എരുമേലി: കൊലപാതകകേസില്‍ ജാമ്യത്തിലിറങ്ങിയ യുവാവ് കഞ്ചാവ് വാങ്ങി വില്‍ക്കാനായി എത്തിയത് അടിപിടി കേസുകളില്‍ പ്രതിയായ യുവാവിന്റെ അടുക്കല്‍.
ഇത് രഹസ്യമായി കണ്ടു നിന്ന പോലീസിലെ മഫ്തി സ്ക്വാഡ് ഇരുവരെയും ഒന്നേകാല്‍ കിലോ കഞ്ചാവുമായി പിടികൂടി അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രി പത്തരയോടെ കൊരട്ടി പാലത്തിനടുത്ത് വെച്ചാണ് സംഭവം.
കൊലക്കേസില്‍ പ്രതിയായ പനച്ചേപ്പളളി കാവുങ്കല്‍ ആനകണ്ണന്‍ എന്ന് വിളിക്കപ്പെടുന്ന അജയ് (22), അടിപിടി കേസുകളില്‍ പ്രതിയായ പാലമ്പ്ര ഊത്തോലില് ജുനൈദ് (28) എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്ന് ഒരു കിലോ 250 ഗ്രാം കഞ്ചാവ് പിടികൂടിയെന്ന് സ്ക്വാഡിന് നേതൃത്വം നല്കിയ മണിമല സി ഐ റ്റി.ഡി.സുനില്‍ കുമാര്‍ പറഞ്ഞു. കമ്പത്തു നിന്നുമാണ് കഞ്ചാവ് വാങ്ങിയതെന്ന് പ്രതി ജുനൈദ് പറഞ്ഞെന്ന് പോലീസ് പറയുന്നു.
വില്ക്കാന് വേണ്ടിയാണ് അജയ് കഞ്ചാവ് വാങ്ങാനെത്തിയത്.കോളേജ്, പോളിടെക്നിക് വിദ്യാര്‍ത്ഥികള്‍ക്കാണ് വിറ്റഴിക്കുന്നത്. ഇവരുടെ പേര് വിവരങ്ങള്‍ അന്വേഷിച്ചു വരികയാണെന്നും വിദ്യാര്‍ത്ഥികളില്‍ കഞ്ചാവ് ഉപയോഗം വര്‍ധിക്കുന്നത് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അധികൃതരും രക്ഷിതാക്കളും ജാഗ്രതയോടെ തടയണമെന്നും പോലീസ് പറഞ്ഞു.
ജില്ലാ പോലീസ് ചീഫിന്റെ നിര്‍ദേശപ്രകാരം കാഞ്ഞിരപ്പളളി ഡിവൈഎസ്പി യുടെ മേല്‍നോട്ടത്തില്‍ മണിമല സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ കഞ്ചാവ് മയക്കുമരുന്ന് ഉപയോഗവും വില്പനയും പിടികൂടാനായി ഒന്നര മാസം മുമ്പ് ആറംഗ സ്ക്വാഡ് രൂപീകരിച്ചിരുന്നു.
ഈ സ്ക്വാഡാണ് പ്രതികളുടെ നീക്കങ്ങള്‍ രഹസ്യമായി നിരീക്ഷിച്ച് കഞ്ചാവ് കൈമാറുമ്പോള്‍ പിടികൂടിയത്. പിടികൂടുമ്പോള്‍ പ്രതികള്‍ രക്ഷപെട്ട് കുതറി ഓടാന്‍ ശ്രമം നടത്തി.
ഏതാനും മാസങ്ങള്‍ക്ക് മുമ്പ് പനച്ചേപ്പളളിയില് കടയില്‍ നിന്ന് ഉപ്പ് വാങ്ങിയതിന്റെ വിലയെ ചൊല്ലിയുണ്ടായ അടിപിടിയില്‍ കുന്നത്ത് സുകുമാരന്‍ എന്നയാള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയാണ് പിടിയിലായ അജയ്.സി ഐ .റ്റി.ഡി. സുനില്‍ കുമാറിനൊപ്പം എസ് ഐ മുരളീധരന്, എ എസ് ഐ കുരുവിള, മണിമല സ്റ്റേഷനിലെ സീനിയര്‍ സിവില്‍ ഓഫിസര്‍ അഭിലാഷ്, പ്രതാപ് ചന്ദ്രന്, അബ്ദുല്‍ ലത്തീഫ്, പ്രദീപ് എന്നിവര്‍ അന്വേഷണത്തില്‍ പങ്കെടുത്തു. പ്രതികളെ കോടതിയില്‍ ഹാജരാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: