പാലക്കാട്: വാളയാറില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച പെണ്‍കുട്ടികളുടെ വീട് ഭരണപരിഷ്കാര കമ്മിഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍ സന്ദര്‍ശിച്ചു. സംസ്ഥാനത്തെ സ്ത്രീ പീഡനകേസുകളിൽ പോലീസ് പ്രതികളുമായി ചേർന്ന് ഒത്തുകളിക്കുകയാണെന്ന് വി.എസ് പറഞ്ഞു.
വാളയാർ പെണ്‍കുട്ടികളുടെ ദുരൂഹമരണത്തിന്റെ അന്വേഷണത്തിൽ പോലീസിന് വീഴ്ച സംഭവിച്ചുവെന്ന് പറഞ്ഞ വി.എസ് പ്രതികളെ രക്ഷിക്കാൻ സഹായകമായ നിലപാടാണ് പോലീസ് സ്വീകരിച്ചതെന്നും കുറ്റപ്പെടുത്തി. പെണ്‍കുട്ടികളുടെ കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആദ്യമായാണ് സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവ് പെണ്‍കുട്ടികളുടെ വീട് സന്ദര്‍ശിക്കുന്നത്. മന്ത്രിമാരോ സിപിഎമ്മിന്റെ മറ്റ് നേതാക്കളോ ഇതുവരെയും പെണ്‍കുട്ടികളുടെ ബന്ധുക്കളെ കാണാന്‍ കൂട്ടാക്കിയിരുന്നില്ല.
പോലീസിനെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്ന കേസാണിത്. എസ്‌ഐയെ സസ്പെന്റ് ചെയ്യുകയും ചെയ്തിരുന്നു. ആദ്യ പെണ്‍കുട്ടി ആത്മഹത്യ ചെയ്തപ്പോള്‍ തന്നെ പ്രതികളെ രക്ഷിക്കാന്‍ പ്രാദേശിക സിപിഎം നേതാക്കള്‍ ഇടപെട്ടുവെന്നും ആരോപണം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് വി.എസിന്റെ സന്ദര്‍ശനവും പോലീസിനെതിരെയുള്ള വിമര്‍ശനവും ഉണ്ടായിരിക്കുന്നത്.
ബിജെപി നേതാവ് വി.മുരളീധരനും ഇന്ന് പെണ്‍കുട്ടികളുടെ വീട് സന്ദര്‍ശിച്ചിരുന്നു. എസ്‌ഐയെ സസ്‌പെന്റ് ചെയ്ത് കേസ് ഒതുക്കി തീര്‍ക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ നിയമമന്ത്രിക്ക് സ്വന്തം ജില്ലയിലെ നിയമം പോലും പാലിക്കാന്‍ സാധിക്കുന്നില്ല.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഇന്ന് പെണ്‍കുട്ടികളുടെ വീട് സന്ദര്‍ശിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: