കൊച്ചി: രണ്ട് ദിവസമായി തുടരുന്ന മഴയില്‍ കൊച്ചി നഗരത്തിന്റെ പല ഭാഗങ്ങളും വെള്ളത്തിലായി. വെള്ളക്കെട്ടിനെ തുടര്‍ന്ന് നഗരത്തിലെ ഗതാഗതവും താറുമാറായിരിക്കുകയാണ്. കനത്ത മഴയില്‍ താഴ്ന്ന പ്രദേശങ്ങളില്‍ പൂര്‍ണമായും വെള്ളത്തിനടിയിലായി. ജനങ്ങള്‍ ഏറെയെത്തുന്ന സൗത്ത് റെയില്‍വേ സ്റ്റേഷന്, കെഎസ്ആര്‍ടിസി എന്നിവിടങ്ങളിലേക്കുള്ള പ്രവേശനവും വെള്ളം കെട്ടി കിടക്കുന്നത് മൂലം ദുഷ്കരമായിരിക്കുകയാണ്.
ഒരടിയോളം ഉയര്‍ന്ന വെള്ളക്കെട്ടില്‍ സമീപത്തെ ഓടകളില്‍ നിന്നുള്ള മാലിന ജലവും ഒഴുകിയെത്തി. മെട്രോ റെയില്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് തകര്‍ന്ന കല്‍വര്‍ട്ട് പുനഃസ്ഥാപിക്കാതെ പൂര്‍ണമായും മൂടിയ ശേഷം അതിന് മുകളിലൂടെ വീണ്ടും വാഹനങ്ങള്‍ കടത്തിവിട്ടതാണ് നിലവിലെ വെള്ളക്കെട്ടിന് കാരണം.
കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ വെള്ളക്കെട്ട് ഒഴിവാകാനുള്ള നടപടികള്‍ രണ്ട് ദിവസമായി തുടരുന്നുണ്ടെങ്കിലും ശാശ്വത പരിഹാരമായിട്ടില്ല. സ്റ്റേഷനിലിറങ്ങുന്ന ഭൂരിഭാഗം യാത്രകാരും മലിനജലത്തില്‍ ചവിട്ടിയാണ് പ്രധാന റോഡിലേക്ക് നീങ്ങുന്നത്. കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലും, പരിസര പ്രദേശങ്ങളിലും സമാനമായ സ്ഥിതി തന്നെയാണ്.
യാത്രകാരുടെ വിശ്രമ കേന്ദ്രങ്ങളും, ടിക്കറ്റ് റിസര്വ്വേഷന് കൗണ്ടറുകളിലുമുള്ള വെള്ളക്കെട്ട് ഇനിയും ഒഴിവായിട്ടില്ല. ഇതിന് പുറമേ എംജി റോഡ്, ബാനര്‍ജി റോഡ്, കലൂര്‍ ജഡ്ജസ് അവന്യു എന്നിവിടങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാണ്. വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറിയിട്ടുണ്ട്. ഇടപ്പള്ളി, കുണ്ടന്നൂര്‍, പേട്ട, മരട് ഭാഗങ്ങളില്‍ കാല്‍നടയാത്ര പോലും ദുഷ്കരമായിരിക്കുകയാണ്. ഇവിടെയും ഗതാഗതക്കുരുക്ക് രൂക്ഷമാണ്. പല സ്ഥലങ്ങളിലും ഓടകളില്‍ നിന്നുള്ള വെള്ളം കെട്ടി കിടക്കുന്നതിനാല്‍ നിലവിലെ സ്ഥിതി ജനങ്ങളുടെ ആരോഗ്യത്തിനും ഭീഷണിയായിരിക്കുകയാണ്. വെള്ളക്കെട്ട് ഒഴിവാക്കാന്‍ കോര്പ്പറേഷന് അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: