കണ്ണൂര്‍: എല്ലാവര്ക്കും എല്ലായ്പ്പോഴും വിദ്യാഭ്യാസമെന്നതാണ് മോദി സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് കേന്ദ്രമാനവ വിഭവശേഷി മന്ത്രി പ്രകാശ് ജാവ്ദേക്കര്‍. എടിഎം കൗണ്ടറില്‍ നിന്ന് ഇഷ്ടമുള്ള സമയത്ത് പണം പിന്‍വലിക്കാന്‍ സാധിക്കുന്നതു പോലെ ആവശ്യമായ സമയത്ത് ഇഷ്ടപ്പെടുന്ന സ്ഥലത്തു നിന്ന് വിദ്യഅഭ്യസിക്കാന്‍ സാധിക്കണം. ഇതിനായി എടിഎല്‍ (എനി ടൈം ലേണിംഗ്) സംവിധാനം കൊണ്ടുവരുമെന്നും ജാവ്ദേക്കര്‍ പറഞ്ഞു. എസ്എസ്എല്‍സി പ്ലസ്ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയവരെ ആദരിക്കാന്‍ ജന്മഭൂമി കണ്ണൂര്‍ സാധുകല്ല്യാണ മണ്ഡപത്തില്‍ സംഘടിപ്പിച്ച അനുമോദനം 2017 പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വകാര്യ വിദ്യാലയങ്ങളില്‍ പഠിച്ചവര്‍ ഇപ്പോള്‍ സര്‍ക്കാര്‍ വിദ്യാലയങ്ങളെ ആശ്രയിക്കുന്നത് ഏറെ പ്രതീക്ഷ നല്കുന്നു. വ്യക്തികളുടെ കഴിവുകളെ വളര്‍ത്തിയെടുക്കാനാണ് കേന്ദ്രസര്‍ക്കാര്‍ നൈപുണ്യ വികസന മന്ത്രാലയം കൊണ്ടുവന്നത്.അദ്ദേഹം പറഞ്ഞു.
രാജ്യപുരോഗതിയുടെ അടിസ്ഥാനമായി സര്‍ക്കാര്‍ നോക്കിക്കാണുന്നത് സ്ത്രീശാക്തീകരണമാണ്. ബേഠി ബച്ചാവോ ബേഠി പഠാവോ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം ലക്ഷ്യമാക്കിയാണ്. ഗര്‍ഭിണികളുടെ പ്രസവകാലാവധി വര്‍ദ്ധിപ്പിച്ചത് സ്ത്രീകളുടെ സുരക്ഷ മുന്‍കൂട്ടിക്കണ്ടാണ്.
ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ജന്മഭൂമി ആദരിക്കുന്നത് സാമൂഹ്യപരമായ ബാധ്യത എന്ന നിലയിലാണ്. അര്‍ഹരായവര്‍ അംഗീകരിക്കപ്പെട്ടാല്‍ അത് കൂടുതല്‍ പേര്‍ക്ക് പ്രചോദനമാകും. ജന്മഭൂമിയുടെ അനുമോദനം പരിപാടിയില്‍ പങ്കെടുക്കാന്‍ സാധിച്ചതില്‍ ഏറെ അഭിമാനവും സന്തോഷവുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജന്മഭൂമി ഡയറക്ടര്‍ അഡ്വ.കെ.കെ.ബാലറാം അധ്യക്ഷത വഹിച്ചു.
മാനേജിംഗ് എഡിറ്റര്‍ കെ.ആര്.ഉമാകാന്തന്‍, സെന്‍ട്രല്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ.ജി.ഗോപകുമാര്‍ , കണ്ണൂര്‍ യൂണിറ്റ് മാനേജര്‍ സി.പി.രാമചന്ദ്രന്, പ്രിന്റര്‍ ആന്റ് പബ്ലിഷര്‍ വി. ശശിധരന്‍എന്നിവര്‍ സംസാരിച്ചു. ആയിരത്തോളം വിദ്യാര്‍ത്ഥികളേയും സിവില്‍ സര്‍വ്വീസില്‍ മികച്ച വിജയം നേടിയവരേയും ചടങ്ങില്‍ ആദരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: