കോഴഞ്ചേരി: കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ നിന്നും തട്ടിക്കൊണ്ടുപോയ നവജാത ശിശുവിനെ കണ്ടെത്താനായില്ല. സംഭവത്തില്‍ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും. കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന് കരുതുന്ന സ്ത്രീയുടെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണെന്ന് പോലീസ് വ്യക്തമാക്കി. പല ദൃശ്യങ്ങളിലും ഇവര്‍ വേഷം മാറിമാറിയാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.
അതിനിടെ ഇവരോട് സാമ്യമുള്ള ഒരു സ്ത്രീയെ കുലശേഖരപതി പ്രദേശത്ത് കണ്ടെത്തിയതായി ദൃക്സാക്ഷികള്‍ പറഞ്ഞതിനെ തുടര്‍ന്ന് കണ്ണങ്കര, കുലശേഖരപതി, കുമ്പഴവടക്ക്, മൈലപ്ര, പള്ളിപ്പടി എന്നിവിടങ്ങളില്‍ നാട്ടുകാര്‍ വ്യാപകമായ തിരച്ചില്‍ നടത്തി. നാട്ടുകാരും പോലീസും ചേര്‍ന്ന് ഊടുവഴികളും ആളൊഴിഞ്ഞ വീടുകളും പുരയിടങ്ങളും അരിച്ചുപെറുക്കിയിട്ടും ആരെയും കണ്ടെത്താനായില്ല.
റാന്നി മാടത്തുംപടി ചെല്ലക്കാട്ട് കാവുംമൂലയില്‍ പാസ്റ്റര്‍ സജി-അനിത ദമ്പതികളുടെ 4 ദിവസം പ്രായമായ മകനെയാണ് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ നിന്നും അജ്ഞാത തട്ടിക്കൊണ്ടുപോയത്. ഇന്നലെ രാവിലെ 11.10 നാണ് സംഭവം. പത്തനാപുരം ബഥേല്‍ സഭയുടെ പാസ്റ്ററാണ് സജി. ആശുപത്രിയിലെ സിസി ടിവി ദൃശ്യങ്ങളില്‍ നിന്ന് ഓട്ടോറിക്ഷയിലാണ് കുട്ടിയെ കടത്തിയതെന്ന് കരുതുന്നു. കൈക്കുഞ്ഞുമായി ഒരു ഓട്ടോറിക്ഷ പകല്‍ 11.15 ന് ആശുപത്രി കവാടം കടന്നതായി സി സി ടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്.
കഴിഞ്ഞ 5ന് രാവിലെ 8.50 നാണ് റാന്നി സ്വദേശിനി അനിത (29) ആണ് കുഞ്ഞിന് ജില്ലാ ആശുപത്രിയില്‍ ജന്മം നല്‍കിയത്. സജി-അനിത ദമ്പതികളുടെ രണ്ടാമത്തെ കുട്ടിയാണിത്. ആദ്യത്തെ കുട്ടി ഗോഡ്സീന എന്ന പെണ്‍കുട്ടിയാണ്. രണ്ടാമതൊരു കുട്ടി കൂടി പിറന്നതുകൊണ്ട് പ്രസവം നിര്‍ത്താന്‍ തീരുമാനിക്കുകയും ചൊവ്വാഴ്ച പി പി എസ് ഓപ്പറേഷന് നടത്തുകയും ചെയ്തു.
തുടര്‍ന്ന് അനിതയെ ലേബര്‍ റൂമിനോട് ചേര്‍ന്നുള്ള മുറിയിലാണ് കിടത്തിയിരുന്നത്. കുട്ടിയുടേയും അനിതയുടെയും പരിചരണത്തിനായി അനിതയുടെ അമ്മയാണ് കൂടെയുണ്ടായിരുന്നത്. അനിതയുടെ അമ്മ രാവിലെ പത്തരയോടെ കുട്ടിയെ സജിയെ ഏല്‍പ്പിച്ചശേഷം വസ്ത്രങ്ങള്‍ കഴുകാന്‍ പുറത്ത് പോയി. ഇതിനിടയില്‍ ഡോക്ടര്‍ ലേബര്‍ റൂമിലെത്തി. ഈ സമയത്താണ് ആശുപത്രി ജീവനക്കാരി എന്ന വ്യാജേന ചന്ദനക്കളറുള്ള ചുരിദാര്‍ ധരിച്ച് മെലിഞ്ഞ ശരീരവും കറുത്ത നിറവുമുള്ള യുവതി സജിയില്‍ നിന്നു കുഞ്ഞിനെ വാങ്ങി അകത്തേക്ക് കയറിയത്. അല്പസമയം കഴിഞ്ഞപ്പോള്‍ അനിത മുറിയില്‍ നിന്നെത്തി കുഞ്ഞിനെ ആവശ്യപ്പെട്ടപ്പോള്‍ അകത്തേക്ക് കൊടുത്തുവിട്ടു എന്ന് സജി പറഞ്ഞു.
ഇതോടെയാണ് കുഞ്ഞ് നഷ്ടപ്പെട്ട വിവരം ദമ്പതികള്‍ അറിയുന്നത്. സംഭവം ഉടന്‍ തന്നെ ആശുപത്രി അധികൃതര്‍ പോലീസില്‍ അറിയിച്ചു. നിമിഷങ്ങള്‍ക്കുള്ളില്‍ ഡിവൈഎസ്പി വിദ്യാധരന്, സിഐ അനില്‍ ബി റാവുത്തര്‍, എസ്ഐ കെ അജിത് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം അന്വേഷണം ആരംഭിച്ചു. സി സി ടിവി പരിശോധനയില്‍ 11.10 ന് കുഞ്ഞുമായി ആശുപത്രിയില്‍ നിന്നിറങ്ങുന്ന സ്ത്രീയേയും, 11.15 ന് ഇവര്‍ കയറിയ ഓട്ടോറിക്ഷ ആശുപത്രി കവാടം വിട്ട് കടന്നുപോകുന്നതിന്റെയും ദൃശ്യങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഉച്ചയോടെ പത്തനംതിട്ട കുലശേഖരപതിയില്‍ നവജാതശിശുവുമായി ഒരുസ്ത്രീയെ കണ്ടു എന്ന വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ പോലീസെത്തി പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല.
ബുധനാഴ്ച രാവിലെ സി സി ടിവി ദൃശ്യങ്ങളില്‍ കാണുന്ന സ്ത്രീ കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ പ്രസവ വാര്‍ഡില്‍ കഴിയുന്ന മറ്റൊരു യുവതിയായ തിരുവല്ല മീന്തലക്കര തെക്കേഉതിമൂട്ടില് രാജേഷിന്റെ ഭാര്യ ശരണ്യയുടെ മുറിയിലെത്തിയതായി വിവരം ലഭിച്ചിട്ടുണ്ട്. ഇരട്ടക്കുഞ്ഞുങ്ങളെ പ്രസവിച്ച ശരണ്യയുടെ സുഹൃത്തിന്റെ ബന്ധുവാണ് എന്ന് പറഞ്ഞാണ് മുറിയിലെത്തിയത്. ഈ സമയം ഇവരുടെ മുറിയില്‍ നിറയെ ശരണ്യയുടെ ബന്ധുക്കള്‍ ഉണ്ടായിരുന്നു. അതുകൊണ്ടാണ് ഇവരുടെ കുട്ടികള്‍ രക്ഷപ്പെട്ടത് എന്ന് പറയുന്നു. പ്രസവം കഴിഞ്ഞ് കിടക്കുന്ന സ്ത്രീയുടെ പേരും വീട്ടുപേരും എങ്ങനെ ഇവര്‍ക്ക് ലഭിച്ചു എന്നത് അജ്ഞാതമാണ്. നവജാത ശിശുക്കളെ മോഷ്ടിക്കുന്ന വന്‍ റാക്കറ്റിന്റെ കണ്ണിയാണിവരെന്നും സംശയമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: