ന്യൂദല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പുകളിലെ കനത്ത തോല്‍വിയില്‍ മുഖം രക്ഷിക്കാന്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനെ കുറ്റപ്പെടുത്തിയ ആപ്പ് നേതാവും ദല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിന് അണ്ണാ ഹസാരെയുടെ പരിഹാസം. ലോകം അതിവേഗത്തില്‍ പുരോഗമിക്കുമ്പോള്‍ നമ്മള്‍ ബാലറ്റ് പേപ്പറിലേക്ക് തിരികെ പോകുന്നതാണ് ചര്‍ച്ച ചെയ്യുന്നതെന്ന് കെജ്‌രിവാളിന്റെ വഴികാട്ടി കൂടിയായിരുന്ന ഹസാരെ ചൂണ്ടിക്കാട്ടി.
പഞ്ചാബിലും ഗോവയിലും ഭരണം പിടിക്കുമെന്നായിരുന്നു ആപ്പിന്റെ അവകാശവാദം. ഗോവയില്‍ ഒരു സീറ്റ് പോലും നേടാനായില്ല. പഞ്ചാബില്‍ 22 സീറ്റിലൊതുങ്ങി. ഇതോടെയാണ് വോട്ടിംഗ് മെഷീനില്‍ കൃത്രിമം ആരോപിച്ച് കെജ്‌രിവാള്‍ രംഗത്തെത്തിയത്. ഏപ്രിലില്‍ ദല്‍ഹിയില്‍ നടക്കുന്ന കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പര്‍ ഉപയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കെജ്‌രിവാളിന്റെ പരാമര്‍ശത്തെ കേന്ദ്രമന്ത്രിയും അകാലിദള്‍ നേതാവുമായ ഹര്‍സിമ്രത് കൗറും വിമര്‍ശിച്ചു. കെജ്‌രിവാളിന്റെ മാനസിക നില തകര്‍ന്നിരിക്കുകയാണെന്നും ധ്യാനത്തിന് പോകുന്നത് നല്ലതായിരിക്കുമെന്നും ഹര്‍സിമ്രത് പറഞ്ഞു. ദല്‍ഹിയില്‍ ജയിച്ചപ്പോള്‍ കെജ്‌രിവാള്‍ വോട്ടിംഗ് മെഷീനെ കുറ്റം പറയാത്തത് എന്തുകൊണ്ടായിരുന്നുവെന്ന് സമൂഹമാധ്യമങ്ങളിലും ചോദ്യമുയര്‍ന്നു. പഞ്ചാബില്‍ ആപ്പിന് സീറ്റ് ലഭിച്ചതും വോട്ടിംഗ് മെഷീനിലെ കൃത്രിമം കാരണമാണോയെന്നും വിമര്‍ശനമുയരുന്നു. കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന് വ്യക്തമായതിനാല്‍ ആപ്പ് മുന്‍കൂര്‍ ജാമ്യമെടുക്കുകയാണെന്ന വിലയിരുത്തലും ഉണ്ട്.
















