പിലാത്തറ: ജലാധിവാസ സ്വയംഭൂ ജ്യോതിര്‍ലിംഗ അധിഷ്ഠിതമായ കടന്നപ്പള്ളി വെള്ളാലത്ത് ശിവക്ഷേത്രത്തില്‍ ദ്രവ്യകലശ മഹോത്സവം തുടങ്ങിയതോടെ ഭക്തജനത്തിരക്കേറി. ആയിരക്കണക്കിന് വര്‍ഷം പഴക്കമുള്ളതും പരശുരാമ ക്ഷേത്രങ്ങളില്‍ പ്രമുഖവുമായ ഇവിടം ചെറുതും വലുതുമായ നിരവധി ആരാധനാലയങ്ങളുടെ സങ്കേതമാണ്.
ശ്രീകോവിലകത്ത് വെള്ളത്തില് സ്വയംഭൂവായുള്ള ശിവശക്തിയില്‍ വെള്ളാലത്ത് എന്ന പേരില്‍ അറിയപ്പെടുന്ന ഈ ദേവ സന്നിധി വൈവിധ്യങ്ങളായ തച്ചുശാസ്ത്ര നിര്‍മ്മിതിയാലും ആരാധനാക്രമങ്ങളാലും വേറിട്ട് നില്‍ക്കുന്നു. ശ്രീകോവിലിനകത്തെ യോഗ നാളത്തില്‍ എന്നും ജല നിബിഡമാണ്. വെള്ളത്തിന്റെ ആഴം അജ്ഞാതമായി നില നില്‍ക്കുന്നു. ജലവിതാനം ഉയര്‍ന്നും താഴ്ന്നും മാറി കൊണ്ടിരിക്കും. ഈ യോഗ നാളത്തില്‍ നിന്ന് ജലമെടുത്താണ് ഭക്തര്‍ക്ക് തീര്‍ത്ഥമായി നല്‍കുന്നത്. പാലഭിഷേകവും ഇളനീര്‍ അഭിഷേകവും കഴിഞ്ഞാല്‍ നിമിഷ നേരം കൊണ്ട് ജലം വീണ്ടും ശുദ്ധജലമായി മാറും. ഭൂമിക്കടിയിലൂടെ ഒഴുകുന്ന ഗംഗയാണ് ഈ ജലസാന്നിധ്യമെന്നും ജല സമൃദ്ധിക്ക് നിദാനമെന്നുമാണ് വിശ്വാസം. നാലമ്പലത്തിനകത്ത് പരമശിവന് പുറമെ ഉപദേവന്മാരായി ഗണപതി, ദക്ഷിണാമൂര്‍ത്തി, ശാസ്താവ് എന്നീ ഉപദേവന്മാരും പുറത്ത് നാഗം, ദൂതഗണങ്ങള്‍, ബ്രഹ്മരക്ഷസ് എന്നീ സങ്കേതങ്ങളും ഈ ക്ഷേത്രസമുച്ചയത്തിന്റെ ഭാഗമായുണ്ട്.. പടിഞ്ഞാറ് ഭാഗത്ത് പാര്‍വതീ സാന്നിധ്യ സങ്കല്പവുമുണ്ട്. ദക്ഷയാഗ സമയത്തെ ശിവ രൂപമാണ് വെള്ളാലത്തെ സങ്കല്പം. അതു കൊണ്ട് തന്നെ നടയിലല്ല ഗോപുരം. നേര്‍നടയില്‍ നാഗ പ്രതിഷ്ഠയും ഭൂത ഗണങ്ങളുമാണ്. ദക്ഷനെ ശപിക്കുന്ന ഭാവമായതിനാലാണിത്. രൗദ്രഭാവം ശമിപ്പിക്കാന്‍ ഭഗവാന്റെ ആഭരണമായ നാഗവും സേവകരായ ഭൂതഗണങ്ങളും നേര്‍ മുന്നില്‍ സ്ഥാനം പിടിച്ച നിലയിലാണ്. ക്ഷേത്ര തിരുമുറ്റത്തോട് ചേര്‍ന്ന നൂറ്റാണ്ടുകളുടെ പഴക്കമുള്ളതും ജൈവവൈവിധ്യങ്ങളുടെ കലവറയുമായ വിശാലമായ നാഗ കാവ് പ്രകൃതിയുടെ വരദാനമായി നിലകൊള്ളുന്നു. നാഗമരം,വളളി ചന്ദനം, ഉള്‍പ്പെടെ അത്യപൂര്‍വ്വ മരങ്ങളും വളളിപടര്‍പ്പും കാടും കൊണ്ട് സമൃദ്ധമായ ഈ കാവിനാല്‍ ഇവിടം പരിസ്ഥിതി പ്രാധാന്യമുള്ള സങ്കേതമാണ്. പാരിസ്ഥിതിക മൂല്യം നിലനിര്‍ത്തി കൊണ്ടുള്ള പരമ്പരാഗത വാസ്തു വിധി പ്രകാരമാണ് ഇപ്പോള്‍ ക്ഷേത്ര നവീകരണം നടത്തിയത്. സ്വയംഭൂ സാന്നിധ്യം കണ്ടെത്തി ക്ഷേത്ര നിര്‍മ്മാണത്തിന് നേതൃത്വം നല്‍കിയ ഒരു മഹര്‍ഷി ക്ഷേത്രാങ്കണത്തിന്റെ അഗ്‌നി കോണില്‍ ഇരുന്ന് സമാധിയായതായി വിശ്വസിച്ചു വരുന്നു.കൂവള മരവും തറയുമായി നിലകൊള്ളുന്ന ക്ഷേത്ര മതിലുകള്‍ക്കുള്ളിലെ ഈ സ്ഥലം സമാധിത്തറയെന്ന പേരില്‍ ആരാധിച്ചു വരുന്നു.
പാരിസ്ഥിതിക മൂല്യം നിലനിര്‍ത്തി കൊണ്ട് നടത്തിയ പരമ്പരാഗത വാസ്തു വിധി പ്രകാരമുള്ള ക്ഷേത്ര നവീകരണ നിര്‍മ്മാണ പ്രവൃത്തിക്ക് ശേഷമാണ് പത്തൊമ്പത് ആണ്ടുകള്‍ക്ക് ശേഷം കലശാഭിഷേകം നടക്കുന്നത്. ഇന്നലെ കലവറ നിറയ്‌ക്കല്‍ ഘോഷയാത്രയോടെ തുടങ്ങിയ ദ്രവ്യ കലശ ഉത്സവം പത്തു നാളുകളില്‍ താന്തിക ചടങ്ങുകളോടെയും കലാസാംസ്‌കാരികആധ്യാത്മിക പരിപാടികളോടെയും മഹത് വ്യക്തികളുടെയും ഭക്തജനങ്ങളുടെയും സാന്നിധ്യം കൊണ്ടും നാടിനെ ഉത്സവ ലഹരിയിലാഴ്‌ത്തും.
















