ചേര്‍ത്തല: ചുവപ്പ് നാടയില്‍ കുരുങ്ങി സ്ഥലം ഏറ്റെടുപ്പ്, വടക്കേ അങ്ങാടിക്കവല വികസനം അനിശ്ചിതത്വത്തില്‍. ഗതാഗത കുരുക്ക് രൂക്ഷമായ വടക്കേ അങ്ങാടിക്കവലയിലെ വികസനം വഴിമുട്ടി.
2013ലാണ് കവലയുടെ വികസനത്തിനായി സര്‍ക്കാര്‍ 3 കോടി 35 ലക്ഷം രൂപ അനുവദിച്ചത്. 2015 മാര്‍ച്ച് മാസത്തിനുള്ളില്‍ വ്യാപാരികളെ പുനരധിവസിപ്പിക്കുന്നതടക്കമുള്ള നടപടികള്‍ കൈക്കൊള്ളാനായിരുന്നു തീരുമാനം. ആദ്യ യോഗം മുതല്‍ തന്നെ വ്യാപാര സ്ഥാപനങ്ങള്‍ നഷ്ടപ്പെടുന്നവരുടെ പുനരധിവാസം തര്‍ക്ക വിഷയമായിരുന്നു.
102 ഓളം വ്യാപാരികള്‍ക്കാണ് സ്ഥാപനങ്ങള്‍ നഷ്ടമാകുന്നത്. ഇതില്‍ 20 ഓളം പേര്‍ക്ക് പൂര്‍ണ്ണമായും ബാക്കിയുള്ളവര്‍ക്ക് ഭാഗീകവുമായാണ് നഷ്ടം സംഭവിക്കുക. തര്‍ക്കത്തില്‍ വ്യാപാരി സംഘടനകള്‍ പല തട്ടിലായതോടെ ഇവരെ ഏകോപിപ്പിക്കുവാനോ പുനരധിവാസം സംബന്ധിച്ച് തീരുമാനത്തിലെത്താനോ ജനപ്രതിനിധിക്ക് കഴിഞ്ഞില്ല.
എ.കെ. ആന്റണി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ നഗരത്തിലെ കവലകളുടെ വികസനത്തിന് ഒരുകോടി അനുവദിച്ചെങ്കിലും സ്ഥലമേറ്റെടുക്കാന്‍ കഴിയാതായതോടെ തുക നഷ്ടപ്പെടുകയായിരുന്നു. നഗരത്തിലെ അഞ്ച് റോഡുകള്‍ ചേരുന്നതാണ് വടക്കേ അങ്ങാടി കവല.
ഇവിടെ റോഡിന് നിലവില്‍ 8 മീറ്റര്‍ വീതിയാണുള്ളത്. പദ്ധതി നടപ്പായാല്‍ ഇവിടെ 20 മീറ്റര്‍ വിസ്തൃതിയുണ്ടാകും.
16 സെന്റ് സ്ഥലമാണ് വികസനത്തിനായി ഏറ്റെടുക്കേത്. സ്ഥലമേറ്റെടുക്കുന്നതിന് 1.60 കോടി രൂപയുടെയും ഇവിടെയുള്ള കെട്ടിടങ്ങള്‍ക്ക് നഷ്ടപരിഹാരമായി ഒരുകോടി രൂപയും പദ്ധതിയില്‍ വകയിരുത്തിയിട്ടുണ്ട്.
സര്‍വ്വകക്ഷിയോഗത്തിലെ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ മന്ത്രി പി. തിലോത്തമന്റെ നേതൃത്വത്തില്‍ വസ്തു ഉടമകളുടെ യോഗം കൂടി കവലവികസനം നടപ്പാക്കുവാന്‍ ഇവരില്‍ നിന്നും ഭൂമി വിട്ടു നല്‍കുന്നതിനുള്ള സമ്മതപത്രം ഒപ്പിട്ടു വാങ്ങുവാന്‍ പദ്ധതി തയാറാക്കി. കച്ചവടക്കാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് നീക്കം പാളുകയായിരുന്നു.
















