പത്തനാപുരം: മുള്ളുമല, ആവണിപ്പാറ ആദിവാസി കോളനികളിലെ പതിനഞ്ചോളം കുട്ടികളുടെ തുടര്‍പഠനം തുലാസില്‍. ജനനസര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിലെ കാലതാമസമാണ് വിനയാവുന്നത്.
പുതിയ സ്കൂളുകളിലേക്ക് കുട്ടികളെ ചേര്‍ക്കുമ്പോള്‍ ജനനസര്‍ട്ടിഫിക്കറ്റ് കൂടി ഹാജരാക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. എന്നാല്‍ കുട്ടികളുടെ ജനനസര്‍ട്ടിഫിക്കറ്റിനായി ആദിവാസികള്‍ കയറിയിറങ്ങാത്ത ഓഫീസുകള്‍ ഇല്ല.
മുള്ളുമല, ആവണിപ്പാറ ആദിവാസി ഊരുകളിലെ കുട്ടികള്‍ ഉള്‍വനത്തിലും ഊരുകളിലും ജനിക്കുന്നതിനാല്‍ ജനനസര്‍ട്ടിഫിക്കറ്റിനായി ഏറെ അലയേണ്ടിവരുന്ന സ്ഥിതിയാണ്. ആശുപത്രിയില്‍ പ്രസവിച്ച കുട്ടികള്‍ക്ക് ഉടന്‍ സര്‍ട്ടിക്കറ്റ് എന്നിരിക്കെയാണ് ഊരുകളില്‍ ജനിക്കുന്ന കുട്ടികളുുടെ സര്‍ട്ടിഫിക്കറ്റ് ഊരാക്കുടുക്കില്‍ അകപ്പെടുന്നത്. ഇവരുടെ സര്‍ട്ടിഫിക്കറ്റിനായി പഞ്ചായത്ത് മുതല്‍ ആര്‍ഡിഒ ഓഫീസുവരെ പലതവണ കയറി ഇറങ്ങേണ്ട ഗതിേേകടിലാണ് ആദിവാസികള്‍. അങ്കണവാടി മുഖേനയോ ഹെല്‍ത്ത് സെന്റര്‍ മുഖേനയോ ജനനം രജിസ്റ്റര്‍ ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നുമില്ല. നിലവില്‍ ഇത്തരക്കാര്‍ക്ക് സര്‍ട്ടിഫിക്കറ്റ് ലഭിക്കണമെങ്കില്‍ പഞ്ചായത്തില്‍ അഞ്ചു രൂപ സ്റ്റാമ്പ് പതിപ്പിച്ച മാപ്പപേക്ഷയും രണ്ട് ഡോക്ടര്‍മാരുടെ സത്യവാങ്മൂലവും ഹാജരാക്കണം. ശേഷം ലഭിക്കുന്ന സെക്രട്ടറിയുടെ സര്‍ട്ടിഫിക്കറ്റും ചേര്‍ത്ത് കൊല്ലം ആര്‍ഡിഒയ്ക്ക് സമര്‍പ്പിക്കണം. തുടര്‍ന്ന് ഈ റിപ്പോര്‍ട്ട് അന്വേഷണത്തിനായി വില്ലേജ് ഓഫീസര്‍ക്ക് കൈമാറും.
വില്ലേജ് ഓഫീസര്‍ കുട്ടിയുടെ കോളനിയിലും അങ്കണവാടിയിലുമെത്തി അന്വേഷണം നടത്തി രണ്ട് സ്ഥലവാസികളായ സാക്ഷികളുടെ സത്യവാങ്മൂലം ഒപ്പിട്ട് രണ്ട് തിരിച്ചറിയല്‍ രേഖകളുടെ കോപ്പിയും വാങ്ങി കൊല്ലം ആര്‍ഡിഒയ്ക്ക് വീണ്ടും അയച്ചുകൊടുക്കണം. ശേഷം ആര്‍ഡിഒ സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കി പഞ്ചായത്ത് ഓഫീസിലേക്ക് അയച്ചുകൊടുക്കും.
പിന്നീട് കുട്ടിയുടെ വയസിന്റെ അടിസ്ഥാനത്തില്‍ പഞ്ചായത്തില്‍ പിഴ അടച്ച് സര്‍ട്ടിഫിക്കറ്റിനായി കാത്തിരിക്കണം. ചിലപ്പോള്‍ മാസങ്ങള്‍ തന്നെ വേണ്ടിവരും. അന്വേഷണത്തില്‍ പിഴവുവന്നാല്‍ മാസങ്ങള്‍ വര്‍ഷങ്ങളാവും. ആദിവാസിക്ഷേമം ലക്ഷ്യം വയ്ക്കുന്നവരാകട്ടെ പാവങ്ങളുടെ ഈ ദുരിതം കണ്ടില്ലെന്ന് നടിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: