കണ്ണൂര്‍: തലശേരിയിലെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ മുഹമ്മദ് ഫസല്‍ വധക്കേസ് ആര്‍എസ്എസിനു മേല്‍ കെട്ടിവയ്‌ക്കാനുള്ള സിപിഎം ശ്രമം വീണ്ടും പാളി. സുബീഷിനെ തല്ലിച്ചതച്ചും ഭീഷണിപ്പെടുത്തിയും പോലീസ് എടുത്ത മൊഴി മാധ്യമങ്ങള്‍ക്ക് നല്‍കി ഉണ്ടാക്കിയ വിവാദമാണ് പൊളിഞ്ഞുവീണത്.
തന്നെ പൈശാചികമായി പീഡിപ്പിച്ചും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയുമാണ് ഫസല്‍ വധക്കേസില്‍ മൊഴിയെടുത്തതെന്ന് സുബീഷ് ഇന്നലെ പത്രസേമ്മളനത്തില്‍ വ്യക്തമാക്കി.
അയല്‍വാസികളെയും കൊണ്ട് മൂന്നാറില്‍ പോയി വരികയായിരുന്ന തന്നെ 2016 നവംബര്‍ 17ന് വടകര മൂരാട് പാലത്തിനടുത്ത് വാഹനം തടഞ്ഞാണ് അറസ്റ്റ് ചെയ്തത്. അഴീക്കല്‍ കോസ്റ്റല്‍ പോലീസ് സ്റ്റേഷനിലെത്തിച്ച് ഡിവൈഎസ്പിമാരായ പ്രിന്‍സ് അബ്രഹാം, പി. സദാനന്ദന്‍ എന്നിവരുടെ നേതൃത്വത്തില്‍ പൂര്‍ണ്ണനഗ്‌നനാക്കി മൃഗീയമായി മര്‍ദ്ദിച്ചു, മാഹി ചെമ്പ്ര സ്വദേശി സുബീഷ് പറഞ്ഞു.
ബിജെപി-ആര്‍എസ്എസ് നേതാക്കളുടെ പേര് പറയണമെന്നാവശ്യപ്പെട്ടായിരുന്നു മര്‍ദ്ദനം. എഴുതി തയാറാക്കിയ മൊഴി നല്‍കി വായിക്കാന്‍ ആവശ്യപ്പെട്ടു. വിസമ്മതിച്ചപ്പോള്‍ കയറില്‍ കെട്ടിത്തൂക്കി മര്‍ദ്ദിച്ചു. തലയിലും കണ്ണിലും എരിവുള്ള ദ്രാവകം ഒഴിച്ചു. നാഭിക്ക് ചവിട്ടേറ്റ് മൂത്രതടസവും ശ്വാസതടസവും വന്നപ്പോള്‍ കണ്ണൂരിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മര്‍ദ്ദനം സഹിക്കാനാകാതെ വന്നപ്പോഴാണ് അവര്‍ പറഞ്ഞതുപോലെ മൊഴി നല്‍കിയത്. ജീവന്‍ അപകടത്തിലാകുമെന്നു പോലും ഭയപ്പെട്ടു. മൊഴി സ്വാഭാവികമല്ലാത്തതിനാല്‍ അവര്‍ പറഞ്ഞതു പ്രകാരം നിരവധി തവണ ആവര്‍ത്തിച്ചു. ഡിവൈഎസ്പിമാര്‍ സിപിഎം നേതാവ് ജയരാജനോട് കേസിന്റെ കാര്യവും തന്നെ ചോദ്യം ചെയ്യുന്നതും പറയുന്നത് കേള്‍ക്കാമായിരുന്നു, സുബീഷ് പറഞ്ഞു.
സഹോദരന്‍ കോടതിയില്‍ സെര്‍ച്ച് വാറണ്ട് ആവശ്യപ്പെട്ട് പരാതി നല്‍കിയപ്പോഴാണ് മട്ടന്നൂര്‍ കോടതിയില്‍ ഹാജരാക്കിയത്. മര്‍ദ്ദന വിവരം മജിസ്‌ട്രേറ്റിനോട് പറയരുതെന്നും പറഞ്ഞാല്‍ കുടുംബം തകര്‍ക്കുമെന്നും ജീവിതകാലം മുഴുവന്‍ ജാമ്യം ലഭിക്കാതെ ജയിലില്‍ കഴിയേണ്ടി വരുമെന്നും ഡിവൈഎസ്പിമാര്‍ ഭീഷണിപ്പെടുത്തി.
കോടതിയില്‍ ഹാജരാക്കും വരെ ഏത് കേസിലാണ് അറസ്റ്റെന്ന് അറിയില്ലായിരുന്നു. സിപിഎമ്മുകാരന്‍ മോഹനന്‍ കൊല്ലപ്പെട്ട കേസിലാണ് അറസ്റ്റെന്ന് പിന്നീടാണ് മനസിലായത്. ജാമ്യം ലഭിക്കാതിരിക്കാന്‍ 2016 നവംബര്‍ 19ന് രാത്രി 9.30നാണ് മട്ടന്നൂര്‍ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയത്. ക്രൂരമര്‍ദ്ദനത്തെക്കുറിച്ച് അന്ന് മജിസ്‌ട്രേറ്റിനോട് പറഞ്ഞു. പിന്നീട് 2016 നവംബര്‍ 25ന് കൂത്തുപറമ്പ് മജിസ്‌ട്രേറ്റ് കോടതിയില്‍ സ്വകാര്യ അന്യായവും പോലീസ് കംപ്ലൈന്റ് അതോറിറ്റി, ദേശീയ മനുഷ്യാവകാശ കമ്മീഷന്‍, സിബിഐ ഡയറക്ടര്‍ എന്നിവര്‍ക്ക് രേഖാമൂലവും പരാതി നല്‍കി.
മര്‍ദ്ദിച്ചതായി കോടതിയില്‍ പരാതി നല്‍കിയത് അഭിഭാഷകന്‍ പറഞ്ഞതു പ്രകാരമെന്നു പറയണമെന്നും സഹകരിച്ചാല്‍ ജീവിക്കാനാവശ്യമായ പണവും ഭാര്യക്ക് സര്‍ക്കാര്‍ ജോലിയും നല്‍കാമെന്നു പറഞ്ഞു. പ്രലോഭനത്തിന് വഴങ്ങാതായപ്പോള്‍ വീണ്ടും ഭീഷണിപ്പെടുത്തി.
2016 ഡസംബര്‍ ആറിന് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ഭീഷണിയെക്കുറിച്ച് പരാതി നല്‍കി. നുണപരിശോധനയുള്‍പ്പെടെ ഏത് അന്വേഷണവും നേരിടാമെന്നും സുബീഷ് പറഞ്ഞു.
















