കുന്നത്തൂര്‍: ചക്കുവള്ളി ക്ഷേത്രഭൂമി കയ്യേറ്റക്കാരില്‍ നിന്ന് മോചിപ്പിക്കാനുള്ള സമരത്തിന് വിജയം. ക്ഷേത്രഭൂമിയിലെ കയ്യേറ്റമൊഴിപ്പിക്കാന്‍ നടപടി തുടങ്ങി. ഇന്നലെ കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം പൊളിക്കേണ്ട കടകള്‍ക്ക് നമ്പറിട്ടു. തഹസില്‍ദാരുടെ നേതൃത്വത്തില്‍ വരുംദിവസങ്ങളില്‍ കടകള്‍ പൊളിച്ച് നീക്കും.
അതേസമയം സാവകാശം ചോദിച്ച് സുപ്രീംകോടതിയെ സമീപിച്ച കടകള്‍ക്ക് ഒഴിഞ്ഞുപോകാന്‍ സമയം നല്കി. കടകള്‍ തുറന്ന് പ്രവര്‍ത്തിക്കരുതെന്ന് കളക്ടര്‍ ഇവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എന്ന് പൊളിച്ചു നീക്കുമെന്നത് സംബന്ധിച്ച് സത്യവാങ്മൂലം നല്‍കണമെന്നും കളക്ടര്‍ നിര്‍ദ്ദേശിച്ചു. ഇതോടെ 37 വര്‍ഷം നീണ്ട നിയമ പോരാട്ടത്തിനും 30 ദിവസത്തെ സഹന സമരത്തിനും പരിസമാപ്തിയായി. സുപ്രീംകോടതി വരെ എത്തിയ നിയമപോരാട്ടത്തിന് ഒടുവിലാണ് ക്ഷേത്രഭൂമി സ്വതന്ത്രമാകുന്നത്.
ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ താലൂക്ക് ഓഫീസില്‍ നടന്ന ചര്‍ച്ചയില്‍ ഹൈന്ദവ സംഘടനകളുടെ വാദങ്ങള്‍ അംഗീകരിക്കുകയും കോടതിവിധി നടിപ്പിലാക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. 15ന് കടകള്‍ പൊളിച്ചുമാറ്റാമെന്ന ഉറപ്പാണ് കളക്ടര്‍ യോഗത്തില്‍ നല്‍കിയത്.
പരബ്രഹ്മ ക്ഷേത്ര സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ഒരുമാസമായി ക്ഷേത്രത്തിന് മുന്നില്‍ പ്രക്ഷോഭം നടന്നുവരുകയായിരുന്നു. ഇന്നലെ ഭക്തജന സംഗമം നടന്നു. കൊല്ലം റൂറല്‍ എസ്പി സുരേന്ദ്രന്റെ നേതൃത്വത്തില്‍ പോലീസ് സംഘം നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് ജില്ലാകളക്ടര്‍ സ്ഥലത്ത് എത്തുകയായിരുന്നു.
ചര്‍ച്ചയില്‍ പരബ്രഹ്മക്ഷേത്രസംരക്ഷണസമിതി ജനറല്‍ കണ്‍വീനര്‍ ആര്. സുജിത്ത്, ക്ഷേത്രോപദേശക സമിതി സെക്രട്ടറി ജി. ബിജുകുമാര്‍, ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്. ബിജു, സെക്രട്ടറിമാരായ തെക്കടം സുദര്ശനന്, പുത്തൂര്‍ തുളസി, ജില്ലാജനറല്‍സെക്രട്ടറി മഞ്ഞപ്പാറ സുരേഷ്, ആര്‍എസ്എസ് കൊല്ലം ഗ്രാമജില്ലാ സഹകാര്യവാഹ് ആര്. ബാബുക്കുട്ടന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: