ഇന്‍ഡോര്‍: ഐപിഎല്‍ പത്താം സീസണില്‍ കിങ്സ് ഇലവന് പഞ്ചാബ് ആദ്യ പോരാട്ടത്തിനിറങ്ങുമ്പോള്‍ പൂനെ സൂപ്പര്‍ ജയന്റിന് തുടര്‍ച്ചയായ രണ്ടാം മത്സരം. ഒരു ദിവസത്തെ ഇടവേളക്കുശേഷമാണ് പൂനെ രണ്ടാം മത്സരത്തിനിറങ്ങുന്നത്. ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ വാശിയേറിയ പോരാട്ടത്തിനൊടുവില്‍ പൂനെ സൂപ്പര്‍ ജയന്റ് കീഴടക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം 14 മത്സരങ്ങളില്‍ 4 വിജയം മാത്രം നേടാന്‍ കഴിഞ്ഞ കിങ്സ് ഇവന് ഏറ്റവും പിന്നിലായിരുന്നു.
ഐപിഎല്ലിന്റെ എല്ലാ സീസണിലും കളത്തിലെത്തിയിട്ടും നാളിതുവരെ കിരീടം നേടാന്‍ കഴിയാത്തതിന്റെ ക്ഷീണം തീര്‍ക്കാനാണ് കിങ്സ് ഇലവന് ഇത്തവണ ഇറങ്ങുന്നത്. ലോക ക്രിക്കറ്റിലെ ഏക്കാലത്തെയും മികച്ച താരങ്ങള്‍ എല്ലാ സീസണുകളിലും ടീമിനൊപ്പം ഉണ്ടായിരുന്നെങ്കിലും അതൊന്നും ഗുണകരമാക്കി മാറ്റാന്‍ പ്രീതി സിന്റയുടെ ഉടമസ്ഥതയിലുള്ള കിങ്സ് ഇലവന് കഴിഞ്ഞിരുന്നില്ല. ആദ്യ സീസണില്‍ അവസാന നാലിലെത്തിയതും 2014ല്‍ ഫൈനലിലെത്തിയതും മാത്രമാണ് പഞ്ചാബിന് ആകെ ഓര്‍മ്മയില്‍ സൂക്ഷിക്കാനുള്ള നേട്ടങ്ങള്‍. ഏറെ കരുതലോടെയാണ് ഇത്തവണയും കിങ്സ് ഇലവന് എത്തുന്നത്.
വിരേന്ദര്‍ സെവാഗിന്റെ ശിക്ഷണത്തിലെത്തുന്ന ടീമിന്റെ നായകന് ഓസീസ് വെടിക്കെട്ടുകാരനായ ഗ്ലെന്‍ മാക്സ്വെല്. തീര്‍ന്നില്ല താരനിര. ഇന്ത്യന്‍ ഓപ്പണറും കഴിഞ്ഞ വര്‍ഷത്തെ നായകനുമായ മുരളി വിജയ് പരിക്കുകാരണം പിന്മാറിയെങ്കിലും ഹാഷിം ആംല, ഡേവിഡ് മില്ലര്‍, ഷോണ്‍ മാര്‍ഷ്, ഇയോണ്‍ മോര്ഗന് എന്നിവര്‍ ബാറ്റിങ്ങ് നിരയിലെ കരുത്തര്‍. പരിക്കിന്റെ പിടിയിലുള്ള ന്യൂസിലാന്‍ഡിന്റെ മാര്ട്ടിന് ഗുപ്റ്റിലും കൂടി എത്തുന്നതോടെ ബാറ്റിങ് നിര സുസജ്ജം. മാക്സ്വെല്ലിനെ കൂടാതെ മാര്‍ക്കസ് സ്റ്റോയിന്‍സ്, ഡാരന്‍ സമി, അക്ഷര്‍ പട്ടേല്‍ എന്നിവര്‍ ഓള് റൗണ്ടര്‍മാര്‍. വിക്കറ്റ് കീപ്പറായി വൃദ്ധിമാന്‍ സാഹയും. എങ്കിലും ഒരു കുറവുണ്ട്. പേസ് ആക്രമണത്തിന് ഇഷാന്ത് ശര്‍മ്മ, മോഹിത് ശര്‍മ്മ, വരുണ്‍ ആരോണ്‍, മാറ്റ് ഹെന്റി, സന്ദീപ് ശര്‍മ്മ എന്നിവര്‍ക്കൊപ്പം 4.5 കോടിരൂപയ്ക്ക് സ്വന്തമാക്കിയ തമിഴ്നാടിന്റെ ടി. നടരാജനും ഉണ്ട്. സ്പിന്നില്‍ അക്ഷര്‍ പട്ടേലിന് പുറമെ കെ.സി. കരിയപ്പ, സ്വപ്നില്‍ സിങ് എന്നിവരാണ് പ്രധാനികള്‍.
മറുവശത്ത് സ്റ്റീവന്‍ സ്മിത്ത് നയിക്കുന്ന സൂപ്പര്‍ ജയന്റ് തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ 7 വിക്കറ്റിന് തകര്‍ത്തശേഷമാണ് ഇന്ന് രണ്ടാം അങ്കത്തിന് ഇറങ്ങുന്നത്. മികച്ച ഫോമിലുള്ള ഓപ്പണര്‍ അജിന്‍ക്യ രഹാനെ, സ്മിത്ത്, ഐപിഎല്‍ പത്താം പതിപ്പിലെ ശതകോടീശ്വരന്‍ ബെന്‍ സ്റ്റോക്സ്, മിസ്റ്റര്‍ കൂള്‍ മഹേന്ദ്രസിങ് ധോണി എന്നിവര്‍ ബാറ്റിങ്ങിന്റെ നെടുംതൂണുകള്‍. ബൗളിങ്ങില്‍ ഇമ്രാന് താഹിര്‍, രജത് ഭാട്ട്യ, ആഡം സാംബ എന്നിവരും മികച്ച ഫോമില്‍. എന്തായാലും ഇരുടീമുകളും ജയത്തിനായി മാത്രം ലക്ഷ്യമിട്ട് കളത്തിലെത്തുമ്പോള്‍ പോരാട്ടം ആവേശകരമായിരിക്കുമെന്ന് ഉറപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: