സിപിഎമ്മിന്റെ രണ്ടുദിവസത്തെ സംസ്ഥാന സെക്രട്ടേറിയറ്റ് സര്‍ക്കാരിനെ നിര്‍ത്തിപ്പൊരിച്ചു എന്നാണ് പുറത്തുവന്ന വാര്‍ത്തകള്‍ വ്യക്തമാക്കുന്നത്. ഭരണത്തില്‍ ഒരു മികവും ചൂണ്ടിക്കാട്ടാനില്ലെന്നാണ് വിലയിരുത്തല്‍. സര്‍ക്കാര്‍ വിവാദത്തിലായിക്കൊണ്ടേയിരിക്കുന്നു എന്നതിലാണ് പാര്‍ട്ടി വ്യാകുലപ്പെടുന്നത്. വിവാദങ്ങള്‍ പ്രതിച്ഛായയ്ക്കു മങ്ങലേല്‍പ്പിക്കുന്നു.
സംസ്ഥാന സെക്രട്ടറി തന്നെയാണ് സര്‍ക്കാറിനെ വിലയിരുത്തിക്കൊണ്ടുള്ള റിപ്പോര്‍ട്ട് യോഗത്തില്‍ അവതരിപ്പിച്ചത്. ആഭ്യന്തരം, വിജിലന്‍സ്, ഭക്ഷ്യം എന്നുവേണ്ട മിക്കവകുപ്പുകള്ക്കും പൂജ്യം മാര്‍ക്ക് മാത്രമാണ് പാര്‍ട്ടി നല്‍കിയിട്ടുള്ളത്. ഭരണം തുടങ്ങി 10 മാസം തികഞ്ഞിട്ടും എടുത്തുപറയാനുള്ള നേട്ടങ്ങളൊന്നും റിപ്പോര്‍ട്ടിലില്ല. കോട്ടങ്ങള്‍ ഒരുപാട് ചൂണ്ടിക്കാട്ടാനുമുണ്ട്. അതില്‍ പ്രധാനം ആഭ്യന്തരവകുപ്പിനെക്കുറിച്ചുതന്നെ. ഭരണം മാറിയത് പോലീസിലെ ഭൂരിപക്ഷവും അറിഞ്ഞിട്ടില്ലെന്നാണ് വേവലാതിപ്പെടുന്നത്. സ്ഥിതി മറിച്ചാണെന്നതാണ് വാസ്തവം. പോലീസിനെ വരുതിയില്‍ നിര്‍ത്തി പ്രതിയോഗികളെ കള്ളക്കേസില്‍പ്പെടുത്തി പീഡിപ്പിക്കുകയും സിപിഎം പ്രതികളെ താലോലിക്കുകയുമാണ് ചെയ്യുന്നത്. ഇതിന്റെ ഉദാഹരണങ്ങള്‍ നിരത്താന്‍ കഴിയും. ആഭ്യന്തരവകുപ്പിന്റെ കാര്യക്ഷമതയില്ലായ്മയാണ് ഓരോ ദിവസവും കേരളം കണ്ടുകൊണ്ടിരിക്കുന്നത്. പീഡനക്കേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ പോലീസിന് പറ്റിയ പിഴവുകള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നു.
സര്‍ക്കാരിന്റെ വീഴ്ചകള്‍ നിരന്തരം ചൂണ്ടിക്കാട്ടുമ്പോഴെല്ലാം അതൊക്കെ രാഷ്ട്രീയ പ്രേരിതമെന്നാണ് പറഞ്ഞുവന്നത്. എന്നാല്‍ ഇപ്പോള്‍ പാര്‍ട്ടി തന്നെയാണ് വീഴ്ചപറ്റിയെന്ന് സമ്മതിച്ചിട്ടുള്ളത്. എല്ലാം ശരിയാക്കുമെന്ന് ജനങ്ങള്‍ക്ക് ഉറപ്പുകൊടുത്ത് അധികാരത്തിലെത്തിയവര്‍ക്ക് ഒന്നും ശരിയാക്കാന്‍ കഴിയുന്നില്ല. അഴിമതിക്കും സ്വജനപക്ഷപാതങ്ങള്‍ക്കുമെതിരെ നിരന്തരം ശബ്ദിച്ച്, സമരം നടത്തിയവര്‍ അധികാരത്തിലെത്തിയപ്പോള്‍ അതെല്ലാം മറന്നു. സ്വജനപക്ഷപാതത്തിന്റെ പേരില്‍ മന്ത്രിസഭയിലെ പ്രമുഖന് മന്ത്രിപ്പണിതന്നെ അവസാനിപ്പിക്കേണ്ടിവന്നു. മുഖ്യമന്ത്രിയുടെ നേരെപോലും സ്വജനപക്ഷപാതത്തിന്റെ ആരോപണമുയര്‍ന്നു. ഭാര്യക്ക് ഉന്നതസ്ഥാനം നേടിയെടുത്തതിന് മറ്റൊരു മന്ത്രിയും ആക്ഷേപം നേരിടുകയാണ്. എല്ലാം കണ്ടറിഞ്ഞ് നേര്‍വഴിക്ക് നയിക്കേണ്ട മുഖ്യമന്ത്രി പന്തം കണ്ട പെരുച്ചാഴിയെപ്പോലെ അന്തംവിട്ട് നില്‍ക്കുകയാണ്. നിയമസഭയില്‍ പോലും ധാര്‍ഷ്ട്യം പ്രകടിപ്പിക്കാന്‍ മുഖ്യമന്ത്രി ഒരുമ്പെടുന്നു.
പരസ്യമായിപോലും മന്ത്രിമാരെയും മുതിര്‍ന്ന ഉദ്യോഗസ്ഥരേയും അനാവശ്യമായി വിരട്ടുന്ന മുഖ്യമന്ത്രി, പലപ്പോഴും നിസ്സഹായാവസ്ഥയാണ് പ്രകടിപ്പിക്കുന്നത്. ഉദ്യോഗസ്ഥരെ വിശ്വാസത്തിലെടുക്കാതെയും തമ്മിലടിപ്പിച്ചും ഭരിക്കാനുള്ള മുഖ്യമന്ത്രിയുടെ നീക്കത്തിന് കനത്തവിലയാണ് സംസ്ഥാനം നല്‍കേണ്ടിവരുന്നത്. സെക്രട്ടേറിയറ്റില്‍ ഫയലുകള്‍ കുന്നുകൂടിയിരിക്കുന്നു. ഐഎഎസ്-ഐപിഎസ് തുടങ്ങി മര്മ്മസ്ഥാനങ്ങളിലിരിക്കുന്ന ഉദ്യോഗസ്ഥര്‍ ശത്രുതാപരമായ സമീപനത്തിലെത്തിയതില് മുഖ്യമന്ത്രിയുടെ പങ്ക് വലുതാണ്. ഭരണസ്തംഭനമാണ് ഇതിന്റെ അനന്തരഫലം. ഭരണം മാറിയതിന്റെ ലക്ഷണമൊന്നും ജനങ്ങള്‍ക്ക് അനുഭവപ്പെടുന്നില്ല. ഈ സാഹചര്യത്തിലാണ് വിലയിരുത്തല്‍ യോഗത്തിന് സിപിഎം നിര്‍ബന്ധിതമായത്.
ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ സാന്നിധ്യത്തിലാണ് സര്‍ക്കാറിനെ മുള്‍മുനയില്‍ നിര്‍ത്തി നേതാക്കള്‍ വിമര്‍ശിച്ചത്. ഇത് വാര്‍ത്താസമ്മേളനത്തില്‍ യെച്ചൂരി ശരിവയ്ക്കുകയും ചെയ്തു. തെറ്റുതിരുത്തി മുന്നോട്ടുപോകാനാണ് വിമര്‍ശനമെന്ന് പറഞ്ഞ യെച്ചൂരി, ബിജെപിയേയും ആര്‍എസ്എസിനെയും അടിമുടി വിമര്‍ശിക്കാനാണ് വാര്‍ത്താസമ്മളനത്തിലെ ഏറിയനേരവും ചെലവിട്ടത്. ബിജെപി നടപ്പാക്കുന്നത് ആര്‍എസ്എസിന്റെ അജണ്ടയാണെന്നാണ് യെച്ചൂരിയുടെ വിമര്‍ശനം. മാര്‍ക്സിസ്റ്റുപാര്‍ട്ടിയുടെ അജണ്ട നടപ്പാക്കലല്ല ബിജെപിയുടെ ലക്ഷ്യമെന്ന് യെച്ചൂരി മനസ്സിലാക്കേണ്ടിയിരിക്കുന്നു. യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായശേഷം ഉത്തര്‍പ്രദേശില്‍ മുസ്ലിം ന്യൂനപക്ഷങ്ങള്‍ വേട്ടയാടപ്പെടുകയാണെന്ന പെരുംനുണ വിളമ്പാനും യെച്ചൂരി തയ്യാറായി.
ബംഗാളില്‍ വര്‍ഗീയലഹള വ്യാപകമാക്കാനും ത്രിപുര പിടിക്കാനുമെല്ലാം ആര്‍എസ്എസ് പദ്ധതിയിട്ടതായും തട്ടിവിട്ട യച്ചൂരി, കേരളത്തില്‍ സിപിഎമ്മിനെതിരെ വലിയതോതില്‍ അക്രമം അഴിച്ചുവിടുന്നതായും പറയുന്നു. പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം 13 ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ പാര്‍ട്ടിയുടെ നേതാവാണ് ഇത് പറയുന്നത്. കോയമ്പത്തൂരില്‍ ആര്‍എസ്എസ് നേതൃയോഗം ചേര്‍ന്നതും സിപിഎമ്മിന് സഹിച്ചിട്ടില്ല. കേരളത്തിലെ ഭരണ പരാജയം മറച്ചുവയ്ക്കാന്‍ ആര്‍എസ്എസിനെ പഴിച്ചതുകൊണ്ട് സാധിക്കുമെന്ന മിഥ്യാധാരണയാണ് സിപിഎമ്മിന്. പ്രധാനപ്പെട്ട ഒരു ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുമ്പോഴാണ് ഭരണകക്ഷി അവലോകനത്തിന് തയ്യാറായത്.
ഭരണം തികഞ്ഞ പരാജയമെന്ന് പാര്‍ട്ടി വിലയിരുത്തുമ്പോള്‍ ജനങ്ങള്‍ മറിച്ചുചിന്തിക്കുമോ? മലപ്പുറം ഫലം ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന് പരസ്യമായി പറഞ്ഞ പാര്‍ട്ടി സെക്രട്ടറി തന്നെയാണ് ഭരണം മോശമെന്ന് റിപ്പോര്‍ട്ട് വച്ചതും. എന്താണിതിന്റെ അര്‍ത്ഥം? തോറ്റുകൊടുക്കുന്നത് ആര്‍ക്കുവേണ്ടിയെന്ന് ഊഹിക്കാവുന്നതേയുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: