തേഞ്ഞിപ്പലം: ആയിരക്കണക്കിനു ടണ്‍ വെടിമരുന്നും മെറ്റല്‍ ഓക്‌സൈഡുകളും രാസപദാര്‍ത്ഥങ്ങളും അന്തരീക്ഷത്തിലേയ്‌ക്കു തള്ളിവിടുകയാണ് കരിമരുന്നു പ്രയോഗങ്ങളിലൂടെ ചെയ്യുന്നതെന്ന ്‌വിദഗ്ധര്‍ . കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ യു.ജി.സി. ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ‘കരിമരുന്ന് പ്രയോഗത്തിന്റെ അപകടങ്ങളും പാരിസ്ഥിതിക പ്രശ്‌നങ്ങളും’ എന്ന സെമിനാറിലാണ് ഈ വിഷയം വിശദമായി വിലയിരുത്തിയത്. വായു, ജലം, മണ്ണ് എന്നിവയ്‌ക്ക് അപരിഹാര്യമായ ദോഷമാണ് ഇവയെല്ലാം വരുത്തിവെയ്‌ക്കുന്നത്. അപകടകരമായ വെടിക്കെട്ടിനെതിരെ ബഹുജനവികാരം ഉയരുന്നത് അപകടങ്ങള്‍ സംഭവിക്കുമ്പോള്‍ മാത്രമാണെന്നത് ഖേദകരമാണ്.
ബധിരതയ്‌ക്കുവരെ കാരണമായേയ്‌ക്കാവുന്ന ‘ഭീകരമായ ശബ്ദം ഇല്ലെങ്കില്‍ തൃപ്തിവരാത്ത മാനസികാവസ്ഥ പലര്‍ക്കുമുണ്ട ്. സാധാരണ പടക്കങ്ങളെക്കാള്‍ അമിട്ടിന്റെ വന്‍ശബ്ദം കൂടുതല്‍ അപകടകരമാണെന്ന് പലരും ഓര്‍ക്കുന്നില്ല. വെടിക്കെട്ട് അപകടങ്ങളിലെ മരണസംഖ്യ സംസ്ഥാനത്ത് ഉയരുന്നത് ആശങ്കാജനകമാണെന്ന് സെമിനാര്‍ അഭിപ്രായപ്പെട്ടു.
പുറന്തള്ളപ്പെടുന്ന സള്‍ഫര്‍, മറ്റു രാസപദാര്‍ത്ഥങ്ങള്‍ എന്നിവ ശ്വാസകോശ രോഗങ്ങള്‍ക്കും കാന്‍സറിനുപോലും കാരണമാവുന്നു എന്നത് ശ്രദ്ധിക്കേണ്ടതാണ്. പരിപാടിയുടെ ഉദ്ഘാടനം പി വി സി ഡോ. പി. മോഹന്‍ നിര്‍വ്വഹിച്ചു. വിക്രം സാരാ’ഭായ് ബഹിരാകാശ കേന്ദ്രത്തിലെ ഡോ. സി ആര്‍ തോമസ്, ഡോ. സി. ആര്‍. മനോജ്, കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വ്വകലാശായിലെ ഡോ. ജി. മധു, മാധ്യമപ്രവര്‍ത്തന്‍ അബ്ദുല്‍ ലത്തീഫ് നഹ, സൈക്കോളജി വിഭാഗം അധ്യാപിക ഡോ. ബേബി ശാരി തുടങ്ങിയവര്‍ സംസാരിച്ചു.
















