പൊന്‍കുന്നം: ചിറക്കടവ് പഞ്ചായത്തില്‍ വ്യാപകമായ നികുതിവെട്ടിപ്പും കൃത്രിമവുമെന്ന് ആരോപണം. പഞ്ചായത്തിലെ ജനങ്ങളെ കൊള്ളയടിക്കാന്‍ സിപിഎം നേതൃത്വത്തിലുള്ള ഭരണസമിതിയും ഉദ്യോഗസ്ഥരും ഒത്തുകളിക്കുന്നുവെന്നാണ് ആരോപണം. നികുതി അടച്ചവരില്‍ നിന്നും വീണ്ടും നികുതി പിരിച്ച് ഖജനാവ് നിറക്കുകയാണ് പഞ്ചായത്ത്. മൂന്നു വര്‍ഷത്തെ നികുതി കുടിശ്ശികയിന്‍മേല്‍ ജപ്തി നടപടികള്‍ സ്വീകരിക്കാമെന്ന് നിയമമുള്ളതിനാല്‍ നികുതി അടച്ചവര്‍ക്കും 2013 മുതല്‍ കുടിശ്ശിക കാണിച്ച് പഞ്ചായത്ത് മുഴുവന്‍ ജപ്തിനോട്ടീസ് വിതരണം ചെയ്തു കഴിഞ്ഞു. ചിറക്കടവ് പഞ്ചായത്തിലെ ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയില്‍ ബലിയാടാവുന്ന ജനങ്ങള്‍ പഞ്ചായത്ത് കയറി ഇറങ്ങുകയാണ്. പഞ്ചായത്തിലെ ജോലിക്കാര്‍ക്ക് ഓഫീസ് സംബന്ധമായി യാതൊരു അറിവുമില്ലെന്നാണ് ആരോപണം. കൃത്യമായി രേഖകളൊന്നും തന്നെ സൂക്ഷിക്കാത്ത പഞ്ചായത്തില്‍ ജോലിക്കാരെന്തിന് എന്നാണ് ജനങ്ങളുടെ ചോദ്യം.
ഒരു വീടിന് പഞ്ചായത്തില്‍ നിന്നും തയാറാക്കിയ നമ്പര്‍പ്‌ളേറ്റില്‍ വീട്ടു നമ്പര്‍ 17. 2014 മുതല്‍ കരം അടച്ച് രസീത് നല്‍കുന്നത് 17 എ എന്ന നമ്പറില്‍, വീട്ടു നമ്പര്‍ 17 ആണെന്ന് പലപ്രാവശ്യം പരാതി പറഞ്ഞിട്ടും 17 എ ആണ് ശരിയായ നമ്പറെന്നായിരുന്നു ഉദ്യോഗസ്ഥപക്ഷം. എല്ലാവര്‍ഷവും കൃത്യമായി കരം അടച്ചിരുന്നിട്ടും ഈ വീടിനു കിട്ടി ജപ്തി നോട്ടീസ്. ആദ്യം ഡിമാന്റ് നോട്ടീസ് വന്നു. 17 നമ്പറിന്റെ കെട്ടിട നികുതി കുടിശ്ശികയെന്നും അടച്ചില്ലെങ്കില്‍ വഴിയാധാരമാകുമെന്നും ഭീഷണി, നോട്ടീസുമായി പഞ്ചായത്തിലെത്തി. 17 പ്രകാരം വീണ്ടു കെട്ടിട നികുതി വാങ്ങി. പുറകെയെത്തി അരിയര്‍ ഡിമാന്റ് നോട്ടീസ്. ഒടുവില്‍ ജപ്തി നോട്ടീസുമെത്തി. 2009 മുതല്‍ നികുതി അടച്ച തെളിവുകള്‍ പഞ്ചായത്ത് അധികൃതരുടെ മുന്നില്‍ ഹാജരാക്കിയപ്പോള്‍ അധികൃതര്‍ കമ്പ്യൂട്ടറിനെ പഴി ചാരി കൈമലര്‍ത്തി. കെട്ടിട നമ്പര്‍ 17 അണെന്നും ഉറപ്പിച്ചു. 17 എക്കാരന്‍ ആരെന്നറിയാന്‍ അന്വേഷണക്കമ്മീഷനെ നിയോഗിക്കുമെന്നും അറിയിച്ചു. ഇരട്ടിപ്പായി വാങ്ങിയ തുക തിരിച്ചു തരാമെന്നു പറഞ്ഞ് തടിയൂരി.
പഞ്ചായത്തിന്റെ പരിധിയില്‍ 15000ത്തിനടുത്ത് കെട്ടിടങ്ങളുണ്ട്. കെട്ടിടമൊന്നിന് ശരാശരി 100 രൂപ നികുതി തുക ലഭിച്ചാലും വന്‍തുകയാണ് കെട്ടടനികുതിക്കണക്കില്‍ പഞ്ചായത്തിലെത്തുന്നത്.
വര്‍ഷാവര്‍ഷം അദാലത്ത് നടത്തി വാങ്ങുന്ന പൈസ കൃത്യമായ രേഖകളോ കണക്കോ ഇല്ലാതെ ഭരണസമിതിയും ഉദ്യോഗസ്ഥരും പങ്കു വച്ചിട്ട് വീണ്ടും ജനങ്ങളെ പിഴിയാനിറങ്ങിയിരിക്കുന്നുവെന്നാണ് ആരോപണം. 2013 മുതല്‍ കെട്ടിട നികുതി കൂട്ടിയപ്പോഴുണ്ടായ കുടിശ്ശികയാണ് പിരിക്കുന്നതെന്നാണ് ഉദ്യോഗസ്ഥരുടെ അവകാശവാദം. കുടിശ്ശികയുള്ളവരുടെ പട്ടിക തയ്യാറാക്കി അവര്‍ക്കയച്ചാല്‍ പോരെ ഭീഷണിക്കത്തെന്നാണ് ജനങ്ങളുടെ ചോദ്യം.
















