ജഗദീഷിന്റെ മൃതദേഹവുമായി സഹപ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിന് മുന്നിലെത്തിയപ്പോള്‍
തിരുവനന്തപുരം:’ജീവിതത്തില്‍ നിന്നുള്ള ഒളിച്ചോട്ടമാണെന്നറിയാം. പക്ഷേ, കൊടിയ ദാരിദ്ര്യത്തില്‍ എത്രനാള്‍ മുന്നോട്ടു പോകും. ഈ സര്‍ക്കാര്‍ നമ്മുടെ കഷ്ടപ്പാട് കാണുമെന്ന പ്രതീക്ഷ എനിക്കില്ല. അവസാനിപ്പിക്കട്ടെ ഞാനെന്റെ ജീവിതം.’ ആരോഗ്യ വകുപ്പില്‍ നിന്ന് കിട്ടാനുള്ള ശമ്പള കുടിശിക കിട്ടാതായപ്പോള്‍ പ്രതീക്ഷകള്‍ അസ്തമിച്ച കാസര്‍കോട് സ്വദേശി ജഗദീഷ് തലേന്ന് സുഹൃത്ത് കൃഷ്ണകുമാറിനോട് അവസാനമായി പറഞ്ഞ വാക്കുകളാണിത്. പിറ്റേന്ന് വൈകിട്ട് ലോഡ്ജ് മുറിയില്‍ ആത്മഹത്യാക്കുറിപ്പെഴുതിവച്ച് ഒരു മുഴം കയറില്‍ അവസാനിപ്പിച്ചു ആ ജീവിതം.
പകര്‍ച്ചപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കാണ് 2012ല്‍ ആരോഗ്യ വകുപ്പ് താത്കാലിക ജീവനക്കാരെ നിയമിച്ചത്. ഡോക്ടര്‍, നഴ്‌സ്, ലാബ് ടെക്‌നിഷ്യന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, അറ്റന്‍ഡര്‍, ശുചീകരണ തൊഴിലാളികള്‍ എന്നിങ്ങനെ സംസ്ഥാനത്തൊട്ടാകെ 1,902 ജീവനക്കാരെ നിയമിച്ചു. 89 ദിവസത്തേക്കായിരുന്നു ആദ്യ കരാര്‍. ഓരോ മൂന്നു മാസം കൂടുമ്പോഴും കരാര്‍ പുതുക്കി.
തുടക്കത്തില്‍ പ്രതിമാസം ശമ്പളം നല്‍കിയ സര്‍ക്കാര്‍ പനി നിയന്ത്രണ വിധേയമായപ്പോള്‍ ശമ്പളം രണ്ടും മൂന്നും മാസം കൂടുമ്പോഴാക്കി. ഇതോടെ ഡോക്ടര്‍മാരുള്‍പ്പടെ 1,392 കരാര്‍ ജീവനക്കാര്‍ പിരിഞ്ഞുപോയി. ശേഷിച്ച 510 പേര്‍ ആരോഗ്യ വകുപ്പില്‍ തുടര്‍ന്നു. സ്ഥിരം ജീവനക്കാരില്ലാത്ത ഗ്രാമീണ മേഖലയിലെ ആശുപത്രികളിലും തീരപ്രദേശങ്ങളിലെ പകര്‍ച്ചവ്യാധി നിവാരണത്തിനുമായി ഇവരെ അടിമകളെ പോലെ ജോലി ചെയ്യിച്ചു. 2015 ഡിസംബര്‍ മുതല്‍ 2016 ഒക്ടോബര്‍ വരെ 11 മാസത്തെ ശമ്പളം കുടിശികയായതോടെ ജീവനക്കാര്‍ ആത്മഹത്യയുടെ വക്കിലായി. 2016 ഒക്ടോബറില്‍ അതുവരെയുള്ള ശമ്പള കുടിശികയെ കുറിച്ച് ഒരക്ഷരം പറയാതെ പിണറായി സര്‍ക്കാര്‍ ഇവരെ കൂട്ടത്തോടെ പിരിച്ചുവിട്ടു. അന്നുമുതല്‍ ഡിഎംഒ ഓഫീസിലും സെക്രട്ടേറിയറ്റിലും കയറിയിറങ്ങുകയായിരുന്നു ജഗദീഷ് ഉള്‍പ്പടെയുള്ള 510 കരാര്‍ ജീവനക്കാര്‍.
പതിനൊന്ന് മാസത്തെ ശമ്പളം ചോദിച്ചാണ് ജഗദീഷും കൃഷ്ണകുമാറും തലസ്ഥാനത്തെത്തിയത്. മൂക്കറ്റം കടത്തില്‍ മുങ്ങിയതിനാല്‍ ശമ്പള കുടിശികയില്ലാതെ നാട്ടില്‍ പോകാനാവില്ല. ലോഡ്ജില്‍ മുറിയെടുത്ത് ജഗദീഷും കൃഷ്ണകുമാറും തലസ്ഥാനത്ത് തങ്ങി. ദിവസേന മന്ത്രി മന്ദിരങ്ങളിലും വകുപ്പ് തലവന്മാരുടെ ആസ്ഥാനങ്ങളിലും കയറിയിറങ്ങി. നയാപൈസ കിട്ടുമെന്ന പ്രതീക്ഷ വേണ്ടെന്ന ചിലരുടെ പരിഹാസം ജഗദീഷിനെ തളര്‍ത്തി. ഒടുവില്‍ സുഹൃത്ത് പുറത്തുപോയ സമയം നോക്കി ജഗദീഷ് ജീവനൊടുക്കി.
ബുധനാഴ്ച രാത്രി ഏഴ് മണിയോടെയാണ് തിരുവനന്തപുരം അരിസ്റ്റോ ജംഗ്ഷനിലെ ലോഡ്ജ് മുറിയില്‍ ജഗദീഷി(42)നെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. ജഗദീഷിന്റെ മൃതദേഹവുമായി കരാര്‍ ജീവനക്കാര്‍ സെക്രട്ടറിയേറ്റ് ഉപരോധിച്ചു.
















