മുണ്ടക്കയം: മഴക്കാലമായതോടെ വെട്ടുകല്ലാംകുഴിയിലെ ജനജീവിതം ദുസഹമായി. മുണ്ടക്കയത്തെ വ്യാപാരസ്ഥാപനങ്ങളില്‍ നിന്നും മറ്റു സ്ഥാപനങ്ങളില്‍ നിന്നും കൊണ്ടു വരുന്ന മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത് ടൗണില്‍ നിന്നും രണ്ടു കിലോമീറ്റര്‍മാത്രം ദൂരത്തിലുളള വെട്ടുകല്ലാംകുഴിയലാണ്.
ജനവാസ കേന്ദ്രമായ ഇവിടെയാണ് പതിറ്റാണ്ടുകളായി മാലിന്യ നിക്ഷേപം നടത്തുന്നത്. മലമുകളിലെ മാലിന്യ നിക്ഷേപ കേന്ദ്രത്തിന്റെ ചുറ്റളവില്‍ താമസിക്കുന്നവരില്‍ എണ്പതു ശതമാനത്തിലധികം പേരും പകര്‍ച്ചവ്യാധികളുടെ പിടിയിലാണ്.
കൊതുകും ഈച്ചകളും പെരുകിയതോടെ ഇവിടെയുള്ള വീടുകളില്‍ ഭക്ഷണം കഴിക്കാനെന്നല്ല സൂക്ഷിക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണ്. വെട്ടുകല്ലാം കുഴിയുടെ അടിവാരത്തുള്ള നെന്മേനി, വേലനിലം, ചെളിക്കുഴി ഭാഗങ്ങളിലും അവസ്ഥ വ്യത്യസ്ഥമല്ല. കനത്തമഴയില്‍ ഒലിച്ചിറങ്ങുന്ന മലിന ജലം ഈ മേഖലയിലെ കൈതോടുകളിലും അതിലൂടെ പുല്ലകയാറിലും വന്നു പതിക്കുന്നത് രോഗങ്ങള്‍ പകരുന്നതിനു ആക്കം കൂട്ടുന്നു. ഈ വെളളത്തില്‍ കുളിക്കുന്ന ആളുകള്‍ പലരും ചൊറിച്ചില്‍ അലര്‍ജി രോഗങ്ങള്‍ക്കു അടിമയാണ്.
കൂടാതെ കിണറുകളിലും മലിനജലം എത്തുന്നതിനാല്‍ കുടിവെളളം പോലും ഇന്നാട്ടുകാര്‍ക്കു തിളപ്പിക്കാതെ ഉപയോഗിക്കാനാവില്ലാത്ത ആവസ്ഥയാണ്.
മുന്‍ വര്‍ഷങ്ങളില്‍ സംസ്ഥാനത്ത് ആദ്യമായി ഡെങ്കി പനിയും എലിപ്പനിയും റിപ്പോര്‍ട്ടു ചെയ്തതും പനി മൂലം കൂടുതല്‍ പേര് മരിച്ചതും മുണ്ടക്കയത്താണ്. കേരളത്തില്‍ ആദ്യ തക്കാളി പനി റിപ്പോര്‍ട്ടു ചെയ്തത് ഈ മാലിന്യ നിക്ഷേപ കേന്ദ്രത്തിന്റെ അടിതട്ടായ നെന്മേനിയിലായിരുന്നു.
സംസ്കരണ പ്ലാന്റ് എന്നത് നിരവധി തവണ അധികാരികള്‍ ചര്‍ച്ച ചെയ്തു നടക്കാതെ പോയ വിഷയമാണ്. എന്നാല്‍ ഇക്കുറി പദ്ധതി നടപ്പിലാക്കാന്‍ തന്നെയുളള തയ്യാറെടുപ്പിലാണ് ജനപ്രതിനിധികള്‍. ഇതിനായി ജില്ലാ പഞ്ചായത്ത് അംഗം കെ.രാജേഷ് മുപ്പതു ലക്ഷം രൂപയും, ഗ്രാമ പഞ്ചായത്ത് ഇരുപതു ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.
വൈദ്യുതിയോ പാചകവാതകമോ ഉപയോഗിക്കാതെ മാലിന്യം നശിപ്പിക്കുന്ന പദ്ധതിയാണ് തയ്യാറാക്കുന്നത്. തരം തിരിച്ചെടുക്കുന്ന അഴുകുന്ന മാലിന്യങ്ങള്‍ കോണ്‍ക്രിറ്റ് അറയില്‍ നിക്ഷേപിച്ച് വളമാക്കിമാറ്റുന്ന സംവിധാനമാണ് ലക്ഷ്യമിടുന്നത്.
പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഇവിടെ നിന്നും കയറ്റി അയക്കാനാണ് ആലോചന. എന്തായാലും പരിസ്ഥിതിയെ തകര്‍ക്കുന്ന ഈ മാലിന്യ കേന്ദ്രത്തിനു മാറ്റമുണ്ടാവുന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: