ഗാന്ധിനഗര്‍: മെഡിക്കല്‍ കോളേജില്‍ രോഗികളെ കിടത്തി ചികിത്സിച്ച് വരുന്ന മൂന്നുനില കെട്ടിടം അപകടാവസ്ഥയിലായതിനെ തുടര്‍ന്ന് പൊളിച്ച് മാറ്റും. ഇതിന്റെ സ്ഥാനത്ത് കൂടുതല്‍ സൗകര്യങ്ങളോടെ ബഹുനിലകെട്ടിടം നിര്‍മ്മിക്കുവാന്‍ ധാരണയായി. നിലവിലുള്ള കെട്ടിടം അപകടാവസ്ഥയിലാണെന്നും പൊളിച്ച് നീക്കണമെന്നുമുള്ള പൊതുമരാമത്ത് വകുപ്പിന്റെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
സൂപ്രണ്ട് ഓഫീസില്‍വച്ച് ഹെല്‍ത്ത് സെക്രട്ടറിയും അഡീഷണല്‍ ചീഫ് സെക്രട്ടറിയുമായ രാജീവ് സദാനന്ദന് ഇത് സംബന്ധിച്ച് പ്രിന്‍സിപ്പല്‍, സൂപ്രണ്ട്, ആര്‍എംഒ അടക്കം വിവിധ ഡിപ്പാര്‍ട്ട്മെന്റ് തലവന്മാരുമായി ചര്‍ച്ചനടത്തി.
ആശുപത്രിയില്‍ ഇപ്പോള്‍ നടന്നുവരുന്ന സമ്പ്രദായം പാടേമാറ്റി രോഗികള്‍ക്കും ജീവനക്കാര്‍ക്കും കൂടുതല്‍ സൗകര്യം നല്കുന്ന പരിഷ്ക്കാരങ്ങള്‍ നടപ്പിലാക്കും. കാഷ്വാലിറ്റി വിഭാഗവും ഔട്ട്പേഷ്യന്റ് വിഭാഗവും വേര്‍തിരിച്ച് പ്രത്യേക ബ്ലോക്കുകളിലാക്കും. ഓരോ വിഭാഗങ്ങള്‍ക്കും 30കിടക്ക എന്ന കണക്കില്‍ ലോകോത്തര നിലവാരത്തില്‍ വേണ്ട സൗകര്യങ്ങള്‍ ഒരുക്കും.
600 കോടി രൂപയാണ് പദ്ധതിയുടെ അടങ്കല്‍ തുക. 12 നിലകളിലായി ആശുപത്രി കെട്ടിടം നിര്‍മ്മിക്കും. പൊതുമേഖലാ സ്ഥാപനമായ എച്ച്എല്‍എല്‍ ആണ് പദ്ധതി നിര്‍വ്വഹണം നടത്തുന്നത്. പ്രധാനമന്ത്രിയുടെ സ്വസ്ഥ്യസുരക്ഷാ യോജന, സംസ്ഥാന സര്‍ക്കാരിന്റെ കിഫ്ബി എന്നിവയിലൂടെയാണ് ഫണ്ട് കണ്ടെത്തുന്നത്.
ഇതോടനുബന്ധിച്ച് നഴ്സസ് റൂം, അറ്റന്‍ഡര്‍ റൂം, ടോയ്ലറ്റുകള്, കൂട്ടിരിപ്പുകാര്‍ക്കായി ഡോര്‍മെറ്ററി തുടങ്ങിയവയും ഉണ്ടാകും. 4500 രോഗികളെ ഒരേസമയം കിടത്തിചികിത്സിക്കാനുള്ള സൗകര്യങ്ങളാണ് രൂപകല്‍പ്പന ചെയ്യുന്നത്.
മെഡിക്കല്‍ കോളേജില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ ദൂരെ പ്രവര്‍ത്തിക്കുന്ന കുട്ടികളുടെ ആശുപത്രി ഗൈനക്കോളജി വിഭാഗത്തോട് ചേര്‍ത്ത് ഒറ്റയൂണിറ്റാക്കാനും തീരുമാനിച്ചിട്ടുണ്ട്. രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും മരുന്ന് വാങ്ങാന്‍ എളുപ്പത്തില്‍ എത്തിച്ചേരാവുന്ന വിധത്തില്‍ ഓരോവിഭാഗത്തോടും അനുബന്ധിച്ച് ഫാര്‍മസികളും പ്രവര്‍ത്തിക്കും. മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള സൗകര്യങ്ങളും വികസിപ്പിക്കും. കോണ്‍ഫറന്‍സ് ഹാളുകള്‍, ലൈബ്രറികള്‍ എന്നിവ നവീന രീതിയില്‍ ക്രമീകരിക്കും. ഇത് സംബന്ധിച്ചുള്ള നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും വിവിധ വകുപ്പ് മേധാവികള്‍ രേഖാമൂലം നല്‍കണമെന്നും യോഗത്തില്‍ തീരുമാനമായി. ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി ഐടിവിഭാഗം ആരംഭിക്കാനും തീരുമാനിച്ചു.
ഡിഎംഒ റംലാബീവി, പ്രിന്‍സിപ്പാള്‍ ഡോ.ജോസ് ജോസഫ്, സൂപ്രണ്ട് ടി.കെ.ജയകുമാര്‍,ആര്‍എംഒ ഡോ. പി.ആര്. രഞ്ജിന്, ഡോ. സബിത എന്നിവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: