൃഷ്ടിച്ചതാണെന്ന് തോന്നും.
ഭഗവാന്‍ തന്റെ മായാ പ്രഭാവംകൊണ്ട് പ്രപഞ്ചത്തെ സൃഷ്ടിക്കുന്നു. ഭഗവാന്‍ ക്രീഡയായി നടത്തുന്ന ഒരു പ്രക്രിയയാണ് സൃഷ്ടി. സൂത്രരൂപത്തിലോ തരംഗരൂപത്തിലോ ഉള്ള ഒരു മഹത് തത്ത്വത്തില്‍നിന്നാണ് സൃഷ്ടി പ്രഭാവം വര്‍ധിക്കുന്നത്. ഇത് ഊര്‍ണനാഭിയുടെ ഉള്ളില്‍നിന്നു വരുന്ന സൂത്രം ഒരു വലയായി മാറുന്നതുപോലെയാണ്. പ്രപഞ്ചസൃഷ്ടി നടക്കുന്നത്. ഭാവിയില്‍ ഈ പ്രപഞ്ചം മുഴുവന്‍ ഭഗവാനിലേക്ക് തന്നെ ലയിച്ചുചേരുകയും ചെയ്യും. ഇതെല്ലാം വ്യക്തമാക്കിത്തന്നെ ഊര്‍ണനാഭിയും എനിക്ക് ഗുരുവാണ്.
ഒരു ക്ഷേത്രത്തിലെ പ്രതിഷ്ഠാ ചൈതന്യം അവിടെ പ്രതിഷ്ഠ നടത്തുന്ന തന്ത്രിയുടെ ധ്യാനത്തിനനുസൃതമായ ഭാവത്തിലായിരിക്കും. ഒരു വിദ്യാര്‍ത്ഥിയുടെ വളര്‍ച്ച അയാളുടെ മനസ്സില്‍ ഉണര്‍ന്നുവരുന്ന ലക്ഷ്യബോധത്തിനനുസൃതമായിരിക്കും. ഒരു ആര്‍ക്കിടെക്റ്റ് തന്റെ മനസ്സില്‍ കാണുന്ന ചിത്രത്തിനനുസൃതമായിരിക്കും തന്റെ നിര്‍മാണ പ്രക്രിയ നടത്തിക്കുക. മനസ്സിന്റെ ഭാവത്തിന് ഏറെ പ്രാധാന്യമുണ്ട്.
”യത്രയത്ര മനോദേഹീ ധാരയേത് സകലംധിയാ
സ്‌നേഹാദ്, ദ്വേഷാദ്, ദയാദ്വാപി യാതി തത്തത്‌സരൂപതാം”
സ്‌നേഹമോ ദ്വേഷമോ ഭയമോ നിമിത്തം മനസ്സില്‍ ആലോചിച്ചുറപ്പിക്കുന്ന രൂപത്തിലാണ് ദേഹി സൃഷ്ടി നടത്തുന്നത്.
24-ാം ഗുരുവായ വേട്ടാളന്‍ എന്ന പ്രാണിയുടെ വിവിധ അവസ്ഥകള്‍ ചിന്തിച്ചാല്‍ അത് വ്യക്തമാകും. വേട്ടാളന്‍ ചുമരില്‍ നിര്‍മ്മിച്ച കൂട്ടില്‍ പുഴുവിനെക്കൊണ്ടെ വയ്‌ക്കുന്നു. ഈ വേട്ടാളന്‍ കൂട്ടിന് പുറത്തുനിന്ന് ഇടക്കിടെ ശബ്ദമുണ്ടാക്കിക്കൊണ്ടിരിക്കും. ഈ ശബ്ദം കേട്ട് ഉള്ളിലിരിക്കുന്ന പുഴു പുറത്തുള്ള വേട്ടാളനെ ഓര്‍ത്ത് ഭയപ്പെട്ടുക്കൊണ്ടിരിക്കും. എപ്പോഴും അതുതന്നെയോര്‍ത്ത് ആ പുഴു ഒരു വേട്ടാളനായി മാറും. തുടര്‍ച്ചയായ മനോവിചാരംകൊണ്ട് ആ പുഴു അതുതന്നെയായിത്തീരുന്നു. അങ്ങനെയെങ്കില്‍ നാം എപ്പോഴും ഭഗവാനെത്തന്നെ ഓര്‍ത്തുകൊണ്ടിരുന്നാല്‍ നമുക്ക് ഭഗവാന്‍ തന്നെയായിത്തീരുമെന്ന് അവധൂതന്‍ വിലയിരുത്തുന്നു.
ആധുനിക മനശ്ശാസ്ത്രവും ഈ വീക്ഷണം ശരിവയ്‌ക്കുന്നുണ്ട്. മനസ്സില്‍ ലക്ഷ്യബോധം വര്‍ധിപ്പിച്ചുകൊണ്ടിരുന്നാല്‍ തലച്ചോറില്‍ പുതിയ പുതിയ ന്യൂറോണുകള്‍ ഉല്‍പ്പാദിപ്പിക്കപ്പെട്ട് നാഡികളെ പ്രചോദിപ്പിച്ച് വ്യക്തിക്ക് രൂപാന്തരം നല്‍കുന്നു.
















