കാവിലമ്മയെ തൊഴുതു കാലം കഴിക്കുക കേരളീയരുടെ ഇടയില്‍ ഇന്നും ഇന്നലെയും ഉള്ള ഏര്‍പ്പാടല്ല. ആലയ്‌ക്കല്‍ നിന്നെടുത്ത് മുളയില്‍ വെയ്‌ക്കുന്നതുവരെ പാട്ടായിട്ടും പനയായിട്ടും പൂരമായിട്ടും അമ്മയെ സന്തോഷിപ്പിച്ചാല്‍ മതിയാകാത്തവരാണ് വള്ളുവനാട്ടുകാെരന്ന്, പണ്ടുള്ളവര്‍ പറഞ്ഞുകൊണ്ടിരുന്ന ഒരു പച്ചപ്പരമാര്‍ത്ഥമാണ്. കളരിയില്‍ കുടിവെച്ച കാളിയും മച്ചില്‍ അമര്‍ന്ന അമ്മയും ഇന്നു നായകന്മാര്‍ക്ക് പഴങ്കഥയായിട്ടുണ്ടെങ്കിലും ഒരുകാലത്ത് അങ്ങനെയായിരുന്നില്ല. ഗുരുവായൂരപ്പനും വടക്കുന്നാഥനും വൈക്കത്തപ്പനും വന്നതിനുശേഷം അമ്മയെ പരദൈവമാക്കി പൂജിക്കുന്ന സമ്പ്രദായം ചിറയ്‌ക്കല്‍ മുതല്‍ തിരുവനന്തപുരംവരെയുള്ള രാജവംശങ്ങള്‍ കൈവിട്ടിട്ടില്ല. മാടായില്‍ ഭഗവതി ചിറയ്‌ക്കല്‍ രാജാക്കന്മാര്‍ക്കും, ശ്രീപോര്‍ക്കലീശ്വരി കോട്ടയത്തു രാജാക്കന്മാര്‍ക്കും ലോകനാര്‍കാവിലമ്മ കടത്തനാട്ടു രാജാക്കന്മാര്‍ക്കും ഇന്നും കുലദൈവമായിത്തന്നെ വിളയാടുന്നു. ‘കുറുമ്പ’ടെ കുടിവെയ്‌ക്കാത്ത തീയ്യത്തറവാടുകള്‍ ഒരുകാലത്തു ജനങ്ങള്‍ വകവച്ചിരുന്നില്ല. മലദൈവമായ ‘നീലി’യെ മാനിക്കാത്ത മലയന്‍ അന്നും ഇന്നും ഉണ്ടെന്ന് തോന്നുന്നില്ല.
ഇങ്ങനെ ഉച്ചനീചത്വഭേദമില്ലാതെ കേരളത്തിലെ നാനാജാതിക്കാരുടെയും ആരാധ്യദേവതയായി വിലസുന്ന അമ്മയെപ്പറ്റി അന്വേഷണം ചെയ്യുന്നത് ഒരിക്കലും അനുചിതമാകാനിടയില്ലല്ലോ. കാളീസേവയുടെ പ്രാചീനാവസ്ഥയെ നിര്‍ണയിക്കുന്നത് ഇപ്പോള്‍ എളുപ്പമല്ല. പാമ്പും അമ്മദൈവവും ദ്രാവിഡസംസ്‌കാരത്തിന്റെ ഒരംശമായി കരുതണമെന്നാണ് ഡോ. ആനന്ദകുമാരസ്വാമിയുടെ അഭിപ്രായം. അങ്ങനെയാണെങ്കില്‍ ദ്രാവിഡേതരന്മാരുടെ അംബിക, അമ്മയുടെ സന്താനമാണെന്ന് കരുതേണ്ടിയിരിക്കുന്നു. ഇപ്പോള്‍ അമ്മയും അംബികയും തത്ഭവ-തത്സമയങ്ങളായി കരുതിവരുന്നതുപോലെ ആര്യദ്രാവിഡന്മാരും അവരുടെ അമ്മയെ സംബന്ധിച്ച ആരാധനാസമ്പ്രദായങ്ങളും കൂട്ടിപ്പിണഞ്ഞു ഒന്നിനൊന്ന് വേര്‍തിരിക്കാന്‍ കഴിയാത്തവിധം കലര്‍ന്നിരിക്കുകയാണ്.
രൂപമോ പ്രതിമയോ കൂടാതെ മരത്തിന്റെ ചുവട്ടില്‍ വച്ച് നടത്തിത്തുടങ്ങിയ ആരാധനാ സമ്പ്രദായം മുതല്‍, രൂപത്തോടുകൂടി കാളി, ചണ്ഡി, ദുര്‍ഗ്ഗ എന്നീ ഉഗ്രമൂര്‍ത്തികളും സേവാക്രമങ്ങള്‍, മഹാലക്ഷ്മി, സരസ്വതി, പാര്‍വതി എന്നീ സൗമ്യദേവതകളുടെ പൂജാസമ്പ്രദായം എന്നിവ വരെ ഭഗവതീസേവ ഇന്ന് അധികാരം ചെലുത്തിക്കൊണ്ടാണ് ഇരിക്കുന്നത്. ഇന്ത്യയില്‍ മനുഷ്യ സമുദായത്തിന് ഓരോ ഘട്ടത്തിലുണ്ടായിട്ടുള്ള പരിഷ്‌കാരപരിണാമങ്ങളെല്ലാം കാളീസേവയുടെ പുരോഗതിയില്‍ രേഖപ്പെടുത്തിയതായിട്ടു വിചാരിക്കാവുന്നതാണ്. ഇതുകൂടാതെ ചക്രപൂജ, പഞ്ചമകാരസേവനം എന്നീ ശാക്തേയവിധികളും കാളിയെ അധികരിച്ചു ചെയ്യുന്ന അനുഷ്ഠാനങ്ങളാണ്. കേരളത്തിലെ രാജാക്കന്മാര്‍, മന്ത്രവാദികള്‍ എന്നിവരെല്ലാം കാളിയെ ഗൂഢമാര്‍ഗ്ഗങ്ങളില്‍ക്കൂടി ഉപാസിക്കുന്നവരായിരുന്നു. രാജാക്കന്മാര്‍, രണശൂരന്മാര്‍ എന്നിവര്‍ തങ്ങലുടെ വീര്യശൗര്യാദി ഗുണങ്ങള്‍ വിജയപൂര്‍ണമായിത്തീരാന്‍ അമ്മയുടെ ശക്തി അത്യാവശ്യമെന്ന് വിശ്വസിച്ചുപോന്നു. മന്ത്രവാദികള്‍, രാജ്യതന്ത്രജ്ഞന്മാര്‍ എന്നിവര്‍ സമുദായത്തില്‍ സ്വാധീനവും പെരുമയും പുലര്‍ത്താന്‍ അമ്മയുടെ കടാക്ഷത്തെ ആശ്രയിച്ചു. പരമവേദാന്തികളും ആദ്ധ്യാത്മജ്ഞാനികളും പ്രപഞ്ചസൃഷ്ടിസ്ഥിതി സംഹാരകര്‍ത്താക്കളെ നിയന്ത്രിക്കുനന മഹാമായയായും മഹാശക്തിയായും അമ്മയെ ആരാധിച്ചു.
ഒന്നും അറിയാത്ത സാധാരണക്കാര്‍ ജനിച്ച മുതല്‍ക്കേ അമ്മയാണല്ലോ അവലംബമെന്നു കരുതി അവര്‍ക്കൊത്ത സംഭാരങ്ങളോടുകൂടി അമ്മയെ പൂജിച്ചുപോന്നു. ഇങ്ങനെ പല ഉദ്ദേശങ്ങളോടും പല രീതിയിലും പല രൂപത്തിലും ഹിമവല്‍സേതുപര്യന്തം ഹിന്ദുക്കള്‍ പൂജിച്ചുവരുന്ന അമ്മയുടെ മാഹാത്മ്യം അവര്‍ണനീയമെന്നുതന്നെ പറയേണ്ടതായിട്ടാണിരിക്കുന്നത്. സര്‍വതോമുഖമായ ഈ ആരാധനത്തിന്റെ എല്ലാ വശങ്ങളും എടുത്തുവിവരിക്കുന്നതും ക്ഷിപ്രസാധ്യമല്ല.
കാളിയും കാവും
ഓരോ കാവിലുള്ള ദേവിയേയു അമ്മ ശബ്ദംകൊണ്ടാണ് വിളിക്കാറുള്ളതെങ്കിലും കാളി, കരിംകാളി, കണ്ടോംകാളി എന്നീ പേരുകളും കേരളത്തില്‍ പ്രചുരപ്രചാരമുള്ളവയാണ്. ഇതില്‍നിന്ന് കാളിയെന്ന പേര് കാളവര്‍ണ്ണത്തിനെ ആശ്രയിച്ചിരിക്കുന്നു എന്നു സിദ്ധിക്കുന്നു. ആ കാളവര്‍ണ്ണം ശിവന്റെ കണ്ഠത്തിലുള്ള കാളകൂടത്തിന്റേതാണെന്നും വരുന്നു. കാളീ പ്രതിമകള്‍ മിക്കതും കറുത്ത നിറത്തില്‍ കാണുന്നതിനാലും കാളിക്ക് ചാന്താട്ടം പ്രത്യേകമായി ചില ദിക്കില്‍ ആചരിച്ചു കാണുന്നതിനാലും കാളവര്‍ണ്ണത്തില്‍നിന്ന് കാളിയെ വ്യുല്‍പാദിപ്പിക്കുന്നതിനാല്‍ ഉപപത്തിയില്ലെന്ന് പറഞ്ഞുകൂടാ.
അമരക്കാരന്റെ അഭിപ്രായത്തില്‍ കാളി നീലവര്‍ണ്ണമുള്ളവളാണ്. കാളകൂടവിഷത്തിന്റെ നിറം കുറപ്പോ നീലമോ എന്ന സംശയം ഇവിടെ ജനിക്കുന്നുണ്ട്. കാളകണ്ഠന്‍, നീലകണ്ഠനാവുന്നതും നമുക്ക് നിത്യപരിചമുള്ളതാണ്. ഇങ്ങനെ വര്‍ണ്ണത്തിനെ ആസ്പദമാക്കി പേരിന്റെ അര്‍ത്ഥം വിവരിക്കുമ്പോള്‍ കാളിയുടെ വര്‍ണ്ണത്തിനു വ്യവസ്ഥയില്ലെന്നാണ് വന്നുകൂടുന്നത്. കാളിക്ക് ഒരു നിറമില്ലാതെ പല നിറമുള്ളതായി എങ്ങും പ്രസ്താവിച്ചു കാണാത്തതുകൊണ്ട് പേര് ഒന്നിലധികം വര്‍ണ്ണത്തെ സൂചിപ്പിക്കുന്നുണ്ടെന്ന് ഊഹിക്കുന്നതും ശരിയായിരിക്കുന്നതല്ല. അതുകൊണ്ട് കാളിശബ്ദത്തിനെ മറ്റു വല്ലവിധത്തിലും വ്യുല്‍പ്പാദിപ്പിക്കാമോ എന്നുകൂടി നോക്കേണ്ടിയിരിക്കുന്നു.
”കാളീയെന്നൊരു വിളികേട്ടപ്പോള്‍, കാളിയ്‌ക്കൊന്നു വയറ്റില്‍ക്കാളി” എന്ന നമ്പ്യാരുടെ രസികപ്രയോഗം ഇവിടെ മാര്‍ഗ്ഗദര്‍ശമായിരിക്കുമോ എന്ന് പരിശോധിക്കാം. കാളിയെന്ന പേരുകേള്‍ക്കുമ്പോള്‍ തന്നെ ഭയങ്കരത്വവും ഭയവുമാണ് നമ്മുടെ മനസ്സില്‍ ജനിക്കുന്നത്. ഈ വികാരങ്ങള്‍ ധ്വനിക്കുന്നതായ അര്‍ത്ഥം കാളീ ശബ്ദത്തിനുണ്ടായാല്‍ കാര്യം കുറേക്കൂടി സുഗമമാവുന്നതാണ്. കാളുക എന്ന മലയാളപദത്തിനും കാളിക്കും ബന്ധമുണ്ടാവുന്നതിന് വിരോധമൊന്നും കാണുന്നില്ല. കാളല്‍ നമുക്കുണ്ടാകുന്നത് അതിഭയങ്കരമായോ ആപല്‍ക്കരമായോ ഒരു വര്‍ത്തമാനത്തിന്റെ ശ്രവണത്തിലോ ആണല്ലോ. അതനുസരിച്ച് നോക്കുമ്പോള്‍ കാളലിന്നു കാരണഭൂതമായതോ, കാളിപ്പിക്കുന്നതോ ആയ ഒരു രൂപത്തെ കാളിയെന്ന് വിളിക്കുന്നതില്‍ അനൗചിത്യമുണ്ടാവാന്‍ വഴിയില്ല. അതിനുപുറമെ സംസ്‌കൃതശബ്ദം കാലിയാകുന്നതല്ലാതെ, കാളിയാവുന്ന കാര്യം സംശയവുമാണ്. മലയാളക്കരയിലുള്ള കാവുകളില്‍ കാലിയെ അല്ല കാളിയെത്തന്നെയാണ് കുടിവച്ചിട്ടുള്ളത്. അതിനെപ്പറ്റി ആര്‍ക്കും സംശയവുമില്ല.
”ലളയോരഭേദഃ” എന്ന ന്യായം സംസ്‌കൃതത്തിലുണ്ടെങ്കിലും മലയാളി അത് സമ്മതിക്കുമെന്ന് തോന്നുന്നില്ല. താലിക്കു പകരം താളി കൊടുത്താല്‍ അയാള്‍ തൃപ്തിപ്പെടുമെന്ന് വിശ്വസിക്കാനും വഴി കാണുന്നില്ല. അതുകൊണ്ട് കാളിയുടെ നിറം കറുപ്പായാലും നീലമായാലും കാളിയെ കാളലിനോട് ഘടിപ്പിക്കുന്നതാണ് കാളിയുടെ സ്ഥിതിക്ക് യോജിച്ചിരിക്കുന്നത്.
കാവ്
കാവിന്റെ ഉത്ഭവം അന്വേഷിക്കാം. കാവ് എന്ന പദത്തിന് മരക്കൂട്ടം, തോപ്പ് എന്നര്‍ത്ഥമുണ്ട്. ഈ ശബ്ദം ദേവാലയത്തിന് പര്യായമായി ഇരിക്കയാണിപ്പോള്‍. പക്ഷേ ഒരു വ്യത്യാസമുണ്ട്. കേരളത്തിലെ പ്രാചീനദേവതകളായ കാളി, വേട്ടക്കാരന്‍, അന്തിമഹാകാളന്‍, കരിംകാളി, അയ്യപ്പന്‍, പാമ്പ് എന്നിവരെ കുടിവച്ച സ്ഥലങ്ങള്‍ക്ക് മാത്രമേ കാവ് എന്ന പേര് പറയാറുള്ളൂ. ശിവന്‍, വിഷ്ണു മുതലായ ദൈവങ്ങള്‍ ക്ഷേത്രത്തില്‍ കുടികൊള്ളുന്നവരാണ്. അമ്പലത്തിലിരിക്കുന്നതിനും അവര്‍ക്ക് വിരോധമില്ല. കാളി മുതലായവരുടെ കാര്യത്തില്‍ അങ്ങനെയല്ല. അവര്‍ക്ക് പ്രത്യേകമുള്ളതാണ് കാവ്. മനുഷ്യസമുദായം അതിന്റെ പ്രാചീനദശയില്‍ നിവസിച്ചിരുന്നത് ഇന്ന് നാം കാണുന്നതുപോലുള്ള വീടുകളിലല്ലായിരുന്നുവെന്നും ചൂടും തണുപ്പുംകൊണ്ടുള്ള സങ്കടങ്ങള്‍ കൂടാതെ കഴിച്ചുകൂട്ടിയിരുന്നത് മരങ്ങളെ ആശ്രയിച്ചിട്ടായിരുന്നുവെന്നും ശാസ്ത്രജ്ഞന്മാര്‍ അഭിപ്രായപ്പെടുന്നുണ്ട്.
ക്രമേണ വീടുണ്ടാക്കുന്നതിനും മറ്റും മനുഷ്യന്‍ പഠിച്ചുവെന്നും അങ്ങനെ പടിപടിയായി കയറിയിട്ടാണ് ഇന്നത്തെ പരിഷ്‌കാര നിലയില്‍ എത്തീട്ടുള്ളത് എന്നാണ് അവരുടെ സിദ്ധാന്തം. ഇക്കാലത്തും കാട്ടിലും കുഗ്രാമങ്ങളിലും താമസിച്ചു ജീവിതം നയിക്കുന്ന അപരിഷ്‌കൃതരുടെ നിവാസസ്ഥലങ്ങള്‍ കണ്ടാല്‍ മേല്‍പ്പറഞ്ഞ സിദ്ധാന്തത്തില്‍ അനുകൂലമായ തെളിവുകള്‍ സുലഭമാണ്. മനുഷ്യനും മരത്തിനും ആദ്യമായിട്ടുള്ള ബന്ധം അവന്റ ചരിത്രത്തില്‍ ഒരു ഗണ്യമായ സ്ഥാനം കൈവശപ്പെടുത്തി കാണുന്നുണ്ട്. ആല്, കൂവളം മുതലായ വൃക്ഷങ്ങള്‍ക്കും തുളസി മുതലായ ചെടികള്‍ക്കും ദിവ്യത്വം കല്‍പിക്കുവാനുള്ള കാരണം ഈ ബന്ധമായിരിക്കുമെന്ന് ഊഹിക്കുന്നതും അസംഗതമായിരിക്കയില്ല. ഫെര്‍ഗുസന്റെ വീക്ഷണകോടിയില്‍കൂടെ ഒരു പടി കടന്ന് ആലോചിക്കുന്നതായാല്‍ മനുഷ്യന്‍ ആദ്യം ആരാധിച്ച ദൈവവും, മരംതന്നെ ആയിരിക്കുമോ എന്ന് അനുമാനിക്കുവാനും വഴിയില്ലായ്‌കയില്ല.
അതേത് വിധമായിരുന്നാലും തനിക്ക് രക്ഷയായി നിലനിന്നിരുന്ന വൃക്ഷത്തോട് താന്‍ ആരാധിച്ചുപോന്ന ദൈവത്തെ സംഘടിപ്പിക്കുവാന്‍ മനുഷ്യന്‍ പ്രേരിതനാവുന്നത് സ്വാഭാവികമാണല്ലോ. തന്റെ അനുഭവത്തിനും ശക്തിക്കും അനുസരിച്ചല്ലാതെ ആരാധനാക്രമം നടത്തുവാനും മനുഷ്യനെക്കൊണ്ട് സാധിക്കുന്നതല്ല. താന്‍ മരത്തിന്റെ നിഴലിനെ ആശ്രയിച്ച കാലത്ത് തന്റെ ദൈവത്തേയും അതിന്റെ നിഴലിലോ മൂലത്തിലോ സമര്‍പ്പിക്കുവാന്‍ പ്രാചീന മനുഷ്യന്‍ പ്രേരിതനായിരിക്കണം. അങ്ങനെ വരുമ്പോള്‍ ദൈവം അധിവസിക്കുന്ന സ്ഥലത്തിന് മരക്കൂട്ടത്തിന്റെ പര്യായമായ കാവ് എന്ന അഭിധാനവും നടപ്പാകാമല്ലോ.
















