ന്യൂദല്‍ഹി: മലയാള സിനിമാ സംവിധായകന് വിനയനെ വിലക്കിയ താരസംഘടനയായ അമ്മക്കും സാങ്കേതിക വിദഗ്ധരുടെ സംഘടനയായ ഫെഫ്കക്കും സംഘടനാ ഭാരവാഹികള്‍ക്കും കോംപറ്റീഷന്‍ കമ്മീഷന് ഓഫ് ഇന്ത്യ (സിസിഐ) പിഴ ചുമത്തി. 4,00,065 രൂപ അമ്മയും 85,594 രൂപ ഫെഫ്കയും 3,86,354 രൂപ ഫെഫ്ക ഡയറക്ടേഴ്സ് യൂണിയനും 56,661 രൂപ ഫെഫ്ക പ്രൊഡക്ഷന്‍ എക്സിക്യുട്ടീവ്സ് യൂണിയനും പിഴയടക്കണം.
ഇന്നസെന്റ് എംപി, ഇടവേള ബാബു, സിബി മലയില്‍, ബി.ഉണ്ണിക്കൃഷ്ണന്, കെ.മോഹനന് തുടങ്ങിയ സംഘടനാ ഭാരവാഹികള്‍ക്കും പിഴ ചുമത്തിയിട്ടുണ്ട്. ഇവര്‍ യഥാക്രമം 51478 രൂപ, 19113 രൂപ, 66356 രൂപ, 32026 രൂപ, 27737 രൂപ പിഴ അടക്കണം. 2002ലെ കോംപറ്റീഷന്‍ ആക്ട് സെക്ഷന്‍ 3 (3) പ്രകാരം വാര്‍ഷിക വരുമാനത്തിന്റെ അഞ്ച് ശതമാനം കണക്കാക്കിയാണ് പിഴ ചുമത്തിയത്. 60 ദിവസത്തിനുള്ളില്‍ പിഴ കെട്ടിവെക്കണമെന്നും ജസ്റ്റീസ് ജി.പി. മിത്തല്‍, സുധീര്‍ മിത്തല്‍, എസ്. എല്‍. ബങ്കര്‍, യു.സി. നെഹ്ത എന്നിവരുടെ ബെഞ്ച് നിര്‍ദേശിച്ചു.
താനുമായി സഹകരിക്കുന്നതില്‍ നടീനടന്മാരെയും സാങ്കേതിക പ്രവര്‍ത്തകരെയും സംവിധാനകരെയും മറ്റ് കലാകാരന്മാരെയും സംഘടനകള്‍ വിലക്കിയതായി വിനയിന് നല്കിയ പരാതിയില്‍ വ്യക്തമാക്കിയിരുന്നു. 17 ഉപയൂണിയനുകള് ഉള്‍പ്പെടുന്ന ഫെഫ്ക മലയാള സിനിമാ മേഖലയിലെ ശക്തമായ സംഘടനയാണെന്നും വിലക്ക് കാരണം കലാകാരന്മാര്ക്ക് വിനയനുമായി സഹകരിക്കാനായില്ലെന്നും സിസിഐ ഡയറക്ടര്‍ ജനറല്‍ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി. ഇത്തരം വിലക്കുകള്‍ സിനിമാ വ്യവസായത്തെ ദോഷകരമായി ബാധിക്കുമെന്നും സിസിഐ ചൂണ്ടിക്കാട്ടി. കലാകാരന്മാരുടെ ജോലിസാഹചര്യം ശക്തിപ്പെടുത്തുന്നതിനും സിനിമാ ഫോറം രൂപീകരിക്കാന്‍ ശ്രമിച്ചതിനുമാണ് തനിക്കെതിരെ വിലക്കുണ്ടാതെന്ന് വിനയന് പരാതിയില്‍ ആരോപിച്ചിരുന്നു.
2008ല്‍ അമ്മയും ഫെഫ്കയും വിനയനെ പുറത്താക്കുകയും വിനയന്റെ സിനിമകള്‍ റിലീസ് ചെയ്യുന്നതു തടയണമെന്ന് സംഘടനകള്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. വിനയന്റെ ചിത്രങ്ങള്‍ തടയാന്‍ താരങ്ങളുടെയും സംവിധായകരുടെയും സംഘടനകള്‍ സമ്മര്‍ദ്ദം ചെലുത്തിയതായി തിയറ്റര്‍ ഉടമകളുടെ സംഘടന നേതാവ് ലിബര്‍ട്ടി ബഷീര്‍ കോംപറ്റീഷന്‍ കമ്മീഷനെ അറിയിച്ചിരുന്നു. യക്ഷിയും ഞാനും എന്ന സിനിമ റിലീസ് ചെയ്യാനൊരുങ്ങിയപ്പോഴാണ് സമ്മര്‍ദ്ദമുണ്ടായതെന്നും തുടര്‍ന്ന് രഘുവിന്റെ സ്വന്തം റസിയ, ഡ്രാക്കുള എന്നീ ചിത്രങ്ങള്‍ പുറത്തിറങ്ങിയപ്പോഴും ഇതേ തന്ത്രം സ്വീകരിച്ചതായും ലിബര്‍ട്ടി ബഷീര്‍ വെളിപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: