കൊച്ചി: കേന്ദ്ര സര്‍ക്കാരിന്റെ നോട്ടു നിരോധനത്തെ വിമര്‍ശിച്ച സംസ്ഥാന ധനമന്ത്രിയുടെ കണക്കുകളിലെ നുണ പൊളിഞ്ഞു. നിരോധനത്തെ തുടര്‍ന്നുള്ള എല്ലാ ബാങ്കിടപാടു നിയന്ത്രണങ്ങളും റിസര്‍വ് ബാങ്ക് നീക്കി. നോട്ടു നിരോധനം വിഷയമാക്കിയ തെരഞ്ഞെടുപ്പില്‍ കേന്ദ്ര ഭരണകക്ഷിക്ക് ജന പിന്തുണും കിട്ടിയതോടെ നുണ പ്രസംഗിക്കുകയും പ്രവചിക്കുകയും ചെയ്തവര്‍ക്ക് മിണ്ടാട്ടമില്ലാതായി.
നവംബര്‍ എട്ടിനാണ് പ്രധാനമന്ത്രി 500, 1000 നോട്ടുകള്‍ പിന്‍വലിച്ച പ്രഖ്യാപനം നടത്തിയത്. 125 ദിവസം പിന്നിട്ടപ്പോള്‍ എല്ലാ നിയന്ത്രണങ്ങളും നീക്കി. സംസ്ഥാനങ്ങള്‍ക്ക് വലിയ നികുതി നഷ്ടവും അതിലൂടെ വികസന മുരടിപ്പും സംഭവിക്കുമെന്നായിരുന്നു സംസ്ഥാന ധനമന്ത്രി തോമസ് ഐസക്കിന്റെ പ്രവചനം. എന്നാല്‍ കണക്കുകള്‍ പറയുന്നത് അങ്ങനെയല്ല. സംസ്ഥാനത്തെ വാണിജ്യ നികുതിയില്‍ കുറവുണ്ടായില്ല, കുതിപ്പാണ്. എക്സൈസ് ഇനത്തിലേ നേരിയ കുറവുണ്ടായുള്ളു.
നോട്ടു നിരോധനം നവംബറിലായിരുന്നു. അടുത്ത മൂന്നു മാസത്തേക്ക് കനത്ത തോതിലും വര്‍ഷം മുഴുവന്‍ സാരമായും സാമ്പത്തിക ഇടപാടുകളെ ബാധിക്കുമെന്നായിരുന്നു ഡോ.തോമസ് ഐസക്ക് പ്രസംഗിച്ചതും പ്രചരിപ്പിച്ചതും പുസ്തകം രചിച്ചതും. പക്ഷേ, 2017 ജനുവരിയിലെ വാണിജ്യ നികുതിക്കണക്കുകള്‍ മുന്‍ വര്‍ഷത്തേതിനേക്കാള്‍ 19.13 % കൂടുതലാണ്. 2820 കോടി രൂപ നികുതി ലഭിച്ചു. ഡിസംബറില്‍ 2470 കോടിയായിരുന്നു. ഫെബ്രുവരിയില്‍ 2670 കോടിയാണ് വാണിജ്യനികുതി ലഭിച്ചത്.
സംസ്ഥാനത്തെ രജിസ്ട്രേഷന് ഫീസ് വരുമാനത്തിലും വര്‍ദ്ധനതന്നെ. നോട്ടു നിരോധനം വന്ന നവംബറില്‍ രജിസ്ട്രേഷന് എണ്ണവും ഫീസും നേരിയതോതില്‍ കുറഞ്ഞു. എന്നാല്‍ നവംബറില്‍ 150 കോടിയായിരുന്നത് ഒക്ടോബറില്‍ 250 കോടിയായി ഉയര്‍ന്നു. പ്രതിദിനം ശരാശരി ഏട്ടുകോടി രൂപ. ഡോ. തോമസ് ഐസക് പ്രവചിച്ചതില്‍നിന്ന് വേറിട്ട്, മോട്ടോര്‍ വാഹന വകുപ്പിലും നികുതി വരുമാനം മുകളിലേക്കുതന്നെ.
കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 300 കോടി അധികം. ബിവറേജസ്, ലോട്ടറി വില്‍പ്പന തുടങ്ങി എല്ലാ രംഗത്തും വരുമാന വര്‍ദ്ധനയാണെന്നാണ് കണക്കുകള്‍. എന്നാല്‍, നിയമസഭാ സമ്മേളനം ദിവസങ്ങള്‍ പിന്നിട്ടിട്ടും ധനമന്ത്രി ഇതു സംബന്ധിച്ച് ഒരു കണക്കും പുറത്തു പറഞ്ഞിട്ടില്ല. മാത്രമല്ല, നോട്ടു വിഷയത്തില്‍ അഭിപ്രായങ്ങള്‍ പറയാതിരിക്കാന്‍ ശ്രദ്ധിക്കുന്നുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: