മലയാള ഭാഷയുടെയും സാഹിത്യത്തിന്റെയും സുകൃതഫലമാണ് ലളിതാംബിക അന്തര്‍ജനം. ‘അഗ്നിസാക്ഷി’ എന്ന ഒറ്റ നോവല്‍ മതി അവരുടെ ഔന്നത്യം മനസ്സിലാക്കാന്‍. അന്തര്‍ജനം എഴുതിയ ‘സീത മുതല്‍ സത്യവതി വരെ’ എന്ന നിരൂപണ ഗ്രന്ഥം മലയാളി വനിതകള്‍ അവശ്യം വായിച്ചിരിക്കേണ്ട കൃതിയാണ്. ഭാരതീയ സ്ത്രീത്വാദര്‍ശത്തെ ഉള്‍ക്കൊള്ളാന്‍ ഏതു സാധാരണക്കാര്‍ക്കും സഹായകമായ കൃതിയാണ് ഇത്.
ജാതി നിയമങ്ങള്‍ക്കും സാമൂഹ്യ നിയന്ത്രണങ്ങള്‍ക്കും ഒരു അയവുമില്ലാത്ത ഒരു സമൂഹത്തിലാണ് (1909 മാര്‍ച്ച് 30) ലളിതാംബിക അന്തര്‍ജ്ജനം ജനിച്ചത്. ”അടുത്ത ജന്മത്തില് ഒരു പട്ടിയോ പൂച്ചയോ ആയി ജനിച്ചാലും ശരി അകത്തളത്തിലെ അന്തര്‍ജ്ജനമായി ജനിക്കാന്‍ ഇടയാക്കല്ലെ” എന്നു പ്രാര്‍ത്ഥിച്ചത് മറ്റാരുമല്ല, സാക്ഷാല്‍ വി.ടി. ഭട്ടതിരിപ്പാട് തന്നെയാണ്. അത്രയ്ക്കായിരുന്നു അക്കാലത്തെ നമ്പൂതിരി സമൂഹത്തിലെ സ്ത്രീകളുടെ അവസ്ഥ.
ഹിന്ദു സമൂഹത്തിലെ വിശിഷ്യ നമ്പൂതിരി സമുദായത്തിലെ സ്ത്രീജനങ്ങളുടെ സര്‍വതോമുഖമായ ഉന്നമനത്തിനായി തൂലിക പടവാളാക്കാന്‍ ലളിതാംബിക അന്തര്‍ജ്ജനത്തിന് പ്രചോദനം നല്‍കിയത്. ഒരു സന്യാസി ശ്രേഷ്ഠനാണ്- ശ്രീമദ് നിരഞ്ജനാനന്ദസ്വാമികള്‍. ശ്രീരാമകൃഷ്ണ പരമഹംസരും സ്വാമി വിവേകാനന്ദനും ബങ്കിംചന്ദ്ര ചാറ്റര്‍ജിയും ടാഗോറുമെല്ലാം അന്തര്‍ജ്ജനത്തിന്റെ ആരാധ്യപുരുഷരായി ത്തീരുവാന് സ്വാമികളുമായുള്ള സമ്പര്‍ക്കം സഹായിച്ചു.
എന്‍.എസ്. പണ്ടാലസാറിനെ അന്തര്‍ജനം എക്കാലത്തും നന്ദിപൂര്‍വം സ്മരിച്ചിരുന്നു. സാഹിത്യത്തിലേക്കുള്ള അവരുടെ വാതായനം വിശാലമാക്കിയ എന്‍.എസ്. പണ്ടാലയാണ്, പിന്നീട് നിരഞ്ജനാനന്ദ സ്വാമികളായിത്തീര്ന്നത്. ‘പ്രബുദ്ധ കേരളം’ മാസികയുടെ ആദ്യകാല പത്രാധിപരായിരുന്ന, തന്റെ അച്ഛന് കൊട്ടാരക്കര കോട്ടവട്ടത്തു തെങ്ങുന്നത്ത് മഠത്തില്‍ ദാമോദരന്‍ പോറ്റിയുടെ അമ്മാവന്റെ മകനായ എന്‍.എസ്. പണ്ടാലയെ ഗുരുതുല്യനായാണ് ലളിതാംബിക അന്തര്‍ജ്ജനം കണ്ടിരുന്നത്. അവര്‍ എഴുതുന്നു. ”അച്ഛന്റെ അമ്മാവന്റെ മകനും സുഹൃത്തും സഹപാഠിയും സമവയസ്കനുമായ അദ്ദേഹത്തെ അവര്‍ പണ്ടാലസാര്‍ എന്നുവിളിച്ചിരുന്നു. എന്‍.എസ്. പണ്ടാല, ബിഎ, ബിഎല്‍ ആദ്യം സബ് രജിസ്ട്രാറായിരുന്നു. പിന്നെ വക്കീലായി. അധ്യാപകനായി. ഒടുവില്‍ സന്യാസം വരിച്ച പൂജ്യപാദനായ സ്വാമി നിരഞ്ജനാനന്ദ മഹര്‍ഷി തുല്യനായ ഒരു വന്ദ്യഗുരുദേവന്‍….”
പണ്ടാല സാര്‍ ആണ്ടില്‍ മൂന്നോ നാലോ മാസമെങ്കിലും തീര്‍ച്ചയായും അവരുടെ കൂടെയുണ്ടാവും. സ്വഗൃഹത്തെക്കാള് സ്വന്തമായിരുന്നു അദ്ദേഹത്തിന് ആ ഭവനം. കുട്ടികള്‍ കൗതുകത്തോടെ അദ്ദേഹത്തിന് ചുറ്റും കൂടും. എന്തെന്നാല്‍ പാഠപുസ്തകമില്ലാത്ത പഠനരീതി അവലംബിച്ച് സരസമായി അദ്ദേഹം പല കഥകള്‍ പറയാറുണ്ട്. സ്വാമി വിവേകാനന്ദന്റെയും ശ്രീരാമകൃഷ്ണ പരമഹംസന്റെയും ചരിത്രം ഹൃദ്യമായി അദ്ദേഹം വിവരിച്ചുതരും.
ഒരിക്കല്‍ സിസ്റ്റര്‍ നിവേദിതയുടെ കഥ പറഞ്ഞിട്ട് സ്വാമിജി ചോദിച്ചതോര്‍ക്കുന്നു, ‘ഇംഗ്ലണ്ടില്‍ കിടന്ന ഒരു മദാമ്മ അങ്ങനെ സര്‍വവും ത്യജിച്ച് ഇന്ത്യയെ സേവിക്കാന്‍ പോന്നു. കുഞ്ഞിനും തോന്നുന്നില്ലേ ഇതെല്ലാം ഉപേക്ഷിച്ച് ഒരാശ്രമത്തില്‍ പോയി സന്യാസിനിയായി ലോകസേവനം ചെയ്യണമെന്ന്.’
അവള് വിരല്‍ കടിച്ചുകൊണ്ട് കുനിഞ്ഞുനിന്നതേയുള്ളൂ. എത്ര വലിയ സേവനത്തിനായാലും അച്ഛനമ്മമാരെയും കുടുംബവും വെടിഞ്ഞ് എങ്ങും പോകുന്നത് അവള്‍ക്കിഷ്ടമായിരുന്നില്ല. സ്വല്പം ആലോചിച്ചിട്ട് അദ്ദേഹം വീണ്ടും പറഞ്ഞു, ‘അല്ലെങ്കില്‍ വേണ്ട, കുഞ്ഞ് ആശ്രമത്തില്‍ പോകുകയല്ല, കുഞ്ഞ് താമസിക്കുന്ന സ്ഥലം ആശ്രമമാക്കയാണ് വേണ്ടത്. അതിന് വിഷമമുണ്ടോ…?’
വിഷമമുണ്ടായിരുന്നല്ലോ. ഇരുപതാം നൂറ്റാണ്ടില്‍ വീടുകള്‍ മാത്രമല്ല, ഋഷി കവാടങ്ങള്‍ പോലും താനുദ്ദേശിക്കുന്ന തരത്തിലുള്ള ആശ്രമങ്ങളാക്കുന്നതില് പരാജയപ്പെട്ടാണ് കാണുന്നത്. എന്നാലും അരനൂറ്റാണ്ട് കഴിഞ്ഞ് തിരിഞ്ഞുനിന്ന് ആ സ്നിഗ്ദ്ധഗംഭീരസ്വരം, വീണ്ടും കേള്‍ക്കുമ്പോള്‍ ബഹുമാനപുരസ്സരം അവള് തലകുനിക്കുന്നു’ (ആത്മകഥയ്ക്ക് ഒരാമുഖം, പുറം 63).
നിരഞ്ജനാനന്ദ സ്വാമികള്‍ തിരുവല്ല ആശ്രമാധ്യക്ഷപദം 1951 ല്‍ ഒഴിഞ്ഞു. തുടര്‍ന്ന് സമാധിയാകുംവരെ വള്ളിക്കോട് ശ്രീരാമകൃഷ്ണാശ്രമത്തിലാണ് കഴിഞ്ഞിരുന്നത്. 1973 ഡിസംബര്‍ 20 ന് വ്യാഴാഴ്ച വൈകിട്ട് അഞ്ച് മണിക്ക് വള്ളിക്കോട് ആശ്രമത്തില്‍വച്ച് സ്വാമികള്‍ സമാധിയായി.
9446152044
പ്രതികരിക്കാൻ ഇവിടെ എഴുതുക: