കോട്ടയം: കെട്ടിട നിര്‍മ്മാണ മേഖലയ്‌ക്ക് കനത്ത ആഘാതമുണ്ടാക്കുന്ന തരത്തില്‍ വന്‍കിട പാറമട ലോബി കരിങ്കല്ലിന്റെ വില കുത്തനെ ഉയര്‍ത്തി. ഒരു ലോഡ് കരിങ്കല്ലിന് 6,000 രൂപ വരെയായി. കരിങ്കല്ല്, പാറപ്പൊടി, മെറ്റല്‍ എന്നിവയ്‌ക്ക് കൃത്രിമക്ഷാമം സൃഷ്ടിച്ചാണ് പാറമട ലോബി വില ഉയര്‍ത്തുന്നത്. നിയമവിധേയമല്ലാത്തതിനെ തുടര്‍ന്ന് പ്രവര്‍ത്തനം നിര്‍ത്തിയ കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ വന്‍കിട പാറമടകള്‍ തുറന്ന് കിട്ടാനുള്ള സമ്മര്‍ദ്ദത്തിന്റെ ഭാഗമാണ് ഈ വിലക്കയറ്റമെന്നാണ് ആക്ഷേപം. അതേ സമയം റവന്യുവകുപ്പ് സ്റ്റോപ്പ് മെമ്മോ നല്‍കിയ ചെറുകിട പാറമടകള്‍ ഒരു കാരണവശാലും തുറക്കാതെയിരിക്കാനും ശ്രമിക്കുന്നുണ്ട്. ഇതിനായി ഇവര്‍ റവന്യുവകുപ്പ് ഉദ്യോഗസ്ഥരെ സ്വാധീനിച്ചിട്ടുണ്ട്.
കുറവിലങ്ങാട് മുതല്‍ വാഗമണ്‍ വരെയുള്ള ഭാഗത്ത് നിരവധി പാറമടകള്‍ പ്രവര്‍്ത്തിച്ചിരുന്നു. ജനവാസ കേന്ദ്രത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഈ പാറമടകള്‍ പലതും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല. മാര്‍ച്ചിന് ശേഷം ഇവയ്‌ക്കൊന്നിനും ലൈസന്‍സ് പുതുക്കി നല്‍കിട്ടില്ല. അതേ സമയം വാഗമണ്ണിലും പൂഞ്ഞാറിലും പരിസ്ഥിതി നിയമങ്ങള്‍ കാറ്റില്‍ പറത്തി പ്രവര്‍ത്തിക്കുന്ന വന്‍കിട പാറമടകള്‍ക്ക് യഥേഷ്ടം ലൈസന്‍സും ലഭിക്കുന്നുണ്ട്. കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലുള്ള ഏതാനും പാറമടകമ്പനികളാണ് നിര്‍മ്മാണമേഖലയിലേക്ക് കരിങ്കല്ലും അനുബന്ധ സാമഗ്രികളുടെയും വിതരണം നിയന്ത്രിക്കുന്നത്. ഇവര്‍ തന്നിഷ്ടപ്രകാരം സാധനങ്ങള്‍ക്ക് വില ഉയര്‍ത്തുകയാണ്. ഇതിന് ഏകീകൃത സ്വഭാവും ഇല്ല. മാത്രമല്ല ഇവര്‍ സാധനങ്ങള്‍ വിതരണം ചെയ്യുന്നതും വന്‍കിട കോര്‍്പ്പറേറ്റ് നിര്‍മ്മാണ കമ്പനികള്‍ക്കാണ്. ചെറുകിട കരാറുകാരും സാധാരണക്കാരും നിര്‍മ്മാണ സാമഗ്രികള്‍ക്ക് കൊള്ളവില കൊടുത്ത് വാങ്ങേണ്ട അവസ്ഥയിലാണ്.
നിര്‍മ്മാണ സാമഗ്രികളുടെ അനിയന്ത്രിതമായ വിലക്കയറ്റവും ക്ഷാമവും മൂലം നിര്‍മാണ മേഖല പൂര്‍ണമായും സ്തംഭനത്തിലാണ്. അതേസമയം സര്‍ക്കാരിന്റെ പ്രഖ്യാപനങ്ങള്‍ പാഴാകുകയാണ്. എംസാന്‍ഡിന് പകരം അണക്കെട്ടില്‍ അടിഞ്ഞുകൂടിയ മണല്‍ ഉപയോഗിക്കാന്‍ തീരുമാനിച്ചെങ്കിലും പദ്ധതി പരാജയപ്പെട്ടു. കരിങ്കല്ല്ും മെറ്റലും കൂടാതെ ചുടുകട്ടയ്‌ക്ക്ും വിപണിയില്‍ ക്ഷാമം നേരിടുന്നുണ്ട്. ഇതില്‍ കരിങ്കല്ലിന്റെ അനിയന്ത്രിതമായ വില ഉയര്‍ന്നതോടെ കെട്ടിടങ്ങളുടെ അടിത്തറ നിര്‍മ്മാണത്തിന് ബദല്‍ മാര്‍ഗ്ഗം സ്വീകരിക്കുകയാണെന്ന് കരാറുകാര്‍ പറയുന്നു.
















