കോട്ടയം : മാലിന്യവാഹിനിയായി മാറിയ മീനച്ചിലാറിനെ ദേശീയജലപാതയായി വികസിപ്പിക്കാനുളള കേന്ദ്ര പദ്ധതിയോട് മുഖം തിരിഞ്ഞ് സംസ്ഥാന സര്‍ക്കാര്‍.
2015ഡിസംബര്‍ 9ന് ആണ് കേന്ദ്ര സര്‍ക്കാര്‍ കേരളത്തിലെ പത്ത് നദികളെ ജലപാതയായി പ്രഖ്യാപിച്ച് വിജ്ഞാപനം ഇറക്കിയത്. ഇതില്‍ മീനച്ചിലാര്‍ കൂടാതെ ഭാരതപ്പുഴ,പമ്പ , മണിമലയാര്‍ തുടങ്ങിയവയും ഉണ്ടായിരുന്നു.
ആഴം കൂട്ടി വികസിപ്പിക്കുന്നതിനൊപ്പം ഭാവിയില്‍ ജലയാനങ്ങള്‍ക്ക് സഞ്ചരിക്കാനും പദ്ധതി വിഭാവനം ചെയ്തിരുന്നു. എന്നാല്‍ സംസ്ഥാന താല്പര്യത്തിന് വിരുദ്ധമാണ് കേന്ദ്ര തീരുമാനമെന്ന് പറഞ്ഞ് സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയെ എതിര്‍ക്കുകയായിരുന്നു. ആഴം കൂട്ടുമ്പോള്‍ നദീ തീരങ്ങള്‍ക്ക് നാശം വരുമെന്നും ഇത് പ്രാദേശികമായ എതിര്‍പ്പ് വരുമെന്നും പറഞ്ഞാണ് സംസ്ഥാനം പദ്ധതിയെ എതിര്‍ത്തത്.
കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള ഇന്‍ലാന്‍ഡ് വാട്ടര്‍ വേ അതോറിട്ടിയായെയാണ് പദ്ധതിയ്‌ക്കായി കേന്ദ്ര സര്‍ക്കാര്‍ ചുമതലപ്പെടുത്തിയത്. പദ്ധതിക്ക് വേണ്ട സാമ്പത്തിക ചെലവും കേന്ദ്രം വഹിക്കുമായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ പുറം തിരിഞ്ഞ് നിന്നതോടെ നദികളെ സംരക്ഷിക്കാനുള്ള കേന്ദ്ര പദ്ധതി നഷ്ടപ്പെടുന്ന അവസ്ഥയിലാണ്. മാലിന്യം നിറഞ്ഞ മീനച്ചിലാറിനെ രക്ഷിക്കാന്‍ പദ്ധതി വഴി കഴിയുമായിരുന്നുവെന്ന് വിദഗ്ധര്‍ പറയുന്നു.
നദിയെ ശുദ്ധീകരിക്കാനും പദ്ധതിയുണ്ടായിരുന്നു. എന്നാല്‍ ഇതിനുള്ള നിര്‍ദ്ദേശങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിക്കാതെ എതിര്‍ക്കുകയായിരുന്നു.
സംസ്ഥാനം പദ്ധതിയെ എതിര്‍ത്തിട്ടും മൂന്ന് കനാലുകള്‍ കൂടി ദേശീയ ജലപാതയായി കേന്ദ്ര സര്‍ക്കാര്‍ പുതിയതായി പ്രഖ്യാപിച്ചു. ആലപ്പുഴ- ചങ്ങനാശേരി, ആലപ്പുഴ-അതിരുമ്പുഴ-കേ#ാട്ടയം കനാല്‍, കോട്ടയം -വൈക്കം കനാല്‍ എന്നിവയാണ് പുതിയ ദേശീയ ജലപാതകള്‍.
നിലവില്‍ മീനിച്ചിലാര്‍ മരിക്കുന്ന നദിയായിട്ടാണ് കണക്കാക്കുന്നത് . അശാസ്ത്രീയമായി തണ്ണീര്‍മുക്കം ബണ്ട് തുറക്കുകയും അടയ്‌ക്കുകയും ചെയ്യുന്നത് മൂലമുണ്ടാകുന്ന മുഴുവന്‍ മാലിന്യവും ഈ നദിയാണ് പേറുന്നത്. മലനീകരണത്തിന് കാരണമാകുന്ന മറ്റൊന്നാണ് ഓരുമുട്ടുകള്‍.
ഏതാനും ദിവസം മുമ്പ് താഴത്തങ്ങാടിയില്‍ നിര്‍മിച്ച ഓരുമുട്ട് തകര്‍ന്ന് ലക്ഷങ്ങളാണ് പാഴായത്.
















